സോഷ്യൽ മീഡിയ താരവും നടിയുമായ കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് വിവാഹ സമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തൽ. നാഷണൽ കമ്മിഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്‌സ് (NCST) കേരളത്തിലും മധ്യപ്രദേശിലും നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഇതോടെ ഭർത്താവ് ഫർമാൻ ഖാൻ നിയമ നടപടികൾ നേരിടേണ്ടിവരും.

To advertise here,

കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ മഹേശ്വർ പോലീസ് സ്റ്റേഷനിൽ ലൈംഗിക അതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമപ്രകാരം (POCSO) ഫർമാൻ ഖാനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കേരളത്തിൽവെച്ചാണ് അവർ ഫർമാൻ ഖാനെ വിവാഹം കഴിച്ചത്. മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവരുന്നടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. പ്രായം സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നതോടെ സംഭവത്തിൽ വഴിത്തിരിവുണ്ടായി.

പരാതിയെത്തുടർന്ന് എൻസിഎസ്ടി കേരളത്തിലും മധ്യപ്രദേശിലും വിശദമായ അന്വേഷണം നടത്തിയിരുന്നു. കമ്മിഷൻ ചെയർമാൻ അന്തർ സിങ് ആര്യയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ പെൺകുട്ടി പാർദി ഗോത്രവിഭാഗത്തിൽ ഉൾപ്പെട്ടതാണെന്നും അവർക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും കണ്ടെത്തി.

ഔദ്യോഗിക ആശുപത്രി രേഖകൾ പ്രകാരം, 2009 ഡിസംബർ 30നാണ് അവർ ജനിച്ചത്. അതായത് 2026 മാർച്ച് 11-ന് വിവാഹിതയാകുമ്പോൾ 16 വയസ്സിൽ താഴെയായിരുന്നു പ്രായം. വിവാഹം നടത്തിയത് കേരളത്തിൽ വെച്ചാണെന്നും വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച്  പ്രായപൂർത്തിയായതായി കാണിക്കുകയായിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തി. വ്യാജമായി നിർമ്മിച്ച രേഖകൾ റദ്ദാക്കാൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. പ്രായം തെറ്റായി ചിത്രീകരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്ത് ഓഫീസിൽ വ്യാജ രേഖകളുടെ അടിസ്ഥാനത്തിലാണ് വിവാഹം രജിസ്റ്റർ ചെയ്തതെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടു. വിവാഹം നടന്ന ക്ഷേത്ര അധികൃതർ ദമ്പതികൾ നൽകിയ ആധാർ വിവരങ്ങളെയാണ് ആശ്രയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

അതിനിടെ, പെൺകുട്ടിയുടെ ഗോത്ര പശ്ചാത്തലമടക്കം കണക്കിലെടുത്ത് POCSO നിയമം, ഭാരതീയ ന്യായ സംഹിത (BNS), പട്ടികജാതി/പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമം എന്നിവ പ്രകാരമുള്ള വിവിധ വകുപ്പുകൾ പോലീസ് ഫർമാൻ ഖാനെതിരെ ചുമത്തിയിട്ടുണ്ട്. ചില സംഘടനകളുടെയും വ്യക്തികളുടെയും പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങളോടെ ഈ കേസ് രാഷ്ട്രീയ ശ്രദ്ധയും നേടുന്നുണ്ട്. നാഷണൽ കമ്മിഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്‌സ് കേരളത്തിന്റെയും മധ്യപ്രദേശിന്റെയും പോലീസ് മേധാവിമാർക്ക് സമൻസ് അയച്ചിട്ടുണ്ട്. ഏപ്രിൽ 22-ന് ഡൽഹിയിൽ കമ്മീഷന് മുന്നിൽ ഹാജരാകാനാണ് അവരോട് നിർദേശിച്ചിട്ടുള്ളത്. ഓരോ മൂന്നു ദിവസത്തിലും വിശദമായ പുരോഗതി റിപ്പോർട്ടുകൾ സമർപ്പിക്കാനും കേസിൽ കർശന നിരീക്ഷണം ഉറപ്പാക്കാനും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.