തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമായുള്ള നടനാണ് പ്രഭുദേവ. ഇന്ത്യന്‍ മൈക്കിള്‍ ജാക്‌സണ്‍ എന്നറിയപ്പെടുന്ന പ്രഭുദേവ അഭിനയത്തിന് പുറമേ സംവിധായകനായും നൃത്തസംവിധായകനായും സിനിമാമേഖലയില്‍ തിരക്കേറിയ കലാകാരനാണ്. പ്രഭുദേവയുടെ സിനിമകള്‍ പോലെതന്നെ അദ്ദേഹത്തിന്റെ വ്യക്തിജീവിതവും പലപ്പോഴും ആരാധകര്‍ ചര്‍ച്ചയാക്കാറുണ്ട്. ആദ്യഭാര്യ റംലത്തുമായി വേർപിരിഞ്ഞതും പിന്നീട് നടി നയൻതാരയുമായുള്ള പ്രണയവുമൊക്കെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രഭുദേവയെക്കുറിച്ച് മനസുതുറക്കുകയാണ് അദ്ദേഹത്തിന്റെ ആദ്യഭാര്യ റംലത്ത്. 

To advertise here,

വിവാഹമോചിതരാണെങ്കിലും മക്കളെ വളര്‍ത്തുന്നതില്‍ പ്രഭുദേവയുടെ പിന്തുണ വളരെവലുതായിരുന്നുവെന്ന് പറയുകയാണ് റംലത്ത്. പിരിഞ്ഞതിനുശേഷം തന്നേക്കുറിച്ച് മോശമായി ഒന്നും പ്രഭുദേവ പറഞ്ഞിട്ടില്ല. അങ്ങനെയൊരാളെക്കുറിച്ച് താനും മോശമായി പറയില്ലെന്നും റംലത്ത് പറഞ്ഞു. 'അവള്‍ വികടന്‍' തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റംലത്ത് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ചെന്നൈയിലെ ഒരു ലൈവ് ഷോയില്‍ ഇരുവരുടേയും മകന്‍ ഋഷി രാഘവേന്ദര്‍ ദേവയുടെ പ്രകടനം വൈറലായിരുന്നു. ഇതിനേക്കുറിച്ച് റംലത്ത് പറയുന്നതിങ്ങനെ: 'പ്രഭുദേവയ്‌ക്കൊപ്പമുള്ള മൂത്ത മകന്റെ നൃത്തം വൈറലായതിനുശേഷം അഭിനന്ദിച്ച് നിരവധിപേരുടെ ഫോണ്‍കോളുകള്‍  വന്നിരുന്നു. മക്കള്‍ രണ്ടുപേര്‍ക്കും നൃത്തത്തോട് താല്‍പര്യമുണ്ടായിരുന്നില്ല. പെട്ടെന്നാണ് നൃത്തത്തിലേക്ക് വഴിതിരിഞ്ഞത്. മൂത്തമകന്‍ നൃത്തം പഠിച്ചുതുടങ്ങിയിട്ട് രണ്ടുവര്‍ഷമാകുന്നതേയുള്ളു. മക്കള്‍ക്ക് എന്താണോ ഇഷ്ടം അതാണ് താനും പ്രഭുദേവയും ചെയ്യുന്നത്.'

'പ്രഭുദേവ നല്ലൊരു അച്ഛനാണ്. മക്കളെന്നാല്‍ അദ്ദേഹത്തിന് ജീവനാണ്. ഇരുവരുമായി വളരെയധികം അറ്റാച്ച്ഡ് ആണ്. എന്തുണ്ടെങ്കിലും പരസ്പരം പറയുന്ന അച്ഛനും മക്കളുമാണ് അവര്‍. കുട്ടികളെ ഭക്ഷണമൂട്ടുകയും കുളിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നയാളാണ്. മക്കള്‍ക്ക് എന്താണ് ഇഷ്ടം അതുമാത്രമേ അദ്ദേഹം ചെയ്യൂ, അവര്‍ക്കിഷ്ടമില്ലാത്തതൊന്നും ചെയ്യാറില്ല', റംലത്ത് പറഞ്ഞു.

ജീവിതത്തില്‍ ഒരുഘട്ടമായപ്പോള്‍ മക്കളെ ഒറ്റയ്ക്ക് നോക്കേണ്ടഘട്ടം വന്നു. വിവാഹമോചിതയായെങ്കിലും പ്രഭുദേവയുടെ പിന്തുണ നന്നായുണ്ടായിരുന്നു. അത് ഈ നിമിഷം വരെയുമുണ്ട്. കുട്ടികളേക്കുറിച്ചുള്ള എന്തു വിഷയവും പരസ്പരം ചര്‍ച്ച ചെയ്തതിനുശേഷമാണ് അവരോട് പറയുകയെന്നും അവര്‍ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

'പിരിഞ്ഞതിനുശേഷം എന്നേക്കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞിട്ടുണ്ടെങ്കിലാണല്ലോ അദ്ദേഹത്തോട് ദേഷ്യം വരിക. എന്നേക്കുറിച്ച് ഒരുവാക്കുപോലും അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ല. അങ്ങനെ ഒരാളേക്കുറിച്ച് ഞാനും മോശമായി പറയില്ല', റംലത്ത് വ്യക്തമാക്കി.

1995-ല്‍ വിവാഹിതനായ പ്രഭുദേവയുടെ ആദ്യഭാര്യയാണ് റംലത്ത്. ഇവര്‍ പിന്നീട് ലത എന്ന് പേര് മാറ്റിയിരുന്നു. ഇരുവർക്കും മൂന്നുമക്കൾ ജനിച്ചെങ്കിലും മൂത്തമകന്‍ 2008-ല്‍ അര്‍ബുദത്തെത്തുടര്‍ന്ന് മരിച്ചു. പ്രഭുദേവ നയന്‍താരയുമായി പ്രണയത്തിലായതിനുശേഷമാണ് 2011-ല്‍ റംലത്ത് വിവാഹമോചനം നേടിയത്. 2012-ല്‍ നയന്‍താരയുമായി താരം പിരിഞ്ഞു. കഴിഞ്ഞ കോവിഡ് കാലത്താണ് നടന്‍ ഡോക്ടറായ ഹിമാനി സിങ്ങിനെ വിവാഹംചെയ്തത്. ഇരുവർക്കും ഒരുപെൺകുട്ടിയുമുണ്ട്.