കോഴിക്കോട് : കോഴിക്കോട് കമ്മത്ത്‌ലെയ്‌നിലുള്ള വിവിധ ജൂവലറികളിൽനിന്നായി 118 പവനിലേറെ വരുന്ന ആഭരണങ്ങളുമായി മുങ്ങിയ ജൂവലറിക്കാരൻ പിടിയിൽ. കോഴിക്കോട് നടക്കാവ് നാലുകുടിപറമ്പിൽ സഫർനാസ് (29) ആണ് അറസ്റ്റിലായത്. മലപ്പുറത്ത് പുളിക്കൽ ചെറുകാവിൽ എന്ന സ്ഥലത്ത് വാടകവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.

To advertise here,

ആഭരണങ്ങൾ എന്തുചെയ്തെന്നതുസംബന്ധിച്ച് പരസ്പരവിരുദ്ധമായ മൊഴിയാണ് ഇയാൾ നൽകിയത്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുമെന്ന് പോലീസ് പറഞ്ഞു.

മറ്റുവ്യാപാരികൾ വിൽക്കാനേൽപ്പിച്ച സ്വർണവുമായിട്ടാണ് ജൂലായ്‌ 28-ന് ഇയാൾ കടന്നുകളഞ്ഞത്. 1,39,35,747 രൂപ വിലയുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

സഫർനാസിന്റെ സഹോദരൻ നടക്കാവ് നാലുകുടിപ്പറമ്പിൽ റാഹാമറിയം വീട്ടിൽ ഷഫീഖിനെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. ഒളിവിൽ കഴിയാൻ സഹായം ചെയ്തുകൊടുത്തതിനാണ് ഇയാൾ പിടിയിലായത്. സഹോദരൻ ഷഫീഖിന്റെ അറിവോടെയാണ് മലപ്പുറത്ത് താമസിച്ചതെന്ന് പോലീസ് വ്യക്തമാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സഫർനാസിനെ പിടികൂടിയത്. ഇയാൾക്ക് ഒളിയിടം ഒരുക്കിയെന്ന് സംശയിക്കുന്ന വെള്ളയിൽ സ്വദേശിയായ തൊഴിലാളി നേതാവിനായുള്ള അന്വേഷണം തുടരുകയാണ്.

സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ അസിസ്റ്റൻറ് കമ്മിഷണർ അഷ്‌റഫ് തെങ്ങിലക്കണ്ടി, സർക്കിൾ ഇൻസ്പെക്ടർ ടി.വി. ധനഞ്ജയദാസ്, ടൗൺ എസ്.ഐ.മാരായ സജീഷ് ഷിനോബ്, ടി.കെ. വിഷ്ണു, എ.എസ്.ഐ.മാരായ ടി.കെ. ബിനിൽ കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി. ശ്രീജിത്ത് കുമാർ, രഞ്ജിത്ത് പാതിരിയിൽ, വിശോഭ് ലാൽ, ജുനൈസ്, സിവിൽ പോലീസ് ഓഫീസർ എൻ. രതീഷ്, സിറ്റി ക്രൈം സ്ക്വാഡിലെ എം. ഷാലു, സി.കെ. സുജിത്ത്, സൈബർ സെല്ലിലെ സ്കൈലേഷ്, പ്രജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.