മുംബൈ: ആപ്‌ടെക് ലിമിറ്റഡുമായി ബന്ധപ്പെട്ട് ഇൻസൈഡർ ട്രേഡിങ് ആരോപണത്തിന്റെപേരിൽ ഓഹരിനിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെയും കുടുംബത്തിന്റെയും പേരിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെ അന്വേഷണം. രാകേഷ് ജുൻജുൻവാലയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ളതാണ് കമ്പനി.
മാനേജ്‌മെന്റ് തലത്തിലുള്ളവരോ അവരുമായി അടുപ്പമുള്ളവരോ ലിസ്റ്റഡ് കമ്പനികളുടെ സാമ്പത്തികവിവരങ്ങൾ മുൻകൂട്ടി അറിഞ്ഞ് ഓഹരി ഇടപാടുകൾ നടത്തി നേട്ടമുണ്ടാക്കുന്നതാണ് ഇൻസൈഡർ ട്രേഡിങ് എന്നതുകൊണ്ട് അർഥമാക്കുന്നത്. ഇത്തരം ഇടപാടുകളിലൂടെ കമ്പനിയധികൃതർ നേട്ടമുണ്ടാക്കുന്നത് നിയമവിരുദ്ധമാണ്.
2005-ൽ ചെന്നൈ സ്വദേശി കൽപാത്തി സുരേഷിൽനിന്നാണ് ജുൻജുൻവാല ആപ്‌ടെക് ലിമിറ്റഡിനെ ഏറ്റെടുക്കുന്നത്. തുടക്കത്തിൽ പത്തുശതമാനം ഓഹരികളാണ് വാങ്ങിയതെങ്കിലും പിന്നീട് പലപ്പോഴായി അദ്ദേഹവും കുടുംബാംഗങ്ങളുംചേർന്ന് കമ്പനിയുടെ 49 ശതമാനം ഓഹരികൾ വാങ്ങിക്കൂട്ടി. ഇതോടെ ആപ്‌ടെക്കിന്റെ നിയന്ത്രണം ജുൻജുൻവാലയ്ക്കായി. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള ഏക കമ്പനിയും ഇതുതന്നെ. ജുൻജുൻവാലയ്ക്കുപുറമേ ഭാര്യ രേഖ, സഹോദരൻ രാജേഷ് കുമാർ, സഹോദരി സുധ ഗുപ്ത, ഭാര്യാമാതാവ് സുശീലാദേവി ഗുപ്ത, ആപ്‌ടെക് ഡയറക്ടർ ഉത്പൽ സേത്തിന്റെ സഹോദരി ഉഷ്മ സേത്ത് സുലെ എന്നിവരോട് ചോദ്യംചെയ്യലിന് ഹാജരാകാൻ സെബി ആവശ്യപ്പെട്ടിരുന്നു. ജുൻജുൻവാല കഴിഞ്ഞദിവസം ‘സെബി’ക്കുമുമ്പാകെ ഹാജരായിരുന്നു. രണ്ടുമണിക്കൂറോളം അദ്ദേഹത്തെ ചോദ്യംചെയ്തതായാണ് വിവരം.
കമ്പനികളുടെ ഓഹരികൾ തിരഞ്ഞെടുത്ത് വാങ്ങാനുള്ള കഴിവുകൊണ്ടാണ് ഓഹരിവിപണിയിൽ രാകേഷ് ജുൻജുൻവാല ശ്രദ്ധേയനായത്. വിലകൂടാൻ സാധ്യതയുള്ള കമ്പനികളുടെ ഓഹരികളിൽ അദ്ദേഹം വൻതോതിൽ നിക്ഷേപിക്കുകയാണ് പതിവ്. രാജ്യത്തെ ധനികരായ വ്യക്തിഗതനിക്ഷേപകരിൽ ഒരാളാണ് രാകേഷ് ജുൻജുൻവാല. ബ്ലൂംബെർഗിന്റെ കണക്കുപ്രകാരം വിവിധ കമ്പനികളിലായി ഏകദേശം 11,140 കോടി രൂപയുടെ ഓഹരികൾ അദ്ദേഹത്തിന്റെ കൈവശമുണ്ടെന്ന് കണക്കാക്കുന്നു. 2005-ൽ ഓഹരിയൊന്നിന് 56 രൂപപ്രകാരമാണ് ആപ്‌ടെക് ഓഹരികൾ ജുൻജുൻവാല വാങ്ങുന്നത്. തിങ്കളാഴ്ചത്തെ വിലയനുസരിച്ച് കമ്പനിയുടെ വിപണിമൂല്യം 690 കോടി രൂപയാണ്.
2018-ലും ഇൻസൈഡർ ട്രേഡിങ് സംശയത്തിൽ ജുൻജുൻവാലയെ ‘സെബി’ ചോദ്യംചെയ്തിരുന്നു. ഇപ്പോൾ എച്ച്.സി.എൽ. ടെക്‌നോളജീസിന്റെ ഭാഗമായ ജിയോമെട്രിക് കമ്പനിയുടെ ഓഹരി ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു നടപടി. സെബിയിൽ പിഴയായി 2.48 ലക്ഷം രൂപ അടച്ച് ഈ കേസ് പിന്നീട് ഒത്തുതീർപ്പാക്കി.
Rakesh Jhunjhunwala under Sebi lens for ‘insider trading’
Published: 29 Jan 2020, 09:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented