മൂന്നു വർഷത്തിനു ശേഷം 'ലെനിനി'ലൂടെ സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് തെലുങ്ക് താരം അഖിൽ അക്കിനേനി. 2023-ൽ പുറത്തിറങ്ങിയ അവസാനചിത്രം 'ഏജന്റ്' ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.

To advertise here,

വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ അഖിലിന്റെ ചിത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് നടി സാമന്ത റൂത്ത് പ്രഭു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം അഖിലിന് ആശംസ അറിയിച്ചത്.

'ലെനിനും അഖിൽ അക്കിനേനിക്കും ചിത്രത്തിന്റെ മുഴുവൻ പ്രവർത്തകർക്കും ആശംസകൾ. ചിത്രം ഇപ്പോൾത്തന്നെ ബ്ലോക്ക്ബസ്റ്റർ വൈബ് തരുന്നുണ്ട്', തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ചിത്രത്തിന്റെ ട്രെയ്‌ലർ പങ്കുവെച്ച് താരം കുറിച്ചു.

സാമന്തയുടെ മുൻഭർത്താവ് നാഗചൈതന്യയുടെ സഹോദരനാണ് അഖിൽ. നാലു വർഷത്തെ ദാമ്പത്യത്തിന് ശേഷം നാഗചൈതന്യയും സാമന്തയും വേർപിരിയുകയായിരുന്നു.

പിന്നീട് നാഗചൈതന്യ നടി ശോഭിത ധുലിപാലയെ വിവാഹം ചെയ്തു. സാമന്ത സംവിധായകൻ രാജ് നിദിമോരുവിനൊപ്പം പുതിയ ജീവിതം ആരംഭിച്ചു.

മുരളി കിഷോർ അബ്ബുരു സംവിധാനം ചെയ്യുന്ന ആക്ഷൻ റൊമാൻസ് ചിത്രമാണ് 'ലെനിൻ'. ആന്ധ്രാപ്രദേശിലെ റായലസീമയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഭാഗ്യശ്രീ ഭോർസെയാണ് നായിക.

തെലുങ്ക് സൂപ്പർതാരം നാഗാർജുനയുടെയും നടി അമലയുടെയും മകനായ അഖിൽ അക്കിനേനി 1995-ൽ പുറത്തിറങ്ങിയ 'സിസിന്ധ്രി' എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2014-ൽ അക്കിനേനി നാഗേശ്വരറാവുവിന് ആദരസൂചകമായി പുറത്തിറക്കിയ മനം എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തിയിരുന്നു. നായകനായി ആദ്യമെത്തിയ 'അഖിൽ' പരാജയമായിരുന്നു. 2017-ൽ പുറത്തിറങ്ങിയ റൊമാന്റിക് ഡ്രാമ ചിത്രം 'ഹലോ' സമ്മിശ്രപ്രതികരണം നേടി. ഒടുവിലിറങ്ങിയ 'ഏജന്റി'ൽ മലയാളി സൂപ്പർതാരം മമ്മൂട്ടിയും പ്രധാനവേഷത്തിൽ എത്തിയിരുന്നു.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ, അഖിലിന്റെ ചിത്രങ്ങൾ നേരിടുന്ന തുടർപരാജയങ്ങളെക്കുറിച്ച് നാഗാർജുന സംസാരിച്ചിരുന്നു. അഖിലിനെ മുൻതലമുറയിലുള്ളവരുമായി താരതമ്യം ചെയ്യരുതെന്ന് നാഗാർജുന പറഞ്ഞു. കുടുംബത്തിന്റെ പേരിൽ അവനുമുകളിൽ വൻ സമ്മർദമുണ്ട്. താൻ കരിയർ തുടങ്ങിയപ്പോഴും ഇതുപോലെ സമ്മർദം ഉണ്ടായിരുന്നു. ഇതൊരു വലിയ പ്രശ്നമാണ്. തന്റെ കരിയറുമായി മകനെ താരതമ്യം ചെയ്യരുത്. ആരോടും അങ്ങനെ ചെയ്യരുത്. അഖിൽ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. ഒരു നടനെന്ന നിലയിൽ കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും അവയിൽ മിക്കതും വിജയമായിരുന്നില്ല. അതവനെ വേദനിപ്പിക്കുന്നുണ്ട്. ആ വേദന തന്നെയാണ് 'ലെനിൻ' പോലെയൊരു സിനിമയോട് ആഴത്തിൽ കണക്ട് ചെയ്യാൻ സാധിച്ചത്. 'ലെനിൻ' വിജയിക്കും എന്ന് തോന്നലുണ്ടായതും കോ- പ്രൊഡ്യൂസർ ആയതും അതുകൊണ്ട് തന്നെയാണെന്നും നാഗാർജുന പറഞ്ഞു.