കൊച്ചി: നിത്യഹരിതമായ ആ ക്രിസ്തീയ ഭക്തിഗാനങ്ങൾ കലുഷിതമായ മനസ്സുകൾക്ക് ശാന്തിമന്ത്രം പോലെ ഇന്നും നിലനിൽക്കുന്നു. പൈതലായ ഉണ്ണിയേശുവിനെ ഉമ്മവെച്ചുറക്കിയും പുതിയൊരു പുലരിയിലേക്ക് കൈപിടിച്ചു കൊണ്ടുപോകുകയും ചെയ്ത വ്യക്തിത്വം.

To advertise here,

മഞ്ഞുമ്മലിലെ സന്ന്യാസ ആശ്രമത്തിൽ ക്രിസ്തുവിന്റെ പെസഹാ ദിവസം പൊലിഞ്ഞത് സമാനതകളില്ലാത്ത വൈദികശ്രേഷ്ഠനായിരുന്നു. ഫാ. ജസ്റ്റിൻ പനയ്ക്കൽ സംഗീതസംവിധായകൻ, എഴുത്തുകാരൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്നു.

ക്രിസ്തീയ ഭക്തിഗാനങ്ങൾ ഒന്നൊന്നായി ഹിറ്റായപ്പോഴും അതിലൊന്നും മതിമറക്കാതെ തികഞ്ഞ സന്ന്യസ്തനായിരുന്നു. മലയാള ക്രിസ്തീയ ഭക്തിഗാനരംഗത്തിന് അതുല്യമായ സംഭാവനകൾ നൽകിയാണ് ഒ.സി.ഡി. സഭാംഗമായ ഫാ. ജസ്റ്റിൻ പനയ്ക്കൽ വിടവാങ്ങുന്നത്. കെ.എസ്. ചിത്രയുടെ സ്വരമാധുരിയിൽ പിറന്ന പൈതലാം യേശുവേ... എന്ന ഗാനമുൾപ്പെടെ അദ്ദേഹം ഈണം നൽകിയ എല്ലാ ഗാനങ്ങളും അവിസ്മരണീയമാണ്.

ജസ്റ്റിനച്ചൻ ഈണംപകർന്ന ഗാനങ്ങളിൽ അധികവും യേശുദാസിന്റെ ഗന്ധർവനാദത്തിലാണ് മലയാളികളിലേക്ക് ഒഴുകിയെത്തിയത്. കത്തോലിക്കാ ദേവാലയങ്ങളിലും ക്രൈസ്തവ ഭവനങ്ങളിലും ഇന്നും ഉയർന്നുകേൾക്കുന്ന ഗാനങ്ങളുടെ സ്വരമാധുരിക്ക് പിന്നിലും ഫാ. ജസ്റ്റിനുണ്ട്.

പുതിയൊരു പുലരി വിടർന്നു, മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന, ദൈവം പിറക്കുന്നു മനുഷ്യനായ്, സർവം ഭരിച്ചു സമംഗളം വാഴുവാൻ, സ്നേഹമുറങ്ങുമീ താഴ്വരയിൽ, സ്വർഗം കനിഞ്ഞിറങ്ങി തുടങ്ങിയ പാട്ടുകളും വിശ്വാസികൾക്ക് സുപരിചിതമാണ്. ഈ ശബ്ദം ഗാനഗന്ധർവന്റേതാണെന്ന് അറിയാമെങ്കിലും സംഗീത സംവിധായകനായ ഫാ. പനയ്ക്കലിനെ പലർക്കും ഇപ്പോഴും അറിയില്ല. സംഗീതം ഹോബിയും വൈദികവൃത്തി ജീവശ്വാസവുമായിരുന്നു അദ്ദേഹത്തിന്.

മംഗലപ്പുഴ സെമിനാരിയിലെ അധ്യയനകാലത്തും പിന്നീട് വൈദിക വിദ്യാർഥികളുടെ മേൽനോട്ടം വഹിച്ചിരുന്നപ്പോഴും കവിതാവാസനയും രചനാ പാടവമുള്ളവരെ കണ്ടെത്തി ഗാനങ്ങൾ എഴുതിക്കുമായിരുന്നു. തരംഗിണിയിൽ നിന്ന് പുറത്തിറക്കിയ ക്രൈസ്തവ ഭക്തിഗാനങ്ങളിൽ അധികവും ആലുവ സെമിനാരിയിലെ അന്നത്തെ വൈദിക വിദ്യാർഥികൾ രചിച്ചതുമായിരുന്നു. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത പനയ്ക്കലച്ചന്‌ ചെറുപ്പംമുതൽ പാട്ടുകളോടു പ്രിയമായിരുന്നു. സംഗീതത്തിൽ താത്പര്യമുണ്ടായിരുന്ന അമ്മ ഇസബെൽ തങ്കമ്മ ജോബാണ് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചത്.

യേശുദാസിന്‍റെ തരംഗിണി മ്യൂസിക്കിൽ നിന്നുള്ള ആദ്യ ഗ്രാമഫോൺ റെക്കോഡായാണ് പനയ്ക്കലച്ചന്‍റെ ആദ്യ പാട്ടുകൾ പുറത്തിറങ്ങുന്നത്. 1983-ൽ പുറത്തിറങ്ങിയ ആൽബം തളിർമാല്യമായിരുന്നു. മാനസത്തിൻ മണിവാതിൽ തുറന്നീടാൻ, സ്നേഹമെഴുന്നള്ളി, നവ്യമായൊരു കല്പന ഞാൻ, യേശുവേ വരദാനവാരിധേ എന്നീ നാലു പാട്ടുകൾ തളിർമാല്യത്തിൽ യേശുദാസ് പാടി.

അടുത്തവർഷം സ്നേഹപ്രവാഹം എന്ന അച്ചന്‍റെ കാസറ്റ് തരംഗിണിയിൽ നിന്നുതന്നെയിറങ്ങി. കർത്താവാം യേശുവേ, നായകാ ജീവദായകാ, ഈശോയെൻ ജീവാധിനായകാ എന്നിവയുൾപ്പെടെ ഇതിലെ പന്ത്രണ്ടിൽ പതിനൊന്നു പാട്ടുകളും പാടിയത് യേശുദാസാണ്. സാങ്കേതിക മികവിലും രചനാവൈഭവത്തിലും ആലാപനത്തിലും വ്യത്യസ്തത പുലർത്തിയവയായിരുന്നു അവ.