ഷാര്‍ജ: കൈകൊണ്ടെഴുതിയ വലുപ്പംകൂടിയ ഖുര്‍ആന്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രത്യേകശ്രദ്ധനേടുന്നു. മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് സ്വദേശിയായ മുഹമ്മദ് ജസീമാണ് 1106 മീറ്റര്‍ നീളമുള്ള കൈയെഴുത്ത് ഖുര്‍ആന്‍ പ്രദര്‍ശിപ്പിക്കുന്നത്. വലുപ്പംകൂടിയ ഈ ഖുര്‍ആന്‍ ലോങ്സ്റ്റ്ഹാന്‍ഡ് റിട്ടന്‍ ഖുര്‍ആന്‍ കാറ്റഗറിയുടെ വിഭാഗത്തിലുള്ള ഗിന്നസ് ലോകനേട്ടത്തിനും അര്‍ഹമായി.

To advertise here,

കോഴിക്കോട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍വെച്ചുള്ള പ്രദര്‍ശനത്തിലാണ് ഗിന്നസ് വേള്‍ഡ് റെക്കോഡിന് അര്‍ഹത നേടിയത്. ഈജിപ്ത് സ്വദേശിയായ മുഹമ്മദ് ഗബ്രിയാല്‍ കൈകൊണ്ടെഴുതിയ 700 മീറ്റര്‍ നീളമുള്ള ഖുര്‍ആന്‍ റെക്കോഡാണ് മുഹമ്മദ് ജസീം പിന്നിലാക്കിയത്. കോവിഡ് കാലത്തെ രണ്ടുവര്‍ഷംകൊണ്ടാണ് ഖുര്‍ആന്‍ മുഴുവന്‍ കൈകൊണ്ടെഴുതി പൂര്‍ത്തിയാക്കിയതെന്ന് ജസീം പറഞ്ഞു. ഈ ഖുര്‍ആന് 75 സെന്റീമീറ്റര്‍ ഉയരവും 34 സെന്റീമീറ്റര്‍ വീതിയുമാണുള്ളത്. 118 കിലോ ഭാരവുമുണ്ട്. ആകെ 3,25,384 അറബിക് അക്ഷരങ്ങളും 77,437 വാക്കുകളും 114 അധ്യായങ്ങളും 6348 ആയത്തുകളുമാണ് ഖുര്‍ആനിലുള്ളത്. ആകെ 30 ജുസ്ഉകളില്‍ ഒരു ജുസ്അ് പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് 65 മുതല്‍ 75 വരെ പേജുകള്‍ വേണ്ടിവന്നെന്നും മുഹമ്മദ് ജസീം പറഞ്ഞു.

ഓരോ പേജിലും ശരാശരി ഒന്‍പത്, 10 വരികളാണുള്ളത്. തിരൂര്‍ ചെമ്പ്രയിലെ അല്‍ ഈഖ്വാള് ദര്‍സിലാണ് ജസീം മതപഠനം പൂര്‍ത്തിയാക്കിയത്. മതപണ്ഡിതനായ സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ കാലിഗ്രാഫി പഠിപ്പിച്ചു. സുനില്‍ജോസഫ് ഗിന്നസ് റെക്കോഡിനുള്ള മത്സരത്തില്‍ പങ്കെടുക്കാനും സഹായിച്ചു. ലോക അറബിക് ഭാഷാദിനത്തില്‍ത്തന്നെ ഖുര്‍ആന്‍ കൈയെഴുത്തിന് ഗിന്നസ് നേട്ടം കരസ്ഥമാക്കിയത് മുഹമ്മദ് ജസീമിന് ഇരട്ടിമധുരമായി. ആദ്യമായാണ് മുഹമ്മദ് ജസീം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പങ്കെടുക്കുന്നത്.