
ന്യൂഡൽഹി: 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഈ മാസം 20 മുതൽ 28 വരെ ഗോവയിൽ നടക്കും. 81 രാജ്യങ്ങളിൽനിന്നായി 180 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. മികച്ച നവാഗത ഇന്ത്യൻ സംവിധായകനുള്ള പുരസ്കാരവും ഇക്കുറി ഏർപ്പെടുത്തിയിട്ടുണ്ട്.
15 ലോക പ്രീമിയറുകൾ, മൂന്ന് ഇന്റർനാഷണൽ പ്രീമിയറുകൾ, 40 ഏഷ്യൻ പ്രീമിയറുകൾ, 106 ഇന്ത്യൻ പ്രീമിയറുകൾ എന്നിവയുൾപ്പടെയാണ് ചലച്ചിത്രോത്സവത്തിൽ അണിനിരക്കുന്നതെന്ന് വാർത്താവിതരണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു ഡൽഹിയിൽ പറഞ്ഞു. വിഖ്യാതസംവിധായകൻ ശേഖർ കപൂറാണ് 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ ഡയറക്ടർ.
ഓസ്ട്രേലിയയാണ് ഇത്തവണ ചലച്ചിത്രമേളയുടെ ഫോക്കസ് രാജ്യം. ബ്രിട്ടീഷ് പോപ്പ് താരം റോബി വില്യംസിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയ ഓസ്ട്രേലിയൻ ചിത്രമായ ‘ബെറ്റർമാനാ’ണ് ഉദ്ഘാടന ചിത്രം. ഓസ്‌ട്രേലിയൻ സംവിധായകനായ ഫിലിപ്പ് നോയ്‌സിന് ‘സത്യജിത്ത് റായ് ആജീവനാന്തപുരസ്കാരം’ സമ്മാനിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 12 അന്താരാഷ്ട്ര ചലച്ചിത്രങ്ങളും മൂന്ന് ഇന്ത്യൻ ചലച്ചിത്രങ്ങളും ഉൾപ്പെടെ 15 ഫീച്ചർ ചലച്ചിത്രങ്ങളാണ് മത്സരിക്കുക.
മികച്ച ഇന്ത്യൻ നവാഗതസംവിധായകനായി ഏർപ്പെടുത്തിയ പുതിയ പുരസ്കാരത്തിനായി രാഗേഷ് നാരായണൻ സംവിധാനംചെയ്ത മലയാള ചിത്രം ‘തണുപ്പ് ’ ഉൾപ്പെടെ അഞ്ചുസിനിമകൾ മത്സരിക്കും. ഇന്ത്യൻ പനോരമ വിഭാഗത്തിൽ രൺദീപ് ഹൂഡ സംവിധാനംചെയ്ത വീർ സവർക്കറാണ് ഉദ്ഘാടന ചലച്ചിത്രം.
ഇന്ത്യൻ സിനിമാ ഇതിഹാസങ്ങളായ രാജ് കപൂർ, മുഹമ്മദ് റാഫി, തപൻ സിൻഹ, അക്കിനേനി നാഗേശ്വര റാവു എന്നിവർക്ക് ആദരമർപ്പിക്കും. വാർത്താസമ്മളനത്തിൽ കേന്ദ്രമന്ത്രി എൽ. മുരുകൻ, ഫെസ്റ്റിവൽ ഡയറക്ടർ ശേഖർ കപൂർ, എൻ.എഫ്.ഡി.സി. ചെയർമാൻ പ്രസൂൺ ജോഷി എന്നിവരും പങ്കെടുത്തു.
Content Highlights: 55th International Film Festival of India begins from November 20 in Goa
Published: 12 Nov 2024, 10:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented