ന്യൂഡൽഹി: അമിതവണ്ണം കുറയ്ക്കാനുള്ള മൗൻജാരോ (ടിർസെപ്പറ്റൈഡ്) കുത്തിവെപ്പിന്റെ വ്യാജമരുന്ന് നിർമിച്ച് വിൽക്കുന്ന സംഘം ഹരിയാണയിലെ ഗുരുഗ്രാമിൽ പിടിയിലായി.

To advertise here,

ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും യു.എസ്. ഫാർമ കമ്പനിയായ എലി ലില്ലി നിർമിക്കുന്ന മൗൻജാരോ കുത്തിവെപ്പു മരുന്ന് കഴിഞ്ഞവർഷം മാർച്ചിലാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. ഇതിന് സാമൂഹികമാധ്യമങ്ങളിലൂടെ വലിയ പ്രചാരം ലഭിച്ചു. ഇതോടെയാണ് മരുന്നിന്റെ വ്യാജൻ നിർമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു ടാക്സി കാർ പരിശോധിച്ചപ്പോഴാണ് മൗൻജാരോ മരുന്നിന്റെ വലിയ ശേഖരം കണ്ടെത്തിയത്. വ്യാജമരുന്ന് പ്രചരിച്ചുതുടങ്ങിയതിനാൽ ജാഗ്രത പാലിക്കണമെന്ന് ഹരിയാണ ഡ്രഗ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

ടാക്സി ഡ്രൈവറായ യു.പി. സ്വദേശി മുസമ്മിൽഖാനെ ചോദ്യംചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളെത്തുടർന്ന്‌ മുഖ്യപ്രതിയായ ഗുരുഗ്രാം സ്വദേശി അവി ശർമയെ (32) പിടികൂടി. ചൈനയിൽനിന്ന് ഇറക്കുമതിചെയ്ത ചില മരുന്നുകൾക്കൊപ്പം വെള്ളവുംചേർത്താണ് അവി ശർമ വ്യാജൻ നിർമിച്ചത്. ഓൺലൈൻ പോർട്ടലായ ഇന്ത്യാമാർട്ട് വഴിയായിരുന്നു വിൽപ്പനയെന്ന് പ്രതികൾ പറഞ്ഞു. പാക്കിങ്ങിനുശേഷം യഥാർഥമെന്ന് തോന്നിപ്പിക്കുംവിധം ബാർകോഡുകളും ലേബലുകളും പതിക്കും. ഇവരിൽനിന്ന് 70 ലക്ഷം രൂപയോളം വിലവരുന്ന വ്യാജമരുന്ന് പിടിച്ചെടുത്തു. സംഘത്തിലെ മറ്റംഗങ്ങളെ പിടികൂടാൻ അന്വേഷണം തുടരുന്നു.