വാടക ഗര്‍ഭധാരണം ലോകത്ത് സാധാരണമായി കൊണ്ടിരിക്കുകയാണ്. പ്രിയങ്ക ചോപ്ര, നയന്‍താര തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ വാടക ഗര്‍ഭധാരണത്തിലൂടെയാണ് അമ്മയായത്. കുട്ടികളുണ്ടാകാത്ത ദമ്പതികള്‍ക്കും മാതാപിതാക്കളാകാന്‍ ആശ്രയിക്കാവുന്ന ഒരു വഴിയാണ് ഇത്. ഇത്തരത്തില്‍ അമ്മയും അച്ഛനും ആയതിന്റെ സന്തോഷം പലരും പങ്കുവെച്ചിട്ടുമുണ്ട്.

To advertise here,

എന്നാല്‍ വാടക ഗര്‍ഭധാരണത്തിലൂടെ പിറന്ന കുട്ടിയോട് ആത്മബന്ധം കുറവാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയിലെ പ്രമുഖ ടെലിവിഷന്‍ താരവും മോഡലുമായ ക്ലോ കര്‍ദാഷിയാന്‍. 

ക്ലോയ്ക്ക് രണ്ട് മക്കളാണുള്ളത്. രണ്ടാമത്തെ മകന്‍ ടാറ്റം വാടക ഗര്‍ഭധാരണത്തിലൂടെയാണ് പിറന്നത്. മൂത്ത മകള്‍ ട്രൂവിനെ ഗര്‍ഭം ധരിച്ച് പ്രസവിക്കുകയും ചെയ്തു. ഇതില്‍ മകനുമായി ആത്മബന്ധം ഉണ്ടാക്കാന്‍ താന്‍ പ്രയാസപ്പെട്ടെന്നും പ്രസവിച്ചതുകൊണ്ട് മകളുമായി അത്തരത്തിലൊരു പ്രശ്‌നമുണ്ടായില്ലെന്നും 'ദി കര്‍ദാഷിയാന്‍സ്' എന്ന ഷോയില്‍ ക്ലോ പറഞ്ഞതായി പീപ്പ്ള്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

'വാടക ഗര്‍ഭധാരണം മോശപ്പെട്ട ഒരു കാര്യമാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല. അത് മഹത്തായ കാര്യം തന്നെയാണ്. അതിനൊപ്പം തീര്‍ത്തും വ്യത്യസ്തമായ അനുഭവം കൂടിയാണ്. മകനെ പ്രസവിച്ച സ്ത്രീയില്‍ നിന്ന് അവനേയും കൊണ്ട് അടുത്ത മുറിയിലേക്ക് പോയപ്പോള്‍ എനിക്ക് അതൊരു 'ഇടപാട്' (വ്യവഹാരം) ആയിട്ടാണ് തോന്നിയത്. അത് എന്നെ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന ഒരു അനുഭവമായിരുന്നു. ആ അമ്മയില്‍ നിന്ന് മകനെ വേര്‍പ്പെടുത്തിയെടുക്കുന്നതു പോലെ തോന്നി.എനിക്ക് കുറ്റബോധം തോന്നി. ആ ഘട്ടം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ എനിക്ക് ഒരുപാട് സമയം വേണ്ടി വന്നു.

ഇത്തരത്തില്‍ അമ്മയായ ആരെങ്കിലും എനിക്കുണ്ടായ അതേ അനുഭവത്തിലൂടെ കടന്നു പോയിട്ടുണ്ടെങ്കില്‍ അവര്‍ അക്കാര്യം പരസ്യമായി പങ്കിട്ടിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മകള്‍ ജനിച്ചപ്പോള്‍ എനിക്ക് അവളോട് കൂടുതല്‍ അടുപ്പം തോന്നി. അവള്‍ വയറ്റില്‍ കിടന്നിരുന്നപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത അനുഭൂതിയായിരുന്നു. ലോകത്ത് അങ്ങനെയൊരു ഭാഗ്യം ആര്‍ക്ക് ലഭിക്കുമെന്ന് തോന്നി' ക്ലോ വ്യക്തമാക്കുന്നു.