ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ഹോളിവുഡ് നടി ഒലിവിയ മൺ സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച നീണ്ടകുറിപ്പിലൂടെയാണ് ചിത്രങ്ങൾ സഹിതം ഒലിവിയ സ്തനാർബുദയാത്ര പോസ്റ്റ് ചെയ്തത്. കാൻസർ നിർണയ ജീൻ പരിശോധനകളിൽപ്പോലും നെഗറ്റീവ് റിസൽട്ട് ലഭിച്ചെങ്കിലും ബ്രെസ്റ്റ് കാൻസർ റിസ്ക് അസസ്മെന്റ് സ്കോർ പരിശോധിച്ചതാണ് ജീവൻ രക്ഷിച്ചതെന്നും പറയുന്നുണ്ട്. എല്ലാവരും പ്രസ്തുത പരിശോധന ചെയ്യുന്നത് നല്ലതാണെന്നും നാൽപത്തിമൂന്നുകാരിയായ ഒലിവിയ നിർദേശിച്ചിരുന്നു. എന്താണ് ബ്രെസ്റ്റ് കാൻസർ റിസ്ക് കാൽക്കുലേറ്ററെന്ന് പരിശോധിക്കാം.
സ്ത്രീകളിൽ സ്തനാർബുദസാധ്യത എത്രത്തോളമുണ്ടെന്നു പരിശോധിക്കുന്ന സംവിധാനമാണിത്. നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളെ അടിസ്ഥാനമാക്കിയാണ് രോഗസാധ്യത വിലയിരുത്തുന്നത്. പ്രായം, ആദ്യആർത്തവമുണ്ടായ പ്രായം, കുടുംബത്തിലെ സ്തനാർബുദ ചരിത്രം, വ്യക്തിഗത മെഡിക്കൽ ചരിത്രം, പ്രത്യുത്പാദനത്തേക്കുറിച്ച്, ആദ്യകുഞ്ഞുണ്ടായ പ്രായം, മുമ്പത്തെ സ്തന ബയോപ്സികളും അവയുടെ ഫലങ്ങളും, വംശം തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാണ് നിർണയിക്കുന്നത്. മദ്യപാനശീലം, ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങിയവയും ചോദ്യങ്ങളിലുണ്ടാകും. ഇവയ്ക്കുള്ള ഉത്തരങ്ങൾ പരിശോധിച്ചാണ് അപകടസാധ്യത വിലയിരുത്തുക.
ഒരു പ്രത്യേകകാലഘട്ടത്തിനുള്ളിൽ സ്തനാർബുദസാധ്യത വരുമോയെന്നതടക്കമുള്ള ഏകദേശധാരണ തുടർന്നു ലഭിക്കുന്ന സ്കോറിൽ നിന്ന് ലഭ്യമാകും. അഞ്ചുശതമാനത്തോടെയുള്ള രണ്ടുവർഷത്തെ അപകടസാധ്യത എന്നത് അടുത്ത രണ്ടുവർഷത്തിനുള്ളിൽ സ്തനാർബുദം ഉണ്ടാകാൻ അഞ്ചുശതമാനം സാധ്യതയുണ്ടെന്നതിനെ സൂചിപ്പിക്കുന്നു.
കഴിഞ്ഞവർഷം ഫെബ്രുവരിയിൽ അർബുദസാധ്യത പരിശോധിക്കുന്ന ജനറ്റിക് ടെസ്റ്റ് താൻ ചെയ്തിരുന്നുവെന്നും 90-ഓളം വ്യത്യസ്ത അർബുദങ്ങളുടെ ജീനുകളേക്കുറിച്ചുള്ള പരിശോധനയിലെല്ലാം തനിക്ക് നെഗറ്റീവ് റിസൽട്ടാണ് ലഭിച്ചതെന്നുമാണ് ഒലിവിയ പറഞ്ഞത്. BRCA എന്ന പ്രസിദ്ധമായ സ്തനാർബുദ ജീനും നെഗറ്റീവായിരുന്നു. ഡോക്ടറുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ അടുത്ത ഒരുവർഷത്തേക്ക് തന്റെ അർബുദം തിരിച്ചറിയാനാവുമായിരുന്നില്ല എന്നും ഒലിവിയ പറയുന്നുണ്ട്. ഡോ. തായിസ് അലിയാബാദി തന്റെ ബ്രെസ്റ്റ് കാൻസർ റിസ്ക് അസസ്മെന്റ് സ്കോർ പരിശോധിക്കാൻ തീരുമാനിച്ചതാണ് തുണയായത്. സത്യത്തിൽ അവരാണ് തന്റെ ജീവൻ രക്ഷിച്ചതെന്നും ഒലിവിയ പറയുന്നുണ്ട്. തന്റെ പ്രായം, കുടുംബത്തിലെ സ്തനാർബുദ ചരിത്രം, മുപ്പതിനുശേഷമാണോ ആദ്യത്തെ കുഞ്ഞുണ്ടായത് തുടങ്ങിയവ പരിശോധിച്ചത് തനിക്കുള്ള രോഗസാധ്യത 37% ആണെന്ന് പറഞ്ഞിരുന്നു. തുടർന്നാണ് എം.ആർ.ഐ., അൾട്രാസൗണ്ട് സ്കാനിങ് തുടങ്ങിയവയും അതിൽ നിന്ന് ബയോപ്സി ചെയ്യാൻ നിർദേശിക്കുകയുമൊക്കെ ചെയ്തത്. ബയോപ്സിയിൽ നിന്നാണ് തന്റെ ഇരുസ്തനങ്ങളിലും ലൂമിനൽ ബി കാൻസറാണെന്ന് വ്യക്തമായത്. പെട്ടെന്ന് പടരുന്ന അക്രമകാരിയായ അർബുദമാണിതെന്നും ഒലിവിയ പറയുകയുണ്ടായി.
ബയോപ്സി ചെയ്ത് മുപ്പതുദിവസത്തിനുള്ളിൽ ഇരുസ്തനങ്ങളും നീക്കംചെയ്തുവെന്നും ഒലിവിയ പറഞ്ഞു. നേരത്തേ കണ്ടെത്താൻ കഴിഞ്ഞുവെന്നതാണ് തന്റെകാര്യത്തിൽ തുണയായത്. തന്റെ അനുഭവം മറ്റുസ്ത്രീകൾക്കും ഉപകാരമാകാനാണ് തുറന്നുപറയാൻ തീരുമാനിച്ചത്. മുപ്പതുകഴിഞ്ഞാൽ ഡോക്ടർമാരോട് സ്തനാർബുദസാധ്യത പരിശോധിക്കാൻ ആവശ്യപ്പെടണമെന്നും അത് ഇരുപതുശതമാനത്തിനു മുകളിലാണെങ്കിൽ എല്ലാവർഷവും മാമോഗ്രാമും സ്തനത്തിന്റെ എം.ആർ.ഐ.യും ചെയ്യണമെന്നും ഒലിവിയ പറയുന്നു.
സ്തനാർബുദം- സ്വയം പരിശോധന എപ്പോൾ?
കൃത്യമായ മാസമുറ ഉള്ള സ്ത്രീകൾ, മാസമുറ കഴിഞ്ഞാൽ ഉടനെയും അതില്ലാത്തവർ ഒരുമാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.
എങ്ങനെ പരിശോധിക്കണം?
കണ്ണാടിയുടെ മുന്നിൽ നിന്ന് മാറിടങ്ങൾ നിരീക്ഷിക്കുക, വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളിൽ വരുന്ന വ്യത്യാസം, പ്രകടമായ മുഴകൾ, കക്ഷ ഭാഗത്തെ മുഴകൾ, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാൻസർ കൊണ്ട് ഉള്ളതല്ലെന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്.
കക്ഷ ഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകൾ വളരെ ചെറിയ ദിശയിൽ തന്നെ ഇങ്ങനെ കണ്ടുപിടിക്കാൻ കഴിയും. മുലക്കണ്ണുകൾ അമർത്തി പരിശോധിച്ചാൽ സ്രവം ഉണ്ടെങ്കിൽ അതും കണ്ടുപിടിക്കാം.
ആരംഭദശയിൽ തന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്തനാർബുദത്തിനെ മറ്റു കാൻസറിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ആരംഭദശയിലേ കണ്ടു പിടിച്ചാൽ 100 ശതമാനവും ചികിത്സിച്ചു ഭേദമാക്കാം. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടുപിടിക്കപ്പെടുന്ന കാൻസർ മരണ കാരണമാകുന്നില്ല. എന്നാൽ 4, 5 സ്റ്റേജിൽ കണ്ടുപിടിക്കപ്പെടുന്ന സ്താനർബുദം, അഞ്ച് മുതൽ 10 വർഷം കഴിയുമ്പോൾ മരണ കാരണമായേക്കാം. ഇത്തരക്കാരിൽ ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും തുടർചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടി വന്നേക്കാം.
തുടക്കത്തിൽ തിരിച്ചറിഞ്ഞാലുള്ള പ്രയോജനങ്ങൾ
- സ്തനം മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. അങ്ങനെ അംഗവൈകല്യത്തെ ചെറുക്കാൻ കഴിയും.
- റേഡിയേഷൻ ചികിത്സയും കീമോതെറാപ്പിയും ഒഴിവാക്കപ്പെടാനും ചിലപ്പോൾ ഇതിൽ ഒന്നു മാത്രമായി ചുരുക്കാനും കഴിയും.
- കീമോയുടെയും റേഡിയേഷന്റെയും ഡോസിൽ കുറവ് വരുത്താൻ സാധിക്കും.
- മാറിടങ്ങളിലും കക്ഷ ഭാഗത്തും കാണുന്ന മേൽപ്പറഞ്ഞ വ്യത്യാസങ്ങൾ എല്ലാം തന്നെ കാൻസർ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാൻസർ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടു തന്നെ സർജനെ കാണിച്ച് കാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
- വേദനരഹിതമായ വ്യത്യാസങ്ങളും മുഴകളും ആണ് സാധാരണ കാൻസറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താൽ ചികിത്സാ വിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാൻസറിന്റെ സ്റ്റേജ് മുന്നോട്ടു പോകുമ്പോൾ ചികിത്സ സങ്കീർണമാകുന്നു. ഇതിൽ ഒരു മാറ്റം വരുത്താൻ ബോധവത്ക്കരണ പ്രചാരണങ്ങൾ വഴി സാധിക്കും.
രോഗനിർണയം സങ്കീർണമല്ല
ക്ലിനിക്കൽ എക്‌സാമിനേഷൻ അഥവാ ഡോക്ടറുടെ കൈ കൊണ്ടുള്ള പരിശോധന. റേഡിയോളജിക്കൽ എക്സാമിനേഷൻ അഥവാ മാമോഗ്രാം, അൾട്രാസൗണ്ട് സ്റ്റഡി, എം.ആർ.ഐ. സ്റ്റഡി അല്ലെങ്കിൽ സി.ടി. ബ്രെസ്റ്റ്. ഇതിൽ ഏതു വേണമെന്ന് രോഗിയുടെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ച് ഡോക്ടർ തീരുമാനിക്കുന്നു.
മുഴയിൽ നിന്നുള്ള ഭാഗം എടുത്തുള്ള പരിശോധന(Tissue diagnosis). ഇതിന് ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജി(FNAC) കോർ ബയോപ്‌സി, ഇൻസിഷൻ ബയോപ്‌സി, എക്‌സിഷൻ ബയോപ്‌സി എന്നീ പരിശോധനകളുണ്ട്.
ചികിത്സ
കാൻസർ ഉള്ള ഭാഗം സ്റ്റേജ് അനുസരിച്ച് ഓപ്പറേഷന് വിധേയമാക്കുക ഓപ്പറേഷന് ശേഷം റേഡിയേഷൻ പിന്നെ ആവശ്യാനുസരണം കീമോതെറാപ്പിയും നൽകുക. സ്തനാർബുദത്തിന്റെ ചികിത്സ ഒരു ടീംവർക്ക് ആണ്. ജനറൽ സർജൻ, ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ടീം വർക്കിലൂടെയാണ് ഒരു കാൻസർ രോഗിയെ ചികിത്സിക്കേണ്ടത്. മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന വിഷാദവും മാനസിക സംഘർഷങ്ങളും അനുഭവപ്പെടുന്നവർക്ക് സൈക്യാട്രിസ്റ്റിന്റെ സേവനം ഉറപ്പുവരുത്തേണ്ടതാണ്.
Content Highlights: what is breast cancer risk calculator that us actor olivia munn recommended
Published: 16 Mar 2024, 09:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented