തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ബോളിവുഡിലെ ഒരു സിനിമ മികച്ച പ്രദര്‍ശന വിജയം നേടുകയാണ്. റണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത 'ബ്രഹ്മാസ്ത്ര'. രണ്ട് ദിവസംകൊണ്ട് ആഗോളതലത്തില്‍ 160 കോടിയാണ് ചിത്രം നേടിയത്. ഈ സാഹചര്യത്തില്‍ ചിത്രത്തിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ സഹോദരി മീതു സിങ്.

To advertise here,

"സുശാന്തിന്റെ ബ്രഹ്മാസ്ത്രം മാത്രം മതി ബോളിവുഡിനെ തകര്‍ക്കാന്‍. ബോളിവുഡ് എല്ലായ്പ്പോഴും പൊതുജനങ്ങളോട് ആജ്ഞാപിക്കാനാണ് താല്പര്യപ്പെടുന്നത്. അതല്ലാതെ പരസ്പര ബഹുമാനവും വിനയവും കാണിക്കാന്‍ ഒരിക്കലും ശ്രമിക്കാറില്ല. ധാര്‍മിക മൂല്യങ്ങള്‍ കൊണ്ട് സമ്പന്നമായ നമ്മുടെ രാജ്യത്തിന്റെ മുഖമാകാന്‍ ഇത്തരക്കാരെ എങ്ങനെയാണ് അനുവദിക്കുക? ക്ഷമാപണം നടത്തിക്കൊണ്ട് പൊതുജനങ്ങളുടെ സ്‌നേഹം നേടിയെടുക്കാനുള്ള അവരുടെ നാട്യങ്ങള്‍ പരാജയപ്പെട്ടു. ഗുണനിലവാരവും ധാര്‍മിക മൂല്യങ്ങളും ഉണ്ടെങ്കില്‍ മാത്രമേ മതിപ്പും ആദരവും നേടുയെടുക്കാന്‍ സാധിക്കൂ."- മീതു സിങ് കുറിച്ചു. 

2020 ജൂണ്‍ മാസത്തിലാണ് സുശാന്തിന്റെ മരണം. മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നിലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. കരണ്‍ ജോഹര്‍, ആലിയ ഭട്ട് തുടങ്ങിയവര്‍ക്കെതിരേ ബഹിഷ്‌കരണാഹ്വാനമായി സുശാന്തിന്റെ ആരാധകര്‍ രംഗത്തെത്തി. 'കോഫി വിത്ത് കരണ്‍' ഷോയില്‍ സുശാന്തിനെ ഇരുവരും അപമാനിച്ചുവെന്നാരോപിച്ചായിരുന്നു വിമര്‍ശനം. സുശാന്തിന്റെ മരണം ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടും വിവാദങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല.