സിനിമയിലെ സ്ത്രീസുരക്ഷയ്ക്കായി ശബ്ദമുയർത്തിയതിന്റെ പേരിൽ താൻ പല വലിയ ചിത്രങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് നടി പാർവതി തിരുവോത്ത്. തനിക്ക് ബലാത്സംഗ ഭീഷണികളും വധഭീഷണികളും ലഭിച്ചിരുന്നുവെന്നും പ്രതിസന്ധി കാലത്ത് കുടുംബവും സുഹൃത്തുക്കളുമെല്ലാം തനിക്കൊപ്പം ഉറച്ചുനിന്നുവെന്നും പാർവതി പറഞ്ഞു. സൂമിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

To advertise here,

'എനിക്ക് നിരവധി ബലാത്സംഗ ഭീഷണികളും വധഭീഷണികളും ലഭിച്ചിരുന്നു. ആ സമയം എന്റെ മാതാപിതാക്കളും സഹോദരനും ഒരുകൂട്ടം സുഹൃത്തുക്കളും എനിക്കൊപ്പം നിന്നു. അവർ എനിക്ക് ചുറ്റും ചക്രവ്യൂഹം തീർത്തു. അനീതിക്കെതിരെ ശബ്ദമുയർത്തിയപ്പോൾ എനിക്ക് ലഭിച്ചത് ഈ തരത്തിലുള്ള പിന്തുണയാണ്. വിമൻ ഇൻ സിനിമാ കളക്ടീവിനൊപ്പം നിരവധി സ്ത്രീകൾ ചേർന്നു. അവരിൽ ചിലർക്ക് സ്‌നേഹം, സഹാനുഭൂതി എന്നിവയോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല. നമുക്കുള്ളത് എല്ലാവർക്കും ഉണ്ടാകില്ല എന്ന് അപ്പോഴാണ് എനിക്ക് മനസിലായത്.' -പാർവതി തിരുവോത്ത് പറഞ്ഞു.

'അത്തരം ആളുകൾക്കൊപ്പം ജോലി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ ജോലിയിൽ അവർ പ്രശ്‌നം കാണുന്നെങ്കിൽ തിരിച്ച് അവരെ ഞാനും വിധിക്കും. അവർ ചൂഷണം ചെയ്യുന്നവരാണ്. അധികാരങ്ങൾ ഉപയോഗിച്ച് അവർ ചിലരെ അടിച്ചമർത്തുന്നു. അതുവഴി അവർ നേട്ടമുണ്ടാക്കുന്നു. അത്തരം ആളുകളെ തുറന്നുകാട്ടുന്നത് ഞാൻ തുടരും. അവരെകൊണ്ട് ഉത്തരം പറയിക്കും.' -പാർവതി തുടർന്നു.

പ്രഥമദൃഷ്ട്യാ കുറ്റക്കാർ, ഐ നോബഡി എന്നിവയാണ് പാർവതിയുടേതായി പുറത്തുവരാനുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ. കൂടാതെ സ്‌ട്രോം എന്ന വെബ് സീരീസിലും താരം ഇപ്പോൾ അഭിനയിക്കുന്നുണ്ട്. അലായ എഫ്, സൃഷ്ടി ശ്രീവാസ്തവ, രാമശർമ, സബാ ആസാദ് എന്നിവരാണ് സീരീസിലെ മറ്റ് താരങ്ങൾ.