തിരുവനന്തപുരം: പ്രകൃതിക്കും മനുഷ്യാവകാശങ്ങള്‍ക്കുംവേണ്ടി നിരന്തര പോരാട്ടങ്ങള്‍ നടത്തിയ സുഗതകുമാരിയുടെ നവതി സമാപന ആഘോഷങ്ങള്‍ ജനുവരി 19 മുതല്‍ 22 വരെ ആറന്മുളയില്‍ ശ്രീവിജയാനന്ദ വിദ്യാപീഠത്തില്‍ നടക്കും. സുഗതോത്സവം എന്ന പേരില്‍ നടക്കുന്ന പരിപാടികളുടെ സമാപന സഭ സുഗതകുമാരിയുടെ 91-ാം ജന്മവാര്‍ഷികദിനമായ ജനുവരി 22 ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് കേന്ദ്ര പ്രതിരോധ വകുപ്പുമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും.

To advertise here,

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് പരിസ്ഥിതി സംരക്ഷകന് സുഗതനവതി പുരസ്‌കാരം നല്‍കി ആദരിക്കും. ആഘോഷ സമിതി അംഗവും മുന്‍ എം.പി.യുമായ പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഡിസംബര്‍ 19-ന് വിദ്യാര്‍ഥികള്‍ക്കായി സുഗതകുമാരി കവിതകളുടെ ആലാപന മത്സരവും 'സുഗതകുമാരി കവിതകളിലെ പാരിസ്ഥിതികാശയങ്ങള്‍' എന്ന വിഷയത്തില്‍ ഉപന്യാസ മത്സരവും, സുഗത കുമാരിയെക്കുറിച്ച് കുട്ടികള്‍ക്ക് ശില്പശാലയും നടത്തും

ജനുവരി 21ന് 'പൈതൃകവും പരിസ്ഥിതിയും' എന്ന വിഷയത്തില്‍ നടക്കുന്ന ദേശീയ ശില്പശാലയില്‍ ആറന്മുളപള്ളിയോടം, കണ്ണാടി, പടയണി, പമ്പാ നദി തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ചയും പ്രദര്‍ശനവും ഉണ്ടായിരിക്കും. സുഗതകുമാരിയുടെ ജീവിതസംഭവങ്ങളെയും കവിതകളെയും കോര്‍ത്തിണക്കിക്കൊണ്ട് തയ്യാറാക്കുന്ന 'സുഗതദര്‍ശന്‍' എന്ന ചിത്രപ്രദര്‍ശനവും ഉണ്ടായിരിക്കും.

സുഗതോത്സവത്തിന്റെ മുന്നോടിയായി ജനുവരി 11-ന് മാലക്കര കൊച്ചുരാമന്‍ വൈദ്യരുടെ തറവാടുമുതല്‍ സുഗതകുമാരിയുടെ ജന്മഗൃഹം 23 പൈതൃകനടത്തം (ഹെരിറ്റേജ് വാക്ക്) സംഘടിപ്പിക്കുന്നതാണ് പമ്പാ നദിയുടെ തീരംവഴി വിവിധ പൈതൃക സങ്കേതങ്ങളെയും സ്ഥലങ്ങളെയും സ്പര്‍ശിച്ചുകൊണ്ട് നടക്കുന്ന ഈ പഠനയാത്ര പ്രമുഖ സാംസ്‌കാരിക പഠന ഗവേഷകനായ ഡോ. എം.ജി. ശശിഭൂഷണ്‍ ഉദ്ഘാടനം ചെയ്യും. നിയമസഭാ ചീഫ് വിപ്പ് എന്‍. ജയരാജ് അധ്യക്ഷത വഹിക്കും.

സുഗതകുമാരി നവതി ആഘോഷങ്ങള്‍ 2024 ഫെബ്രുവരി 22-ന് തിരുവനന്തപുരത്ത് മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് കൊല്‍ക്കത്ത, പാനാജി, ഡല്‍ഹി, ചെന്നൈ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ സുഗത സ്മൃതിസദസ്സ് നടത്തുകയുണ്ടായി. 'സുഗതം വിശ്വമയം' എന്ന പേരില്‍ ഡോ. എം.വി. പിള്ളയുടെ നേതൃത്വത്തില്‍ അന്തര്‍ദേശീയ തലത്തില്‍ ആസ്ട്രേലിയ, ഹൂസ്റ്റണ്‍ തുടങ്ങി ഒട്ടേറെ വിദേശരാജ്യങ്ങളില്‍ സുഗത നവതി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. കേരളത്തിലെ സ്‌കൂളുകളില്‍ 90 വൃക്ഷത്തൈകള്‍ വീതം വെച്ചുപിടിപ്പിക്കുന്ന 'ഒരു തൈ നടാം' എന്ന സുഗതസൂക്ഷ്മവനം പദ്ധതി വിജയകരമായി നടന്നുവരുന്നു. 120 സ്‌കൂളുകളില്‍ ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള സമ്മതപത്രം ആറന്മുളയില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ സ്‌കൂള്‍ അധികൃതര്‍ കൈമാറും.
ആഘോഷ സമിതി ഭാരവാഹികളായ കുമ്മനം രാജശേഖരന്‍, സൂര്യകൃഷ്ണമൂര്‍ത്തി, ആര്‍ടിസ്റ്റ് ഡോ. ജി. ശങ്കര്‍, ഡോ. സുഭാഷ് ചന്ദ്രബോസ് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.