സോഷ്യൽ മീഡിയയിൽ വൈറലായി ഒരു വിവാഹാഭ്യർഥന. ഇന്ത്യൻ ആർമിയിലെ പൈലറ്റായ യുവാവാണ് കാമുകിയോട് വിവാഹാഭ്യർഥന നടത്തിയത്. സൈനിക ഹെലികോപ്റ്ററിന് മുന്നിൽ വെച്ചായിരുന്നു ഈ വൈറൽ വിവാഹാഭ്യർഥന. ഇന്ത്യൻ ആർമിയിലെ ഏവിയേഷൻ ക്യാപ്റ്റൻ ഭരത് ഭരദ്വാജാണ് നാസിക്കിലെ കോംബാറ്റ് ആർമി ട്രെയിനിങ് സ്‌കൂളിൽ നിന്ന് വിജയകരമായി വൈമാനിക പരിശീലനം പൂർത്തിയാക്കിയ ശേഷം കാമുകിയായ ആരുഷിയോട് വിവാഹാഭ്യർഥന നടത്തിയത്.

To advertise here,

സൈനിക യൂണിഫോം ധരിച്ചാണ് കാമുകിയെ പ്രൊപ്പോസ് ചെയ്യാനായി ഏവിയേഷൻ ക്യാപ്റ്റൻ ഭരത് എത്തിയത്. സാരിയായിരുന്നു ആരുഷിയുടെ വേഷം. ഹെലികോപ്റ്ററിന് മുന്നിൽ ടാർമാകിൽ വെച്ചായിരുന്നു വിവാഹാഭ്യർഥന. ആരുഷിയുടെ മുന്നിലേക്കെത്തിയ ഭരത് മുട്ടുകുത്തിനിന്നശേഷം പ്രണയസമ്മാനമായ മോതിരം നൽകിക്കൊണ്ടാണ് വിവാഹാഭ്യർഥന നടത്തിയത്. യാതൊരു സൂചനയുമില്ലാതെ എത്തിയതിനാൽ ആരുഷിക്ക് വമ്പൻ സർപ്രൈസായിരുന്നു ഈ പ്രൊപ്പോസൽ. ഭരതിന്റെ വിവാഹാഭ്യർഥനയ്ക്ക് ആരുഷി സമ്മതംമൂളിയതോടെ ഭരതിന്റെ സഹപ്രവർത്തകരും കുടുംബാംഗങ്ങളും ആരവം മുഴക്കി.

ഇതിന്റെ വീഡിയോ താമസിയാതെ സോഷ്യൽ മീഡിയയിൽ വൈറലായി. സൈനികൻ എന്ന നിലയിൽ ഭരത് കൈവരിച്ച നേട്ടത്തിനൊപ്പം കാമുകിയോട് വിവാഹാഭ്യർഥന നടത്തിയതിനെ നിരവധി പേർ അഭിനന്ദിച്ചു. അഞ്ച് വർഷമായി തങ്ങൾ പ്രണയത്തിലാണെന്ന് ഭരത് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

'ഞങ്ങളെല്ലാവരും ഇന്ന് പൈലറ്റുമാരായി. ഞങ്ങളുടെ ജീവിതത്തിലെ സുപ്രധാനമായ ദിവസമാണ് ഇന്ന്. ഞങ്ങളുടെ കഠിനാധ്വാനത്തിന് ഫലമുണ്ടായ ദിവസമാണ് ഇന്ന്. കഴിഞ്ഞ അഞ്ച് വർഷമായി ഞങ്ങൾക്ക് പരസ്പരം അറിയാം. അവളോട് വിവാഹാഭ്യർഥന നടത്താൻ ഇതിലും മികച്ച ദിവസമില്ല. എന്റെ കുടുംബത്തിനും ഇന്നത്തെ ദിവസം പ്രധാനപ്പെട്ടതാണ്. ഈ ദിവസം എന്റെ പ്രണയിനിക്ക് എന്നെന്നും ഓർമ്മിക്കുന്ന ദിവസമാക്കി മാറ്റണമെന്ന് ഞാൻ ആഗ്രഹിച്ചു. അതിനാണ് ഈ രീതിയിൽ വിവാഹാഭ്യർഥന നടത്തിയത്.' -ഭരത് പറഞ്ഞു.