ഒറ്റപ്പാലം: ഇതരജില്ലകളിലെ ആശുപത്രികളില്‍ ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികള്‍ക്കും ചികിത്സാ ധനസഹായം നല്‍കാമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതുവരെ സ്വന്തം ജില്ലയിലുള്ള ആശുപത്രികളില്‍ ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് ധനസഹായം നല്‍കാനാണ് അനുമതിയുണ്ടായിരുന്നത്. ഇതോടെ അതിര്‍ത്തികളിലെ താമസക്കാരായ രോഗികളും ധനസഹായത്തിന് അര്‍ഹരാകും.

To advertise here,

ആഴ്ചയില്‍ 1,000 രൂപ നിരക്കില്‍ 4,000 രൂപവരെയാണ് പ്രതിമാസം ചികിത്സാസഹായം. പൊതുവിഭാഗത്തിന് രണ്ടുലക്ഷവും പട്ടികജാതിവിഭാഗത്തിന് മൂന്നുലക്ഷവുമാണ് വാര്‍ഷികവരുമാനപരിധി. പട്ടികവിഭാഗത്തിന് വരുമാനപരിധിയില്ല. ഡയാലിസിസ് നടത്തുന്ന സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ടാണ് തുക നല്‍കുക. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ക്കും സര്‍ക്കാര്‍സഹായം ലഭിക്കുന്നവര്‍ക്കും ഇത് കിട്ടില്ല.

ഗ്രാമസഭ അംഗീകരിച്ചശേഷം ഓരോ ഗുണഭോക്താവിന്റെയും ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധിച്ച് തദ്ദേശസ്ഥാപനങ്ങള്‍ പട്ടിക തയ്യാറാക്കണം. തുടര്‍ന്ന്, നിര്‍വഹണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറണം. ജില്ലാ അതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ക്ക് പുതിയതീരുമാനം ഏറെ ആശ്വാസം പകരുന്നതാണ്. തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂര്‍, മായന്നൂര്‍ ഭാഗങ്ങളിലെ വൃക്കരോഗികള്‍ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കാശുപത്രിയെയും മറ്റ് സ്വകാര്യാശുപത്രികളെയുമാണ് ആശ്രയിക്കുന്നത്. ഇവര്‍ക്ക് സഹായം ലഭിച്ചിരുന്നില്ല. പുതിയ തീരുമാനം ഇവര്‍ക്ക് അനുഗ്രഹമാണ്.