ഗോവര്‍ദ്ധന്റെ പാര്‍വതികുട്ടിയെ മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. ബോളിവുഡിന്റെ എവര്‍ഗ്രീന്‍ ഹീറോയ്നാണെങ്കിലും കാലപാനിയിലെ ആ മലയാളിത്തം തുളുമ്പുന്ന മുഖമാണ് കേരളത്തില്‍ തബുവിന് ആരാധകരെ സമ്മാനിച്ചത്. നവംബര്‍ മൂന്നിന് 53-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് താരം.

To advertise here,

പാക് നടന്‍ ജമാല്‍ അലി ഹാഷ്മിയുടെയും ഹൈദരബാദ് സ്വദേശിനി റിസ്വാനയുടെയും മകളായി 1971-ലാണ് തബസ്സും ഫാത്തിമ ഹാഷ്മി എന്ന തബു ജനിക്കുന്നത്. തബുവിന് മൂന്ന് വയസ്സുള്ളപ്പോള്‍ ജമാല്‍ അലി റിസ്വാനെയേയും മക്കളേയും ഉപേക്ഷിച്ചു. പിന്നീട് സ്‌കൂള്‍ ടീച്ചറായ അമ്മയുടെ സംരക്ഷണത്തിലാണ് തബുവും മൂത്ത സഹോദരി ഫറാ നാസും വളര്‍ന്നത്. ശബാന ആസ്മിയുടെ ബന്ധുവാണ് തബുവിന്റെ അമ്മ. ആസ്മി സഹോദരിമാരുടെ ചുവട് പിടിച്ച് ഫറാ നാസും പിന്നാലെ തബുവും സിനിമയിലെത്തി.

1985-ല്‍ തന്റെ പതിനഞ്ചാം വയസ്സില്‍ ദേവ് ആനന്ദ് നായകനായ ഹം നൗജവാന്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ദേവ് ആനന്ദാണ് തബസ്സും ഫാത്തിമയ്ക്ക് തബു എന്ന പേര് നല്‍കുന്നത്.

1991-ല്‍ കൂലി നമ്പര്‍ വണ്‍ എന്ന തെലുഗു ചിത്രത്തിലൂടെയാണ് നായികയാകുന്നത്.സ്വകാര്യജീവിതം പൊതുമധ്യത്തില്‍ ചര്‍ച്ചയാക്കാന്‍ തബു ആഗ്രഹിച്ചിരുന്നില്ല. നടന്‍ സഞ്ജയ് കപൂറുമായുള്ള പ്രണയവും പ്രണയതകര്‍ച്ചയും സിനിമാരംഗത്ത് വലിയ ചര്‍ച്ചയായിരുന്നു. നടന്‍ നാഗാര്‍ജുനയുമായും തബു പ്രണയത്തിലാണെന്ന വാര്‍ത്തകളും ഗോസിപ്പ് കോളങ്ങളില്‍ ഇടംനേടിയിരുന്നു. ഈ പ്രണയതകര്‍ച്ച കാരണമാണ് അമ്പത് പിന്നിട്ടിട്ടും തബു അവിവാഹിതയായി തുടരുന്നത് എന്നാണ് ഒരുകൂട്ടം ആരാധകര്‍ പറയുന്നത്. പക്ഷേ താരം ഇത് പല തവണ നിഷേധിച്ചിട്ടുള്ളതാണ്. 

ഒരു അഭിമുഖത്തില്‍ തന്റെ സിംഗിള്‍ ജീവിതത്തെ കുറിച്ചും ചിന്താഗതിയെ കുറിച്ചുമെല്ലാം തബു മനസ്സുതുറക്കുകയും ചെയ്തു. റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിലൂടെയല്ലാതെ മറ്റു പല കാര്യങ്ങളില്‍ നിന്നും സന്തോഷം നമ്മെ തേടിയെത്താം എന്നാണ് തബുവിന്റെ പക്ഷം. 'നമ്മള്‍ തനിച്ചാണെങ്കില്‍ ഏകാന്തതയേയും ഒറ്റപ്പെടലിനേയുമെല്ലാം മറികടക്കാനുള്ള വഴികള്‍ നമുക്ക് കണ്ടെത്താനാകും. എന്നാല്‍ ഒരിക്കലും ഒത്തുപോകാന്‍ കഴിയാത്ത ഒരു പങ്കാളിയാണ് കൂടെയുള്ളതെങ്കില്‍ ഒറ്റപ്പെടലിനേക്കാളും മോശമായ അവസ്ഥയാണ് ഉണ്ടാകുക, തബു അന്ന് പറഞ്ഞു.