തിരുവനന്തപുരം: റാഗിങ്ങിനെ സാമാന്യവത്കരിക്കാനുള്ള ശ്രമം വ്യാപകമായി നടക്കുന്നുണ്ടെന്ന് എസ്.എഫ്.ഐ. ദേശീയ പ്രസിഡന്റ് വി.പി. സാനു. റാഗിങ്ങിനെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളുടെ പേരെടുത്ത് പറഞ്ഞാണ് സാനുവിന്റെ വിമര്‍ശനം. റാഗിങ്ങിനെ പ്രതിരോധിക്കാന്‍ ബോധതലത്തില്‍ വലിയ മാറ്റമുണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 
'കുറച്ചു റാഗിങ്ങൊക്കെ നല്ലതാണന്നാണ് പ്രേമം സിനിമയില്‍ മലര്‍ മിസ് പറയുന്നത്. ഹൃദയം സിനിമയില്‍ നായകന്‍ റാഗിങ്ങിന് വിധേയനാകുകയും പിന്നീട് അയാള്‍ റാഗിങ്ങിന്റെ അപോസ്തലനായി മാറുകയും ചെയ്യുന്നു', സാനു പറഞ്ഞു.

To advertise here,

റാഗിങ്ങിനെ ന്യായീകരിക്കാനുള്ള പ്രവണത കേരളത്തിലുണ്ട്. സിനിമകളിലൂടെ വല്ലാതെ പ്രചരിപ്പിക്കുന്നുണ്ട്. റാഗിങ്ങിനെതിരായ, അപകടങ്ങള്‍ സൂചിപ്പിക്കുന്ന പടങ്ങള്‍ മുമ്പ് വന്നിരുന്നു. റാഗിങ് നോര്‍മലാണ്, കാംപസായാല്‍ നടക്കേണ്ടതാണ് എന്ന സാമാന്യവത്കരണം നടന്നിട്ടുണ്ട്. ആ നിലയില്‍ ബോധതലത്തില്‍ വലിയ മാറ്റം ഉണ്ടാക്കേണ്ടതുണ്ട്. ഇന്ത്യയിലെതന്നെ ഏറ്റവും ഭീകരമായ വയലന്‍സുള്ള സിനിമ എന്ന പേരില്‍ സിനിമ ആഘോഷിക്കപ്പെടുന്നുണ്ട്. ഇത് കണ്ടാണ് കുട്ടികള്‍ വളരുന്നതെന്നും സാനു അഭിപ്രായപ്പെട്ടു.