തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ അറുമുഖം മലയാളി റാപ്പർ വേടനുമായി കൂടിക്കാഴ്ച നടത്തിയതിൽ വിമർശനവുമായി ഗായിക ചിന്മയി ശ്രീപാദ. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് ചിന്മയി വിമർശനമുയർത്തിയത്. ഗുരുതരമായ ലൈംഗികാതിക്രമ / പീഡന ആരോപണങ്ങൾ നേരിടുന്ന പുരുഷന്മാർക്ക് മുൻ ഭരണകൂടങ്ങൾ വേദി നൽകിയതുപോലെ രാജ്മോഹനും വിജയ്‌യും ചെയ്യില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് ശ്രീപാദ എക്സിൽ കുറിച്ചു.

To advertise here,

മുൻപൊരിക്കൽ താൻ വേടനോടൊപ്പം പ്രവർത്തിക്കേണ്ടതായിരുന്നുവെന്നും എന്നാൽ വേടൻ ഉൾപ്പെട്ട പ്രൊജക്ടുകൾ താൻ നിരസിച്ചുവെന്നും ചിന്മയി പറഞ്ഞു. "കോവിഡ് കാലത്ത്, ഗോവിന്ദ് വസന്ത, മുഹ്സിൻ പരാരി, വേടൻ, ഞാൻ എന്നിവർ ചേർന്ന് ഒരു ഗാനം പ്രഖ്യാപിച്ചിരുന്നു. മലയാളം അടിസ്ഥാനമാക്കിയുള്ള ഒരു ക്ലബ്ഹൗസ് പരിപാടിയിൽ പങ്കെടുത്തപ്പോൾ, വേടനോടൊപ്പം എനിക്ക് എങ്ങനെ പ്രവർത്തിക്കാൻ കഴിയുമെന്ന് ഒരു സ്ത്രീ എന്നോട് ചോദിച്ചു."

അന്ന് അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് ചിന്മയി വിശദീകരിച്ചു. "ആ സമയത്ത് വാർത്തകൾ കൂടുതലും മലയാളത്തിലായിരുന്നതിനാൽ എനിക്ക് ഇതിനെക്കുറിച്ച് അറിവില്ലായിരുന്നു. പിന്നീട് അദ്ദേഹം തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞ് മാപ്പുചോദിച്ച് ഒരു പ്രസ്താവനയിറക്കി," ആ പ്രൊജക്ട് ഉപേക്ഷിച്ചു. അവർ പറഞ്ഞു.

"അതിനുശേഷം വേടനെതിരെ മറ്റു പലരും രംഗത്തുവന്നു. എന്റെ സ്വന്തം ജോലിക്കും അവസരങ്ങൾക്കും വലിയ നഷ്ടമുണ്ടാക്കിയിട്ടും അദ്ദേഹം ഭാഗമായ സംഗീതപരിപാടികൾ ഞാൻ നിരന്തരം നിരസിച്ചു. സാമൂഹിക പ്രവർത്തനത്തെ ഒരു മറയാക്കി സ്ത്രീകളുടെ സമ്മതമില്ലാതെ അവരെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാനാവില്ല." ചിന്മയി പറയുന്നു.

അദ്ദേഹത്തിനെതിരെ രംഗത്തുവരുന്ന സ്ത്രീകൾക്ക് ഒരു പിന്തുണയും ലഭിക്കാത്തപ്പോൾ പുരുഷന്മാർക്ക് വേദി ലഭിക്കുകയാണെന്ന് ചിന്മയി ആരോപിക്കുന്നു. "പ്രശ്നം അതുതന്നെയാണ്: സമാനമായ സാമൂഹിക ചുറ്റുപാടുകളിലെ സ്ത്രീകൾ വേടനെപ്പോലുള്ള പുരുഷന്മാർക്കെതിരെ സംസാരിക്കാൻ ആഗ്രഹിക്കുമ്പോൾ അവർക്ക് ഒരു പിന്തുണയും ലഭിക്കുന്നില്ല, മാത്രമല്ല അവർ തികച്ചും ഒറ്റപ്പെടുന്നു. കാരണം പുരുഷൻ ഒരു 'നായകനും' 'നേതാവുമാണ്', കൂടാതെ 'വലിയൊരു നന്മയ്ക്കായി' സ്ത്രീകൾ അവന്റെ അതിക്രമങ്ങൾ സഹിക്കേണ്ടിവരുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദമായി തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്ന ഈ പുരുഷന്മാരിൽ ചിലർ, തങ്ങൾ എന്തിനെതിരെയാണോ പോരാടുന്നത് എന്ന് അവകാശപ്പെടുന്നത് അതിൽ അക്രമികളായിത്തന്നെ തുടരുന്നു." ഇതൊക്കെ മതിയായി എന്ന് പറഞ്ഞുകൊണ്ടാണ് ചിന്മയി പോസ്റ്റ് അവസാനിപ്പിച്ചത്.

പിന്നീട് "ഒരു പീഡകന് വേദി നൽകരുതെന്ന് അവരോട് ആവശ്യപ്പെടുന്നത് ഞാൻ അടിസ്ഥാനപരമായി ഉപേക്ഷിച്ചുവെന്ന്" തമിഴ്‌നാട് മുൻ ഉപമുഖ്യമന്ത്രിയും നടനും നിർമാതാവുമായ ഉദയനിധി സ്റ്റാലിനെ വേടൻ കണ്ടതിന്റെ വീഡിയോ റീപോസ്റ്റ് ചെയ്തുകൊണ്ട് ചിന്മയി പറഞ്ഞു.

ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ആരോപണങ്ങളും പുലിപ്പല്ല് കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസും ഉൾപ്പെടെ വിവിധ കേസുകൾ വേടനെതിരെ നിലവിലുണ്ട്.