കൊച്ചി: ഗുരുത്വാകര്‍ഷണത്തിന്റെ ആനന്ദം ജിതിന്‍ വിജയനോളം അറിഞ്ഞവര്‍ അധികമുണ്ടാകില്ല. ത്രിവര്‍ണപതാകയുമായി അമേരിക്കയിലെ ടെന്നസിയുടെ ആകാശത്തുനിന്നു ചാടി ലോകറെക്കോര്‍ഡിട്ട കൊച്ചിയിലെ ഈ ഐ.ടി. സംരംഭകന്‍, ഇപ്പോള്‍ ടെന്‍സിങ് നോര്‍ഗേ ദേശീയ സാഹസിക പുരസ്‌കാരത്തിന്റെ തിളക്കത്തിലാണ്. ഇന്ത്യക്കാര്‍ അധികം കൈവെക്കാത്ത സ്‌കൈ ഡൈവിങ്ങിലെ റെക്കോര്‍ഡുകളാണ് ജിതിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. കഴിഞ്ഞദിവസം ഡല്‍ഹിയില്‍നടന്ന അവാര്‍ഡ് വിതരണച്ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. സാഹസികകായികനേട്ടങ്ങള്‍ക്ക് രാജ്യം നല്‍കുന്ന ഉയര്‍ന്ന പുരസ്‌കാരമാണിത്.

To advertise here,

എവറസ്റ്റ് എന്ന നടക്കാത്ത മോഹം

എട്ടാം ക്ലാസുവരെ അത്ലറ്റിക്സില്‍ സജീവമായിരുന്നു ജിതിന്‍ കായി കപ്രേമം പഠനത്തെ ബാധിച്ചതോടെ സ്പോര്‍ട്‌സില്‍ 'ലോങ് ബ്രേക്കെ'ടുത്തു. 2011-ല്‍ വീണ്ടും തുടങ്ങിയ കായികയാത്രയാണ് സ്‌കൈ ഡൈവിങ്ങിലും ലോകറെക്കോര്‍ഡുകളിലും എത്തിയത്. അതിനു നിമിത്തമായത് എവറസ്റ്റ് കൊടുമുടിയുടെ നെറുകയില്‍ ത്രിവര്‍ണപതാക പാറിക്കണമെന്ന ആഗ്രഹവും. 2022-ല്‍ ജിതിന്‍ എവറസ്റ്റ് ബേസ്‌ക്യാമ്പിലേക്ക് സാഹിസകയാത്ര നടത്തിയിരുന്നു. അതോടെ എവറസ്റ്റ് കീഴടക്കണമെന്ന ആഗ്രഹം തുടങ്ങി. കുടുംബത്തിന്റെ ഭയംമൂലം ആ ശ്രമം ഉപേക്ഷിക്കേണ്ടിവന്നെങ്കിലും സാഹസികത കൈവിടാതെ ജിതിന്‍ ഡൈവിങ്ങിലേക്ക് പറന്നു.

റെക്കോര്‍ഡുകളുടെ ഡൈവ്

'ആദ്യം സ്‌കൈ ഡൈവിങ് നടത്തുമ്പോള്‍ മരിച്ചുപോകുമോയെന്ന പേടിയുണ്ടായിരുന്നു...' -ജിതിന്‍ പറഞ്ഞു. 2019-ല്‍ ന്യൂസീലന്‍ഡില്‍ പരിശീലകനൊപ്പം താഴേക്കുചാടുന്ന ടാന്‍ഡം ജമ്പ് നടത്തിയതോടെ ആവേശം ഇരട്ടിയായി. 2022ല്‍ സോളോ ജമ്പിനായുള്ള ലൈസന്‍സ് എടുത്തു.  പിന്നീടുണ്ടായത് റെക്കോര്‍ഡുകളുടെ നിര. 2023 ജൂണില്‍ യു.കെയിലെ വിവിധ സ്ഥലങ്ങളില്‍ തുടര്‍ച്ചയായി 18 ദിവസം സ്‌കൈ ഡൈവ് ചെയ്ത് ലോകറെക്കോര്‍ഡിട്ടു.

2023 ജൂലായ് ഒന്നിന് ത്രിവര്‍ണപതാകയുമേന്തി 42,431 അടി ഉയരത്തില്‍നിന്നു ചാടിയാണ് റെക്കോഡിട്ടത്. ഓക്‌സിജന്‍ മാസ്‌കിന്റെ സഹായത്തോടെയുള്ള ഡൈവില്‍ പതാകനിവര്‍ത്തുന്നതിനിടെ വായുവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തെ മുഖാമുഖം കണ്ടു. ഫോര്‍മുല വണ്‍ കാറിലേക്കാള്‍ വേഗതയിലായിരുന്നു പാരച്യൂട്ട് നിവര്‍ത്തുന്നതിന് മുന്‍പ് ജിതിന്‍ താഴേക്ക് കുതിച്ചത്. ഈ ചാട്ടത്തിലൂടെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫ്രീ ഫാള്‍ (രണ്ടുമിനിറ്റ് 47 സെക്കന്‍ഡ്) ലോകറെക്കോഡും നേടി.

placeholder
ജിതിന്‍ വിജയന്‍ ത്രിവര്‍ണ പതാകയുമായി സ്‌കൈ ഡൈവ് ചെയ്യുന്നു, ജിതിൻ വിജയൻ 

കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ 42-കാരന്‍ 'എന്‍ഡയമെന്‍ഷന്‍സ് എന്ന സോഫ്‌റ്റ്വേര്‍ കമ്പനിയുടെ സി .ഇ.ഒ.യാണ്. ഭാര്യ ദിവ്യ, മകന്‍ സൗരവ് എന്നിവര്‍ക്കൊപ്പം കൊച്ചി വാഴക്കാലയില്‍ താമസം. ഇന്ത്യക്കാര്‍ക്ക് അത്ര പരിചയമില്ലാത്ത എയര്‍ സ്പോര്‍ട്സുകള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന സ്പോര്‍ട്സ് സെന്റര്‍ തുറക്കണമെന്നാണ് ജിതിന്റെ ഇപ്പോഴുള്ള ആഗ്രഹം.