കോട്ടയ്ക്കല്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും ആകാശവാണി ആര്‍ട്ടിസ്റ്റുമായ കെ.എം.കെ. വെള്ളയില്‍ (കാരക്കുന്നുമ്മല്‍ മൊയ്തീന്‍കോയ-78) അന്തരിച്ചു. കോഴിക്കോട് ആകാശവാണിയില്‍ 43 വര്‍ഷവും ചെന്നൈ കൊളമ്പിയ ഗ്രാമഫോണ്‍ കലാകാരനായി 42 വര്‍ഷവും പ്രവര്‍ത്തിച്ചിരുന്നു. മാപ്പിളപ്പാട്ടിനു പുറമെ ഒപ്പന, കോല്‍ക്കളി രംഗത്തും സജീവസാന്നിധ്യമായിരുന്നു.

To advertise here,

ഓള്‍കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന ജനറല്‍സെക്രട്ടറി, മാപ്പിള സംഗീത കലാപഠന കേന്ദ്രം പ്രിന്‍സിപ്പല്‍, കേരള കലാകാര ക്ഷേമസമിതി സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള സംഗീതക്ഷേമ അസോസിയേഷന്‍ ഉപദേശകസമിതി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ്, യുഎഇ മാപ്പിള കലാരത്‌നം അവാര്‍ഡ് തുടങ്ങിയ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഹിറ്റായ ഒട്ടേറെ പാട്ടുകള്‍ ആലപിച്ച് പല പ്രമുഖ ഗായകര്‍ക്കുമൊപ്പം വേദി പങ്കിട്ട് വിദേശരാജ്യങ്ങളിലടക്കം പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. സ്‌കൂള്‍, കോേളജ് കലോത്സവങ്ങളില്‍ വിധികര്‍ത്താവായും പ്രവര്‍ത്തിച്ചു.

കോഴിക്കോട് കൊടുവള്ളി കാരക്കുന്നുമ്മല്‍ ഹസന്റെയും ഇല്ലത്തുവളപ്പില്‍ കദിയക്കുട്ടിയുടെയും മകനായി കോഴിക്കോട് വെള്ളയിലാണ് ജനിച്ചത്. വെള്ളയില്‍ സ്‌കൂളിലും സെയ്ന്റ് ആന്റണീസ് സ്‌കൂളിലും പഠിച്ചു. കോട്ടയ്ക്കല്‍ ആട്ടീരിയിലായിരുന്നു 22 വര്‍ഷമായി താമസം. അടുത്ത കാലത്താണ് മക്കരപ്പറമ്പ് പഴമള്ളൂരിലേക്കു താമസം മാറിയത്.

ഭാര്യമാര്‍: സുലൈഖ, പരേതരായ ആമിന, ആയിഷ. മക്കള്‍: റഹിയാന, റുക്‌സാന, റിഷാന, റഹീസ്, ആയിഷ, റാഷിദ്. മരുമക്കള്‍: ബഷീര്‍, സലീം, മനാഫ്.