'ഹൃദയ'ത്തില്‍ പ്രണവിന്റെ നായികയായി അഭിനയിച്ചതില്‍ തനിക്ക് വളരേയധികം ആക്ഷേപങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് നടി ദര്‍ശനാ രാജേന്ദ്രന്‍. കഥാപാത്രത്തിന്റെ സൗന്ദര്യത്തെ ചുറ്റിപ്പറ്റി ഒരുപാട് ചര്‍ച്ചകള്‍ നടന്നു. താന്‍ പ്രണവിന്റെ നായികയാവാന്‍ പാടില്ലായിരുന്നുവെന്നടക്കം ആളുകള്‍ പറഞ്ഞിട്ടുണ്ടെന്നും ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ദര്‍ശന പറഞ്ഞു. പുറത്തുപറയാന്‍ കഴിയാത്ത ഒരുപാട് കമന്റുകളുണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു.

To advertise here,

'ആളുകള്‍ പ്രതീക്ഷിക്കുന്ന തരത്തിലല്ലാതെ ചിത്രങ്ങള്‍ വരുമ്പോള്‍ വിദ്വേഷത്തിന്റെ സ്വഭാവമുള്ള നെഗറ്റീവ് കമന്റുകള്‍ വരാറുണ്ട്. അവയെ ദൂരെ മാറ്റി നിര്‍ത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. എല്ലാം ഞാന്‍ വായിക്കും. ആളുകള്‍ എന്നോട് വായിക്കരുത് എന്ന് പറയും. എന്നാല്‍, അവ എന്നെ ബാധിക്കാറില്ല. നല്ല മാനസികാവസ്ഥയിലല്ലെങ്കില്‍ ഞാന്‍ ആ വഴി പോവാറില്ല. ഞാന്‍ അവ കണ്ട് ചിരിക്കും', ദര്‍ശന പറഞ്ഞു.

'ചിത്രത്തേയും ഞാന്‍ ചെയ്ത കഥാപാത്രങ്ങളേയും കുറിച്ച് അറിയണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്റെ ഒരുപാട് ചിത്രങ്ങളെക്കുറിച്ച് മോശമായ കമന്റുകള്‍ എഴുതപ്പെട്ടിട്ടുണ്ട്. പലപ്പോഴും അത് തമാശയാണ്. ഹൃദയം ചിത്രത്തിലെ കഥാപാത്രത്തിന്റെ സൗന്ദര്യത്തെ ചുറ്റി ഒരുപാട് ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. പ്രണവിന്റെ നായികയാവരുതായിരുന്നു എന്നുവരെ പറഞ്ഞിട്ടുണ്ട്. എനിക്കത് രസകരമായി തോന്നി', അവര്‍ കൂട്ടിച്ചേര്‍ത്തു.