കോട്ടയം: സ്വാതന്ത്ര്യദിനവും പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗാേരാഹണ ദിനവും ഒരേ ദിനമെത്തിയപ്പോൾ ഇന്ത്യയോടുള്ള വിശ്വാസവും മാതാവിനോടുള്ള സ്നേഹവും അർപ്പിക്കാൻ പാട്ടുവഴി തിരഞ്ഞെടുത്ത് കോട്ടയം തെള്ളകം കപ്പൂച്ചിൻ വിദ്യാമന്ദിറിലെ ഏഴ് ബ്രദർമാർ. പരിശുദ്ധ അമ്മയോടും ഇന്ത്യാമഹാരാജ്യത്തോടുമുള്ള സ്നേഹവും വിശ്വാസവും കൂട്ടിച്ചേർത്ത് സ്വാതന്ത്ര്യദിന തലേന്ന് തിയോളജി വദ്യാർഥികളായ അവർ പാട്ടുപാടി ഇൻസ്റ്റഗ്രാം റീലാക്കി. യൂട്യൂബിൽ ഷോർട്സും.

To advertise here,

‘തേരേ മിട്ടി ആൻഡ് അമ്മ മാതാവേ’ എന്ന തലക്കെട്ടിലെ പാട്ട് ഒറ്റദിവസംകൊണ്ട് വൈറലായി. ‘കേസരി’എന്ന ഹിന്ദി സിനിമയിലെ ദേശാഭിമാന പാട്ടായ ‘യേ മേരീ സമീൻ’’ എന്നുതുടങ്ങുന്ന പാട്ടിനൊപ്പം മാതാവിനോടുള്ള ‘‘അമ്മ മാതാവേ നിൻമക്കൾ ഞങ്ങൾക്കായി ഏകീടണമേ നൽമരങ്ങൾ’’ എന്ന വരികളും കൂട്ടിയിണക്കിയതിൽ ഭാരതമാതാവിനോടും കന്യാമറിയത്തിനോടുമുള്ള സ്നേഹം നിഴലിക്കുന്നു. വാദ്യോപകരണ അകമ്പടിയില്ലാതെ ‘അക്കപ്പെല്ലാ’ രീതിയിലാണ് പാട്ടുകൾ പാടിയിരിക്കുന്നത്. വ്യക്തികൾക്ക് സ്വന്തമായി സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ ആശ്രമത്തിലെ ക്യാമറയും ഫോണും പാട്ടുകൾ ഷൂട്ട് ചെയ്യാൻ ഉപയോഗിച്ചു. പാട്ട് ആദ്യം റെക്കോഡ് ചെയ്തശേഷം പാടി അഭിനയിക്കുകയായിരുന്നു. ‘കപ്പൂച്ചിൻ വിദ്യാഭവൻ’ എന്ന ഇൻസ്റ്റ പേജിലും ‘വോക്സ് അസീസി’ എന്ന യൂട്യൂബിലും പാട്ട് അപ്‌ലോഡ് ചെയ്ത് മണിക്കൂറുകൾക്കിടയിൽ വൈറൽ.

‘‘ഇന്ത്യൻ ജനത ഒന്നിച്ചുനിൽക്കുക. അമ്മമാതാവിൽ വിശ്വസിച്ച് മുന്നോട്ട് പോകുക. അങ്ങനെയെങ്കിൽ ലോകത്ത് സമാധാനവും സ്നേഹവും വിരിയുമെന്ന സന്ദേശമാണ് ഞങ്ങൾ പാട്ടിലൂടെ നൽകാൻ ശ്രമിച്ചത്’’-ബ്രദർ ശുഭം ഡൊമിനിക്ക് പറയുന്നു.

ശുഭത്തിന് പുറമേ മനു പൊറത്തൂർ, ആൽഫിൻ ചേലക്കൽ, ടിൽജോ മാടശേരി, ജോസഫ് കാരക്കാട്, ആൽബി എബ്രഹാം, പ്രദീപ് ചൂളക്കൽ എന്നിവരാണ് പാട്ടുപാടിയത്. ഇതിനോടകം‘ കാപ്പിപ്പൊടി’ എന്ന പേരിൽ ബാൻഡ് നടത്തുന്ന സംഘം കോളേജ്, സ്കൂൾ, പള്ളികൾ എന്നിവിടങ്ങളിൽ പാട്ടുകൾ അവതരിപ്പിക്കുന്നു. വിദ്യാർഥികളെ നല്ല വഴിക്ക് നടത്തുക, ജനങ്ങളെ മാതാവിലേക്ക് അടുപ്പിക്കുക എന്നിവയാണ് ബാൻഡിന്റെ ലക്ഷ്യമെന്ന് സംഘം.‘‘സ്വന്തമായൊരു ചങ്ങായിയുണ്ടെന്നേ അവന്റെ നെഞ്ചിലെ ടക് ടക് താളമാണന്നേ ഒരുരക്ഷയുമില്ലാത്ത സ്നേഹം’’-സ്കൂളിൽ എത്തുമ്പോൾ പാട്ട് സുഹൃത്തിനെക്കുറിച്ചാകും പറയുകയെന്ന് തോന്നും. പള്ളികളിൽ ആ വരികളിൽ അമ്മ മാതാവ് നിറയും.