കോഴിക്കോട്: സാഹിത്യനഗരമായ കോഴിക്കോട് വൃക്ഷത്തൈ നട്ട് എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവുമായ പ്രതിഭാറായ്. കോഴിക്കോട് മേയര്‍ഭവന്റെ മുറ്റത്താണ് പ്രതിഭാറായ് മരം നട്ടത്. പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ മനുഷ്യസ്‌നേഹികളായിരിക്കുമെന്നും ഇനിയും കേരളത്തില്‍ താന്‍ വരുമെന്നും പ്രതിഭാറായ് പറഞ്ഞു. കോഴിക്കോട് നല്‍കിയ സ്‌നേഹത്തിനും പ്രതിഭാ റായ് നന്ദി പറഞ്ഞു. 

To advertise here,

കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീനാഫിലിപ്പും കോഴിക്കോട്ടെ എഴുത്തുകാരും മണ്‍മറഞ്ഞ എഴുത്തുകാരുടെ മക്കളും ചേര്‍ന്നാണ് മേയര്‍ഭവനില്‍ പ്രതിഭാറായിയെ സ്വീകരിച്ചത്. പരിപാടി സംഘടിപ്പിച്ച കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറെ പ്രതിഭാറായ് ഷാളണിയിച്ചു.

എഴുത്തുകാരന്‍ പി.കെ ഗോപിയുടെ ജന്മദിനാഘോഷവും ചടങ്ങില്‍ നടന്നു.എന്നെന്നും ഓര്‍ത്തുവെക്കാവുന്ന ഒരു ദിവസം ജീവിതത്തിന്റെ കലണ്ടറില്‍ ചേര്‍ത്തുവെക്കുന്നുവെന്ന് പി.കെ ഗോപി പറഞ്ഞു. സാറാ ജോസഫ്,  ആര്യാഗോപി, കെ.പി രാമനുണ്ണി, പ്രൊഫസര്‍ ആര്‍സു, ഡോ.ഖദീജാ മുംതാസ്, എം.ടി വാസുദേവന്‍ നായരുടെ മകള്‍ അശ്വതി വി നായര്‍, എസ്.കെ പൊറ്റക്കാടിന്റെ മകള്‍ സുമിത്ര പൊറ്റക്കാട്സി, ആർ രാജശ്രീ,കെ പി സുധീര, തിക്കോടിയന്റെ മകൾ പുഷ്‌പ, വൈക്കം മുഹമ്മദ്‌ ബഷീറിന്റെ മകൻ അനീസ് ബഷീർ  മുൻ മേയർമാരായ ടിപി ദാസൻ, ഒ രാജഗോപാൽ സിറ്റി ഓഫ് ലിറ്ററേച്ചര്‍ 
നോഡല്‍ ഓഫീസര്‍ എ.കെ സരിത, ഡെപ്യൂട്ടി മേയര്‍ വി മുസാഫിര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

പ്രതിഭാറായ് എന്ന മഹാപ്രതിഭ അതിഥിയായി എത്തിയതിലും അവരെ ആദരിക്കാന്‍ കഴിഞ്ഞതിലും ഏറെ സന്തോഷമെന്ന് മേയര്‍ ബീനാഫിലിപ്പ് പറഞ്ഞു.