റാപ്പറും തന്റെ മുൻ പങ്കാളിയുമായ ഓഫ്സെറ്റിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ​ഗായിക കാർഡി ബി. തന്നെ ഓഫ്സെറ്റ് ഭീഷണിപ്പെടുത്തിയെന്നും ലൈം​ഗിക ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് നിരന്തരം സന്ദേശങ്ങളയയ്ക്കുകയാണെന്നും അവർ പറഞ്ഞു. ഇരുവരും തമ്മിലുള്ള വിവാഹമോചന നടപടികൾ പുരോ​ഗമിക്കുന്നതിനിടെയാണ് ​എക്സ് അക്കൗണ്ടിലൂടെ കാർഡി ബി ഇങ്ങനെയൊരു കാര്യം വെളിപ്പെടുത്തിയത്.

To advertise here,

സാമൂഹിക മാധ്യമങ്ങൾ വഴി ഓഫ്സെറ്റ് തന്നെ ശല്യപ്പെടുത്തുന്നുവെന്നാണ് കാർഡി ബി പറയുന്നത്. വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് കാർഡി ബി ആണ് കോടതിയെ സമീപിച്ചത്. ഈ തീരുമാനത്തോട് വിയോജിപ്പ് അറിയിച്ച ഓഫ്സെറ്റ്, വേർപിരിയാൻ തയ്യാറല്ലെന്ന് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. തന്റെ ജീവിതത്തിലേക്കു തിരികെ ചെല്ലണമെന്നും ഒരുമിച്ചു ജീവിക്കാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ട് ഓഫ്സെറ്റ് നിരന്തരം മെസേജുകൾ അയയ്ക്കാറുണ്ടെന്ന് കാർഡി ബി പറയുന്നു. വിസമ്മതിക്കുമ്പോൾ വീണ്ടും ഭീഷണി സ്വരം ഉയർത്തുമെന്നും ഗായിക ആരോപിച്ചു. 

"ഞങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ അയച്ചു തരാമെന്നു പറ‍ഞ്ഞ് എന്റെ സുഹൃത്തുക്കൾക്ക് ഓഫ്സെറ്റ് മെസേജുകൾ അയയ്ക്കുന്നുണ്ട്. എന്നെ കൊല്ലുമെന്നും സ്വയം ജീവനൊടുക്കുമെന്നൊക്കെയാണ് അയാൾ ഭീഷണിപ്പെടുത്തുന്നത്. ഞാൻ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോഴൊക്കെ ഓഫ്സെറ്റ് എന്നെ ഉപദ്രവിക്കാൻ ശ്രമിക്കാറുണ്ട്. എന്റെ ആത്മാഭിമാനത്തെ തകർക്കും വിധം അയാൾ എനിക്കു മെസേജുകൾ അയയ്ക്കുന്നു. സത്യം പറഞ്ഞാൽ എനിക്ക് മടുത്തു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതേ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്." കാർഡി ബി പറഞ്ഞു.

നിവൃത്തിയില്ലാതെ വന്നപ്പോൾ താൻ ഓഫ്സെറ്റിന്റെ ഇപ്പോഴത്തെ കാമുകിക്ക് ഇക്കാര്യങ്ങൾ വിവരിച്ച് മെസേജുകൾ അയച്ചുവെന്ന് കാർഡി ബി പറഞ്ഞു. ഇതറിഞ്ഞ ഓഫ്സെറ്റ് ഭ്രാന്തമായ രീതിയിലാണ് തന്നോട് പെരുമാറിയത്. തന്റെ സുഹൃത്തുക്കളേയും ഓഫ്സെറ്റ് ശല്യപ്പെടുത്തുന്നുവെന്നും കാർഡി ബി തുറന്നുപറഞ്ഞു. ഓഫ്സെറ്റും ഇയാളുടെ അമ്മയും ചേർന്ന് തന്റെ ചില വസ്തുവകകൾ മോഷ്ടിച്ചെന്ന് കാർഡി ബി നേരത്തേ ആരോപിച്ചിരുന്നു. 

ബെൽകാലിസ് മാർലെനിസ് സീഫസ് എന്നാണ് കാർഡി ബിയുടെ യഥാർത്ഥ പേര്. ഓഫ്സെറ്റിന്റേത് കിയാരി കെൻഡ്രെൽ സീഫസ് എന്നും. 2020-ലാണ് ഓഫ്സെറ്റിൽനിന്ന് നിയമപരമായി വിവാഹമോചനം നേടാൻ കാർഡി ബി തീരുമാനിച്ചത്. ഈ തീരുമാനം പിന്നീട് പിൻവലിച്ചു. 2024-ൽ വീണ്ടും കാർഡി ബി വിവാഹമോചനത്തിന് അപേക്ഷിച്ചു. ഇതിന്റെ നടപടിക്രമങ്ങളാണിപ്പോൾ പുരോ​ഗമിക്കുന്നത്. മൂന്ന് മക്കളുണ്ട് ഇവർക്ക്.