ഐ.എ.എസ്. ഓഫീസർ, ഭാര്യ, അമ്മ, നർത്തകി... ഇൻസ്റ്റഗ്രാം പേജിൽ തന്റെ മേൽവിലാസങ്ങളായി കുറിച്ച വാക്കുകൾക്കൊപ്പം എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഒരു കാര്യം കൂടി ചേർത്തിട്ടുണ്ട്...'തീക്ഷ്ണമായ വായനക്കാരൻ'. ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസവും' ഡച്ച് എഴുത്തുകാരൻ റട്ഗർ ബ്രെഗ്മാന്റെ 'മോറൽ അബിഷനും' ഒരുപോല ഇഷ്ടപ്പെടുന്ന ഒരാൾക്ക് ആ മേൽവിലാസം നന്നായി ചേരും. ജില്ലാ കളക്ടർ പ്രിയങ്ക പുസ്തകങ്ങളുടെയും വായനയുടെയും പ്രിയപ്പെട്ട കൂട്ടുകാരിയായി മാറുമ്പോൾ അത് മലയാളത്തിന് കിട്ടിയ സന്തോഷം കൂടിയാണ്. കാരണം കർണാടക സ്വദേശിനിയായ അവർ സിവിൽ സർവീസിലൂടെ കേരളത്തിലെത്തിയപ്പോൾ ഇവിടത്തെ എഴുത്തിനെയും വായനയെയും കൂടിയാണ് നെഞ്ചോട് ചേർത്തത്. ലോക പുസ്തക ദിനത്തിൽ ജി. പ്രിയങ്ക 'മാതൃഭൂമി'യോട് സംസാരിക്കുന്നു.

To advertise here,

അമ്മയായി, വായന കൂടി

അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മി', വിജു ജേക്കബിന്റെ 'ദി എസ്സൻസ് ഓഫ് ലൈഫ്', റോക്‌സി നാഫൗസിയുടെ മാനിഫെസ്റ്റ് - ഡൈവ് ഡീപർ' ദേവ്ദത്ത് പട്‌നായിക്കിന്റെ 'മൈ ഗീത', ബാനു മുഷ്താഖിന്റെ 'ഹാർട്ട് ലാംപ്', നിഥിൻ വൽസന്റെ 'കാൻസർമാൻ ടു അയേൺമാൻ', കെ. വാസുകിയുടെ 'ദി സ്‌കൂൾ ഓഫ് ലൈഫ്'...ഇൻസ്റ്റഗ്രാം പേജിലൂടെ സമീപകാലത്ത് പ്രിയങ്ക വായിക്കാനായി നിർദേശിച്ച പുസ്തകങ്ങളെല്ലാം അനുഭവങ്ങളുടെ ആഴത്തിൽ തൊടുന്നവയായിരുന്നു. വായനയുടെ ആഴങ്ങളിലേക്ക് പ്രിയങ്ക എത്തിയതും അമ്മ എന്ന അനുഭവകാലത്തായിരുന്നു. ''കുട്ടിക്കാലം മുതൽ വായനാശീലമുണ്ടായിരുന്നെങ്കിലും പുസ്തകങ്ങളെ ആവേശപൂർവം കൈയിലെടുത്തത് ഞാൻ അമ്മയായ കാലത്തായിരുന്നു.

പ്രസവാവധിക്ക് വീട്ടിൽ നിൽക്കുമ്പോൾ കുഞ്ഞിനൊപ്പം വായനയും എന്റെ പ്രിയപ്പെട്ട ഒന്നായി മാറി. കുഞ്ഞ് ഉറങ്ങുന്ന സമയത്ത് ആദ്യം മൊബൈൽ ഫോൺ നോക്കിയാണ് ഇരുന്നിരുന്നത്. മണിക്കുറുകളോളം ഫോണിൽ ചെലവഴിക്കുന്നത് വ്യർഥമാണെന്ന് തിരിച്ചറിഞ്ഞതോടെ പണ്ട് ഇഷ്ടമുണ്ടായിരുന്ന വായനയെ പൂർവാധികം ശക്തിയോടെ തിരികെ കൊണ്ടുവന്നു'' .

മുഖ്യമന്ത്രിക്ക് പിറന്നാൾ സമ്മാനം

മുഖ്യമന്ത്രി വി.ഡി. സതീശന് പിറന്നാൾ സമ്മാനമായി പ്രിയങ്ക നൽകിയത് ഒരു പുസ്തകമായിരുന്നു...റട്ഗർ ബ്രെഗ്മാന്റെ 'മോറൽ അബിഷൻ.' അത് കിട്ടിയപ്പോൾ സതീശനുണ്ടായ സന്തോഷവും പ്രിയങ്ക മറന്നിട്ടില്ല.

''അദ്ദേഹത്തിന് പുസ്തകങ്ങളോടുള്ള ഇഷ്ടം എനിക്കറിയാം. പിറന്നാൾ സമ്മാനമായി ഈയൊരു പുസ്തകം തന്നെ നൽകിയതും ആലോചിച്ച് തന്നെയാണ്. അർഥവത്തായ കരിയർ തിരഞ്ഞെടുക്കാനും ലോകത്തെ മികച്ചതാക്കാനും ആഗ്രഹിക്കുന്നവർക്ക് ഒരു വഴികാട്ടിയാണ് ആ പുസ്തകം