മോസ്കോ: ഇക്കൊല്ലത്തെ അവസാനത്തെ പത്രസമ്മേളനത്തിൽ ടെലിവിഷനിലൂടെ പ്രസിഡന്റ് വ്ളാദിമിർ പുതിൻ റഷ്യക്കാരെ അഭിസംബോധന ചെയ്യുമ്പോൾ ചുവന്ന ബോ ടൈ കെട്ടിയ ചെറുപ്പക്കാരൻ കൈയിൽ ഒരു പോസ്റ്ററുമായി എഴുന്നേറ്റുനിന്നു. ‘ഞാൻ വിവാഹിതനാകാൻ ആഗ്രഹിക്കുന്നു’ എന്നായിരുന്നു പോസ്റ്ററിലെ എഴുത്ത്. പുതിന്റെ കണ്ണ് അതിലുടക്കി. മണിക്കൂറുകൾ നീണ്ട വാർത്താസമ്മേളനം ഒന്നുനിർത്തി. കിട്ടിയതക്കത്തിന് ചെറുപ്പക്കാരൻ കാര്യം പറഞ്ഞു: “എന്റെ കൂട്ടുകാരി ഈ പത്രസമ്മേളനം കാണുന്നുണ്ടെന്നറിയാം. ഒലേച്ക, എന്നെ വിവാഹം കഴിക്കൂ!” ചുറ്റും കൈയടിയൊച്ചമുഴങ്ങി.

To advertise here,

പത്രസമ്മേളനം റിപ്പോർട്ടുചെയ്യാനെത്തിയ പ്രാദേശികമാധ്യമപ്രവർത്തകൻ കിറിൽ ബഷനോവായിരുന്നു അത്. പുതിൻ അവസരത്തിനൊത്തുയർന്നു, യുക്രൈൻയുദ്ധത്തെക്കുറിച്ചുള്ള വീരവാദങ്ങളൊക്കെ മാറ്റിവെച്ച് പ്രണയത്തെക്കുറിച്ചും കുടുംബകാര്യങ്ങളെക്കുറിച്ചും ഉപദേശം നൽകി. പോരാത്തതിന് ഒരു കവിതയും ചൊല്ലി. എല്ലാം ടെലിവിഷനിൽ തത്സമയം നാട്ടുകാർ കണ്ടു. വാർത്താസമ്മേളനം തീരുംമുൻപ്‌ ഒലേച്ക വിവാഹത്തിനു സമ്മതം മൂളി. പത്രസമ്മേളനത്തിൽത്തന്നെ അക്കാര്യവും കിറിൽ പ്രസിഡന്റിനെ അറിയിച്ചു.