കറുകച്ചാൽ : കേസിൽപ്പെട്ടുകിടക്കുന്ന ടാക്‌സി സ്റ്റാൻഡ് ഭൂമി പഞ്ചായത്ത് ഏറ്റെടുത്താലും ടാക്‌സി വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകാൻ സാധ്യതയില്ല. 6.67 കോടി രൂപ മുടക്കി ഏറ്റെടുക്കുന്ന സ്ഥലം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നാണ് നിലവിൽ പഞ്ചായത്ത് ആലോചിക്കുന്നത്. സ്ഥലം ഏറ്റെടുത്താൽ വ്യാപാരസമുച്ചയവും അനുബന്ധ സൗകര്യങ്ങളുമടക്കം സ്ഥാപിക്കാനാണ് തീരുമാനം.

To advertise here,

അപ്പോഴും റോഡരികിൽ കിടക്കുന്ന ടാക്‌സി വാഹനങ്ങളുടെ കാര്യത്തിൽ എന്ത് ചെയ്യണമെന്ന് അധികൃതർക്കും അറിയില്ല. കേസിൽപ്പെട്ടുകിടക്കുന്ന സ്ഥലം ഏറ്റെടുക്കാനും നടപടിക്രമങ്ങൾ ഏറെയാണ്. കോടതി വിധിപ്രകാരം ഉടമയ്ക്ക് ഇത്രയും വലിയ തുക പഞ്ചായത്ത് കൈമാറേണ്ടിവരും. തുക കണ്ടെത്താൻ കഴിയാത്തതിനാൽ രണ്ടുമാസത്തെ സാവകാശമാണ് സുപ്രീംകോടതി ഇപ്പോൾ നൽകിയിട്ടുള്ളത്. പത്തുവർഷം മുൻപ് റോഡരികിൽ പ്രവർത്തിക്കുന്ന ടാക്‌സി വാഹനങ്ങൾ ഒരു കുടക്കീഴിലേക്ക് മാറ്റുന്നതിനുവേണ്ടിയാണ് നഗരമധ്യത്തിൽ 52 സെന്റ് സ്ഥലം ഏറ്റെടുത്തത്. സ്ഥലം കേസിൽപ്പെട്ടതോടെ ടാക്‌സി സ്റ്റാൻഡ് നിർമാണവും മുടങ്ങി.

റോഡരികിൽ അഭയം

:ഓട്ടോറിക്ഷകൾ, മിനി വാനുകൾ, ലോറികൾ, ടൂറിസ്റ്റ് ടാക്‌സികൾ തുടങ്ങി നൂറുകണക്കിന് വാഹനങ്ങളാണ് കറുകച്ചാൽ ടൗണിന്റെ പലയിടങ്ങളിലായി നിർത്തിയിടുന്നത്. കൃത്യമായി സ്റ്റാൻഡുകളില്ലാത്തതിനാൽ വാഴൂർ റോഡിന്റെ വശങ്ങളിലാണ് താത്കാലിക ടാക്‌സി സ്റ്റാൻഡുകൾ പ്രവർത്തിക്കുന്നത്. വാഹനങ്ങൾ റോഡരികിൽ കിടക്കുന്നത് കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാണ്. എന്നാൽ പകരം മറ്റൊരു സ്ഥലം കണ്ടെത്താനോ വാഹനങ്ങൾ മാറ്റാനോ പഞ്ചായത്തിന് കഴിഞ്ഞിട്ടുമില്ല. റോഡരികിലെ പാർക്കിങ്ങും ഗതാഗതക്കുരുക്കും നഗരത്തെ വീർപ്പുമുട്ടിക്കുകയാണ്.