
അബ്രഹാമിന്റെ സന്തതികൾ, ഷെെലോക്ക്, കാവൽ, ആൻമരിയ കലിപ്പിലാണ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവ് എന്ന നിലയിൽ പ്രേക്ഷകർക്ക് സുപരിചിതനാണ് ജോബി ജോർജ്. ഗുഡ് വിൽ എൻ്റർടെയിൻമെൻ്റസിന്റെ ബാനറിൽ ജോബി ജോർജ് ഒരുക്കുന്ന ചിത്രങ്ങൾ മിക്കവയും സാമ്പത്തികഭദ്രതയും നേടിയിട്ടുണ്ട്. പുതിയ എഴുത്തുകാർക്കും സംവിധായകർക്കും അവസരം നൽകുന്നതിലും മുൻപന്തിയിലാണ് ഈ നിർമാതാവ്.
ആസിഫ് അലിയെ നായകനാക്കി 'കക്ഷി അമ്മിണിപ്പിള്ള'യ്ക്കു ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന 'കിഷ്കിന്ധാ കാണ്ഡ'മാണ് ജോബി ജോർജിൻ്റെ പുതിയ നിർമാണ സംരംഭം. തൻ്റെ സിനിമ വിശേഷങ്ങൾ ജോബി ജോർജ് മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുന്നു.
എപ്പോഴും സംഭവിക്കുന്ന ചിത്രമല്ല 'കിഷ്കിന്ധാ കാണ്ഡം', നിർമിക്കാൻ രണ്ട് കാരണങ്ങൾ
പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ് ഞാൻ 'കിഷ്കിന്ധാ കാണ്ഡം' ചെയ്യാമെന്ന് ഏൽക്കുന്നത്. ഒന്ന് സുഹൃത്തിന് വേണ്ടി, രണ്ട് ആസിഫ് അലിയുമൊത്ത് ഇതുവരെ സിനിമ ചെയ്തിട്ടില്ലാത്തതിനാൽ ഒരെണ്ണം ചെയ്യണമെന്ന തോന്നൽ.
ഈ സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി എൻ്റെയൊരു സുഹൃത്താണ് എന്നെ സമീപിച്ചത്. സിനിമ ചെയ്യാനുള്ള പണമാണ് അദ്ദേഹം ആവശ്യപ്പെട്ടതെങ്കിലും ചിത്രം നിർമിക്കാമെന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു. നിഴൽ പോലെ ആ സുഹൃത്തിനെ ഞാൻ കൂടെ നിർത്തിയിരിക്കുകയാണ്.

ഇതിലൊക്കെ ഉപരിയായി ഈ തിരക്കഥ വായിച്ചിട്ട് 'കിഷ്കിന്ധാ കാണ്ഡം' മനോഹരമായ ചിത്രമായിരിക്കുമെന്ന് എൻ്റെ മകൻ പറഞ്ഞു. ഇങ്ങനെയൊരു സിനിമ എപ്പോഴും സംഭവിക്കുന്നതല്ല. ഇതും സിനിമ നിർമിക്കാമെന്ന് തീരുമാനിക്കുന്നതിന് കാരണമായി. സിനിമ നിർമിക്കാമെന്ന് തീരുമാനിക്കുമ്പോൾ സംവിധായകനുമായിട്ടോ തിരക്കഥാകൃത്തുമായിട്ടോ ഛായാഗ്രാഹകനുമായിട്ടോ ഒന്നും എനിക്ക് ഒരു ബന്ധവുമുണ്ടായിരുന്നില്ല. സിനിമ ചെയ്യാമെന്ന തീരുമാനം എടുത്തതിന് ശേഷമാണ് ഇവരുമായി ഞാൻ ബന്ധപ്പെടുന്നത്. ഈ ചിത്രത്തിൻ്റെ സംവിധായകൻ ദിൻജിത്ത് അയ്യത്താനും ആസിഫ് അലിയും തമ്മിൽ നേരത്തെ ആത്മബന്ധമുള്ളവരാണ്.
പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുന്നു എന്നതിലാണ് ഒരു സിനിമയുടെ വിജയം
'കിഷ്കിന്ധാ കാണ്ഡ'ത്തിൻ്റേത് വല്ലാത്തൊരു തിരക്കഥയാണ്. ഞാൻ പലതരം സിനിമകൾ ചെയ്തിട്ടുണ്ട്. ഞാൻ ചെയ്തൊരു നല്ല സിനിമയാണ് 'അബ്രഹാമിൻ്റെ സന്തതി'കൾ. ആ ചിത്രം ജനങ്ങൾ ഏറ്റെടുത്തതുമാണ്. അതൊരു ബ്രില്ല്യൻ്റ് ചിത്രമായിരുന്നു. അതുപോലെ തന്നെ 'കിഷ്കിന്ധാ കാണ്ഡ'വും ഒരു ബ്രില്ല്യൻ്റ് ചിത്രമാണ്. എനിക്ക് എൻ്റെ സിനിമകൾ തമ്മിൽ താരതമ്യം ചെയ്യാമല്ലോ. എനിക്ക് ഈ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. മലയാള സിനിമ ചരിത്രത്തിലെ നല്ല സിനിമകളുടെ ലിസ്റ്റിൽ 'കിഷ്കിന്ധാ കാണ്ഡം' ഉണ്ടാകും.
ഒരു മിസ്റ്ററി ത്രില്ലറാണ് ചിത്രം. ഇതുപോലൊരു ചിത്രം മലയാളത്തിൽ വന്നിട്ടില്ലെന്ന് എനിക്ക് പറയാനാകില്ല, കാരണം എൻ്റെ അറിവ് പരിമിതമാണ്. ഈ ജോണറിലുള്ള ചിത്രം ഞാൻ കണ്ടിട്ടില്ല. ഒരുപാട് ചിത്രങ്ങൾ കണ്ടിട്ടുള്ള എൻ്റെ മകനും പറഞ്ഞു ഇത്തരമൊരു ചിത്രം കണ്ടിട്ടില്ലെന്ന്.
പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുന്നു എന്നതിലാണ് ഒരു സിനിമയുടെ വിജയമിരിക്കുന്നത്. ഒരു നിർമാതാവിനും നായകനും സംവിധായകനും പറയാനാകില്ല തന്റെ സിനിമ ഓടുമെന്ന്. എന്റെ സിനിമ 100 കോടി നേടുമെന്നോ മഹത്തായ വിജയം ആകുമെന്നോ എനിക്ക് പറയാനാകില്ല. പക്ഷേ ഒരു കാര്യം എനിക്ക് പറയാനാകും. ഈ സിനിമ ഒരുമിനിറ്റ് പോലും പ്രേക്ഷകനെ ബോറടിപ്പിക്കില്ല.
ഓണത്തിന് ടൊവിനോ, ആൻ്റണി വർഗീസ്, ഒമർ ലുലു എന്നിവരുടെ ഒക്കെ ചിത്രങ്ങൾ റിലീസിന് എത്തുന്നുണ്ട്. ഈ മൂന്ന് സിനിമയും നന്നാവട്ടെ എന്ന് ആശംസിക്കുന്നു. നല്ല സിനിമകൾ വന്നാലേ ഇൻഡസ്ട്രി വളരുകയുള്ളൂ.
ഫഹദ് - രഞ്ജി പണിക്കർ ചിത്രം വരുന്നു, പ്രതീക്ഷ പ്രേക്ഷകരിൽ
ഞാനൊരു സിനിമ പ്രേമിയാണ്. എല്ലാത്തരം സിനിമകളും ചെയ്യണമെന്ന മോഹം എനിക്കുണ്ട്. ഞാൻ കണ്ടതുപോലെ ബ്ലാക്കിൽ ടിക്കറ്റെടുത്ത് ഇത്രത്തോളം സിനിമകൾ കണ്ടിട്ടുള്ള ഒരു നിർമാതാവും ഉണ്ടാകില്ലെന്ന് എനിക്ക് പറയാനാകും. എറണാകുളത്ത് പഠിക്കുന്ന സമയത്ത് ഒരുദിവസം നാല് സിനിമകൾ വരെ ഞാൻ കണ്ടിട്ടുണ്ട്.
വ്യത്യസ്തമായൊരു ചിത്രം വരാൻ ഇരിക്കുകയാണ്. രണ്ട് ചിത്രങ്ങളുടെ വർക്കുകൾ നടക്കുന്നു. ഫഹദിനെ വെച്ചൊരു രഞ്ജി പണിക്കർ സിനിമ ഞാൻ ചെയ്യുന്നുണ്ട്. അതിന്റെ തിരക്കഥ പൂർത്തിയായി.
ഈ സിനിമകൾ ഒക്കെ ചെയ്യാനുള്ള കരുത്തും പ്രാപ്തിയും മലയാളത്തിൻ്റെ പ്രേക്ഷകർ ഗുഡ് വിൽ എൻ്റർടെയിൻമെൻ്റിന് നൽകണം. എങ്കിലെ ഞങ്ങൾക്ക് നിലനിൽക്കാനാകൂ. വല്ലാത്തൊരു അവസ്ഥയിലൂടെയാണ് സിനിമ ഇപ്പോൾ കടന്നുപോകുന്നത്. ബിസിനസ് തീരെയില്ല. നിർമാതാക്കളുടെ റിസ്ക് വർധിച്ചിട്ടുണ്ട്.
എല്ലാവരും സിനിമയിറക്കാൻ ഭയന്ന് നിന്നപ്പോൾ ഞാൻ അന്ന് മുന്നോട്ട് വന്നു
മനുഷ്യനായി ചിന്തിക്കുമ്പോൾ എപ്പോഴും ആകുലതകൾ ഉണ്ടാകും. അത് സ്വാഭാവികമാണ്. കോവിഡ് കഴിഞ്ഞ് തിയേറ്ററിൽ സിനിമ ഇറക്കാൻ എല്ലാവരും ഭയന്ന് നിന്നപ്പോൾ ഞാൻ മുന്നോട്ട് വന്നു. ആ സ്നേഹമൊന്നും ചില തിയേറ്ററുകാർ നമ്മളോട് കാണിക്കുന്നില്ല എന്നത് സത്യമാണ്. അവരുടെ മനോഭാവം കാണുമ്പോൾ വിഷമമുണ്ട്. അവർക്ക് ഒരു സിനിമയും റിലീസ് ചെയ്യാൻ ഇല്ലാതിരുന്ന സമയത്ത് ഞാൻ 'കാവൽ' ഇറക്കി. വലിയൊരു തുകയാണ് നെറ്റ്ഫ്ലിക്സ് എനിക്ക് ഓഫർ ചെയ്തത്. പക്ഷേ തിയേറ്റർ വ്യവസായവും നമുക്ക് വേണമെന്ന് കരുതിയ ആളാണ് ഞാൻ. ദെെവവും പ്രേക്ഷകരും എനിക്കൊപ്പം നിന്നു. 'കാവൽ' എനിക്ക് ലാഭമുണ്ടാക്കിത്തന്ന സിനിമയാണ്.
എന്നെ ഇഷ്ടമുള്ള കുറച്ചുപേരുണ്ട്. ഗുഡ് വിൽ എൻ്റർടെയിൻമെൻ്റിന്റെ സിനിമ ഇഷ്ടപ്പെടുന്നവരുണ്ട്. എനിക്ക് വേണ്ടി സിനിമ കാണാൻ പോകുന്നവരുണ്ട്. ഇതൊക്കെ എൻ്റെ തോന്നലും സ്വകാര്യ അഹങ്കാരവുമൊക്കെയാണ്. ആ തോന്നലാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ദെെവം ഒപ്പമുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിലും ഈ സിനിമ വിജയമാകുമെന്ന് എനിക്ക് ഉറപ്പാണ്.
നൂറോളം പേർ എന്റെയൊപ്പം ജോലി ചെയ്യുന്നുണ്ട്. ഇത്രയും പേർ നമ്മുടെ കൂടെയുള്ളപ്പോൾ ശമ്പളം കൊടുക്കുന്നതിൻ്റെയൊക്കെ ബുദ്ധിമുട്ട് നമുക്ക് അറിയാം. ഇതുപോലെ തന്നെ എല്ലാ തിയേറ്ററുകാർക്കും സ്റ്റാഫുകളുണ്ട്. എത്രപേരാണ് ഈ വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്നത്.
ഒടിടിയുടെ കാര്യമെടുത്താൽ നാലോ അഞ്ചോ എണ്ണമാണുള്ളത്. കുത്തക മുതലാളിമാരും നോർത്ത് ഇന്ത്യൻ ലോബികളുമാണ് ഇതിന് പിന്നിൽ. അതിനൊപ്പം നിൽക്കാൻ താത്പര്യമില്ല. കൂടുതൽ തിയേറ്ററുകൾ വരികയും ഒരുപാട് നാൾ ചിത്രം പ്രദർശിപ്പിക്കുകയും ചെയ്താൽ ഒടിടിക്കാർ നമ്മുടെ പിന്നാലെ വരും. അല്ലെങ്കിൽ നമ്മൾ അവരുടെ പിന്നാലെ പോകേണ്ടി വരും. ഹിറ്റായ പടങ്ങൾ വാങ്ങാൻ ആളുകൾ വരും.
നല്ല സിനിമ മോശമാണെന്ന് പറഞ്ഞാൽ ആരും അത് ഗൗനിക്കില്ല. എൻ്റെ സിനിമ തകർക്കാനൊന്നും ഇതുവരെ ആരും ശ്രമിച്ചിട്ടില്ല. എന്റെ നല്ല ചിത്രങ്ങളൊക്കെ വിജയിച്ചിട്ടുണ്ട്.
സിനിമയാണ് എന്റെ മുന്നോട്ടുള്ള ജീവിതം എന്ന് ഞാൻ ഒരിക്കലും പറയില്ല. സിനിമ എനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് എന്റെ വീട്ടുകാർക്ക് ഒക്കെ അറിയാം. പണ്ട് സ്കൂളിലും കോളേജിലും ഒക്കെ പഠിക്കുമ്പോൾ ചെറിയ കലാപരിപാടികളുടെ ഒക്കെ ഭാഗമായിരുന്നതിനാൽ സിനിമയോട് താത്പര്യം വന്നു.
മമ്മൂക്കയുമായി 24 വർഷത്തെ പരിചയം, അദ്ദേഹത്തിൻ്റെ സിനിമയാണെങ്കിൽ തിരക്കഥപോലും കേൾക്കണ്ട
എനിക്ക് ഏറ്റവുമധികം മാനസികമായി അടുപ്പമുള്ളവരാണ് മമ്മൂക്കയും സുരേഷ് ഏട്ടനും ലാലേട്ടനും. മമ്മൂക്കയോടും സുരേഷ് ഏട്ടനോടുമാണ് ഞാൻ ഏറ്റവുമധികം ആശയവിനിമയം നടത്തുന്നത്. മമ്മൂക്കയെ ആദ്യമായി കാണുന്നത് 2000-ത്തിൽ 'ദുബായ്' എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ വെച്ചാണ്. 24 വർഷത്തെ ബന്ധമുണ്ട് അദ്ദേഹവുമായിട്ട്. എന്തോ ഒരു ആത്മബന്ധം അദ്ദേഹവുമായിട്ടുണ്ട്. എൻ്റെയും അദ്ദേഹത്തിൻ്റെയും പിറന്നാൾ സെപ്റ്റംബർ ഏഴിനാണ്.

മമ്മൂക്കയോടൊപ്പമാണ് കൂടുതൽ ചിത്രങ്ങളും ചെയ്തിട്ടുള്ളത്. അദ്ദേഹത്തിൻ്റെ സിനിമയാണെങ്കിൽ എനിക്ക് തിരക്കഥ പോലും കേൾക്കണ്ട. ഞാൻ ചെയ്യും. അതെന്റെയൊരു രീതിയാണ്. മമ്മൂക്കയുമൊത്ത് അടുത്ത വർഷം ഉറപ്പായും ഒരു ചിത്രം ചെയ്യും.
വണ്ടികൾ എനിക്ക് ആഡംബരമല്ല, പാഷൻ
ഞാൻ ഒറ്റ മകനായിരുന്നു. എനിക്ക് ചേട്ടനോ ചേച്ചിയോ അനിയനോ ഒന്നുമില്ലായിരുന്നു. ചെറുപ്പംമുതലേ വണ്ടികളോട് ഇഷ്ടക്കൂടുതലുണ്ട്. എനിക്ക് വണ്ടികൾ സഹോദരനേയും സഹോദരിയേയും ഒക്കെ പോലെയാണ്. സിനിമയോടെന്ന പോലെ വണ്ടികളോടും ഒരു പാഷൻ ഉണ്ടെന്ന് മാത്രം.

വണ്ടികൾ വെച്ച് ഷോ കാണിക്കാനൊന്നും ഞാൻ നിൽക്കാറില്ല. എന്റെയൊരു സ്വകാര്യ സന്തോഷം, ആർഭാടമല്ല.
ലൊക്കേഷനിൽ പോകാറില്ല, കൂടെയുള്ളവരുടെ സ്വപ്നങ്ങളും സാക്ഷാത്കരിക്കണം
ഞാൻ എൻ്റെ സിനിമ ലൊക്കേഷനിൽ അധികം പോകാറില്ല. മമ്മൂക്കയുള്ള ലൊക്കേഷനിൽ ചിലപ്പോൾ അദ്ദേഹത്തോടൊപ്പം ചZലവഴിക്കാനായി പോകാറുണ്ട്. പക്ഷേ രഞ്ജിയേട്ടൻ- ഫഹദ് ചിത്രം നടക്കുമ്പോൾ ലൊക്കേഷനിൽ മുഴുവൻ സമയം ഉണ്ടാകണമെന്ന ആഗ്രഹമുണ്ട്. അവിടെ എന്താണ് നടക്കുന്നതെന്നൊക്കെ അറിയണമെന്ന് ആഗ്രഹമുണ്ട്.
എന്റെ ലൊക്കേഷനിൽ ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇതുവരെയും എല്ലാം കൃത്യമായിട്ടാണ് പോകുന്നത്.
എൻ്റെ കൂടെ വന്നവരിലേറെയും പുതിയ എഴുത്തുകാരും സംവിധായകരും ഒക്കെയാണ്. എൻ്റെ ആഗ്രഹത്തിനെക്കാൾ ഉപരി മറ്റുള്ളവരുടെ ആഗ്രഹത്തോടൊപ്പം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ. അവരുടെ സ്വപ്നങ്ങളും സാക്ഷാത്കരിക്കണം.
Content Highlights: goodwill entertainments producer joby george
Published: 11 Sept 2024, 09:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented