
കൗബോയ് മത്തങ്ങ
പച്ചക്കറികളിലെ വമ്പനായ മത്തൻ, മെക്‌സിക്കോ ഉൾപ്പെടുന്ന വടക്കേ അമേരിക്കയിൽ പതിനായിരത്തോളം വർഷം മുൻപേ കൃഷിചെയ്തിരുന്നു. 9000 വർഷം പഴക്കമുള്ള മത്തൻ വിത്തുകളുടെ അവശിഷ്ടം മെക്‌സിക്കോയിൽനിന്നു കണ്ടെടുത്തിട്ടുണ്ട്.
സഞ്ചാരികൾവഴിയും ദേശാടനത്തിന്റെയും അധിനിവേശത്തിന്റെയും ഭാഗമായുമാണ് മത്തൻ വടക്കേ അമേരിക്കയിൽനിന്ന് മറ്റിടങ്ങളിൽ ചെന്നെത്തിയത്. ശ്രയിച്ചാണ് ശാസ്ത്രജ്ഞർ വിളകളുടെ ഉത്പത്തിയെ സംബന്ധിച്ച നിഗമനങ്ങളിലെത്തുന്നത്.
ബ്യൂട്ടി ക്വീൻ വെണ്ട
വെണ്ടക്കയുടെ ഉത്പത്തി എത്യോപ്യ, ഈജിപ്ത്, എറിത്രിയ, സുഡാൻ, നൈജീരിയ എന്നിവയുൾപ്പെടുന്ന പ്രദേശത്താണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. അവിടെ BCE 1200-ൽ വെണ്ട കൃഷിചെയ്യുകയും കഴിക്കുകയും ചെയ്തിരുന്നതായി ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. നൈജീരിയൻ ഭാഷയായ ഇബോയിൽ (Igbo) വെണ്ടക്കയുടെ പേര് ‘ഒകൃ’ (Okru) എന്നാണ്. വെണ്ട ഇംഗ്ലീഷിൽ ‘ഒക്ര’ (Okra) എന്നപേരിൽ അറിയപ്പെടാൻ കാരണമിതാണ്.
ബണ്ടു കൊണ്ടുവന്ന വെണ്ട
16, 17 നൂറ്റാണ്ടുകളിൽ ആഫ്രിക്കയിൽനിന്ന് അമേരിക്കയിലേക്ക് തങ്ങളെ കടത്തിയപ്പോൾ പ്രിയപ്പെട്ട പച്ചക്കറിയായ വെണ്ടക്കയുടെ വിത്തും അടിമകൾ ഒപ്പം കൊണ്ടുപോയി. വ്യാപാരികളിലൂടെയാണ് വെണ്ടക്ക പശ്ചിമേഷ്യൻ രാജ്യങ്ങൾ വഴി മറ്റിടങ്ങളിലേക്ക് ചെന്നെത്തുന്നത്. ഈജിപ്തിൽനിന്നു ദേശാടനം നടത്തിയ ‘ബണ്ടു’ ഗോത്രവിഭാഗത്തിൽപ്പെട്ടവർ വെണ്ടക്ക ഇന്ത്യയിലും ചൈനയിലും എത്തിച്ചു.
ടൊമാറ്റോയുടെ ലോകസഞ്ചാരം
തെക്കേ അമേരിക്കയിലെ പെറു, എക്വഡോർ എന്നിവിടങ്ങളിൽകൂടി കടന്നുപോകുന്ന മലനിരകളാണ് ‘ആൻഡീസ്’ (Andes mountains). തക്കാളിയുടെ ഉത്‌പത്തി ഈ മലനിരകളിലാണെന്ന് കരുതപ്പെടുന്നു. ഇത് ശരിവയ്ക്കുംവിധം തക്കാളിയിനങ്ങളുടെ വലിയ ജനിതകവൈവിധ്യം ഇവിടെ ദൃശ്യമാണ്. തെക്കേ അമേരിക്കയിൽ 7000 വർഷം മുൻപ് തക്കാളിയുടെ കൃഷി തുടങ്ങിയെന്ന് ജീനോം പഠനങ്ങൾ വെളിപ്പെടുത്തുന്നു. പതിനാറാം നൂറ്റാണ്ടിൽ സ്പാനിഷ്സഞ്ചാരികൾ വഴി തക്കാളി മറ്റ് ദേശങ്ങളിലെത്തി. പച്ചക്കറിയെന്നതിലുപരി പഴവർഗമായാണ് തക്കാളി അറിയപ്പെടുന്നത്.
വിലക്കപ്പെട്ട കനി
യൂറോപ്യൻമാർ ഇതിനെ ഒരു വിഷച്ചെടിയായാണ് ഏറെക്കാലം കരുതിയിരുന്നത്. കാരണമെന്തെന്നോ? തക്കാളി മുറിച്ച് വെള്ളോട്ട് (Pewter) പാത്രങ്ങളിലിട്ട് ചിലർ അക്കാലത്ത് കഴിച്ചുനോക്കിയിരുന്നു. തക്കാളിച്ചാറിലെ അമ്ലത, പാത്രങ്ങളിലെ കറുത്തീയം ഇളകാൻ കാരണമായി. അത് കഴിച്ച ചിലർക്ക് ഈയവിഷബാധയേറ്റു. അമേരിക്കക്കാരനായ തോമസ് ജെഫേഴ്സണാണത്രേ 1820-ൽ തക്കാളി വിഷക്കനിയല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയത്.
പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ഇന്ത്യയിൽ തക്കാളി എത്തിച്ചതെങ്കിലും ബ്രിട്ടീഷ് അധിനിവേശക്കാലത്താണ് പ്രചാരം നേടുന്നത്.
മുതുമുത്തച്ഛൻ വഴുതനങ്ങ
ഇന്ത്യയിൽ 4000 വർഷംമുൻപ് കൃഷിചെയ്ത് കഴിച്ചിരുന്നു. ഹരപ്പൻ സംസ്കാരവുമായി ബന്ധപ്പെട്ട് ഹരിയാണയിലെ രാഖിഖഢീയിൽ (Rakhigarhi) നിന്ന് ലഭിച്ച പുരാവസ്തുക്കളാണ് ഈ നിഗമനത്തിലെത്താൻ കാരണം. തെക്കുകിഴക്കൻ ഏഷ്യയിൽനിന്ന് ഇന്ത്യയിലെത്തിയ ‘മുണ്ട’ ഗോത്രവംശജരാണ് വഴുതനയുടെ കൃഷി തുടങ്ങിയതെന്ന് പഠനറിപ്പോർട്ടുകളുണ്ട്.
പേർഷ്യൻ സഞ്ചാരികൾ വഴി വഴുതന മറ്റ് ദേശങ്ങളിൽ എത്തുകയും ആഗോളതലത്തില്‍ പ്രിയംനേടുകയും ചെയ്തു. മുട്ടയുടെ ആകൃതിയിൽ കായുണ്ടാകുന്ന വഴുതനയിനങ്ങളാണ് അമേരിക്കയിലും ഓസ്‌ട്രേലിയയിലും ആദ്യകാലത്ത് കൃഷിചെയ്തിരുന്നത്. ഇത് ‘എഗ് പ്ലാന്റ്’ (Egg plant) എന്ന പേര് ലഭിക്കാൻ കാരണമായി.
Content Highlights: Discover the fascinating history of common vegetables like tomatoes, okra, and pumpkin etc.
Published: 30 Jun 2025, 01:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented