ടെലിവിഷൻ നടൻ ആശിഷ് കപൂറിനെ ബലാത്സം​ഗക്കേസിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് രണ്ടാം വാരം ഡൽഹിയിൽ നടന്ന ഒരു ഹൗസ് പാർട്ടിക്കിടെ ശുചിമുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു സ്ത്രീ ആരോപിച്ചതിനെ തുടർന്നാണ് നടപടി. ബുധനാഴ്ചയാണ് ആശിഷിനെ അറസ്റ്റ് ചെയ്തത്.

To advertise here,

ഇൻസ്റ്റഗ്രാമിലൂടെയാണ് ആശിഷ് കപൂർ ഈ സ്ത്രീയുമായി ബന്ധം സ്ഥാപിച്ചതെന്നും പിന്നീട് ഇവരെ സുഹൃത്തിൻ്റെ വീട്ടിലെ പാർട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇവിടെ വെച്ചാണ് സംഭവം നടന്നതെന്നാണ് ആരോപണം. 

അതേസമയം എഫ്‌ഐആറിൽ തുടക്കത്തിൽ ആശിഷ്, അദ്ദേഹത്തിൻ്റെ സുഹൃത്ത്, സുഹൃത്തിൻ്റെ ഭാര്യ, തിരിച്ചറിയാത്ത മറ്റ് രണ്ടുപേർ എന്നിവരുടെ പേരുകളാണുണ്ടായിരുന്നത്. പിന്നീട്, യുവതി മൊഴി മാറ്റുകയും നടൻ മാത്രമാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് പറയുകയും ചെയ്തു. ഈ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയിട്ടുണ്ടെന്നും യുവതി ആരോപിച്ചു. 

എന്നാൽ അത്തരം ദൃശ്യങ്ങളൊന്നും പോലീസിന് കണ്ടെത്താനായിട്ടില്ല. സംഭവത്തിന് ശേഷം, കപൂറിൻ്റെ സുഹൃത്തിൻ്റെ ഭാര്യ ശുചിമുറിക്ക് പുറത്തുവെച്ച് തന്നെ മർദ്ദിച്ചുവെന്നും പരാതിക്കാരി ആരോപിച്ചു. സംഭവം അറിയിക്കാൻ പിസിആറിൽ വിളിച്ചത് കപൂറിൻ്റെ സുഹൃത്തിൻ്റെ ഭാര്യയാണെന്ന് പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.

സരസ്വതിചന്ദ്ര, ലവ് മാര്യേജ് യാ അറേഞ്ച്ഡ് മാര്യേജ്, ചാന്ദ് ഛുപാ ബാദൽ മേം, ദേഖാ ഏക് ഖ്വാബ്, മോൽക്കി രിഷ്തോം കി അഗ്നിപരീക്ഷ, വോ അപ്നാ സാ, ബന്ദിനി തുടങ്ങിയ നിരവധി ജനപ്രിയ ഷോകളിൽ അഭിനയിച്ചിട്ടുള്ള താരമാണ് ആശിഷ് കപൂർ. ഇന്ത്യൻ ടെലിവിഷൻ രംഗത്തെ ഒരു സുപരിചിത മുഖംകൂടിയാണ് അദ്ദേഹം.