'തിരുവനന്തപുരത്ത് പോകുവാണോ എങ്കില്‍ കുറച്ച് ബോളിയും കൂടി വാങ്ങി വരണേ...' തിരുവനന്തപുരത്തേക്ക് പോകുന്ന അല്ലെങ്കില്‍ പോയിട്ടുള്ള എല്ലാവരും ഒരു തവണ എങ്കിലും കേട്ടിട്ടുള്ള ഇനിയും കേള്‍ക്കാന്‍ സാധ്യതയുള്ള ഡയലോഗാണിത്. തിരുവനന്തപുരത്തിന്റെ അടയാളമാണ് ബോളി. തദ്ദേശീയമായി പലരും ബോളിയുണ്ടാക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും അജ്ഞാതമായ എന്തോ ഒന്ന് അതിനെ തിരുവനന്തപുരം ബോളിയുടെ രുചിയില്‍ നിന്ന് വേറിട്ട് നിര്‍ത്തുമെന്ന് സാക്ഷിമൊഴികളുണ്ട്. ബോളിയുടെ പൂര്‍വ്വികന്മാര്‍ പല ഭാവത്തിലും പേരിലും നമ്മുടെ അയല്‍സംസ്ഥാനങ്ങളിലുണ്ട്. മഹാരാഷ്ട്രയിലെ പൂരന്‍ പോളി കര്‍ണാടകത്തിലെ ഒമ്പട്ട് എന്നിങ്ങനെ നിരവധി പേരുകള്‍ നമ്മുടെ ബോളിക്കുണ്ട്.

To advertise here,


പേര് പോലെ തന്നെ ബോളി ഉണ്ടാക്കുന്ന രീതിക്കും, അതിന്റെ കൂട്ടുകള്‍ക്കും വിളമ്പുന്ന അവസരത്തിലും വ്യത്യാസമുണ്ട്. വിനായക ചതുര്‍ത്ഥി, വസന്തോല്‍സത്തിന്റെ തുടക്കം എന്നീ അവസരങ്ങളിലാണ് മഹാരാഷ്ട്രയില്‍ ബോളി വിളമ്പുന്നത്. പഞ്ചസാരയ്ക്ക് പകരം ശര്‍ക്കരയാണ് ഇതില്‍ മധുരത്തിനായി ചേര്‍ക്കുന്നത്. കര്‍ണാടകയിലെ ഒബട്ടിന് നമ്മുടെ ബോളിയില്‍ നിന്ന് ഒരുപാട് വ്യത്യാസങ്ങളുണ്ട്. റവ, ബദാം അണ്ടിപരിപ്പ്, തേങ്ങ എന്നിവയൊക്കെ ബൊട്ടു നിര്‍മ്മിക്കാന്‍ ഉപയോഗിക്കാന്‍ ഉപയോഗിക്കുന്നു.

placeholder
.
boli|photo:mathrubhumi

കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ തുളു ബ്രാമണര്‍ വഴിയാണ് കേരളത്തിലേക്ക് ബോളി രുചി എത്തിയതെന്നാണ് കരുതുന്നത്. കുടിയേറ്റക്കാരുടെ പല രുചികളും കേരളത്തിലെ മണ്ണില്‍ വേരുറച്ച് പോലെ പതിയെ ബോളിയും കേരളത്തിന്റെ സ്വന്തം രുചിയായി മാറി.

നെയ് ബോളി, കല്യാണ ബോളി, തേങ്ങ നിറച്ച ബോളി ഇങ്ങനെ പല വിധത്തില്‍ ബോളികളുണ്ട്. സദ്യകളില്‍ പൊതുവേ കാണുന്നത് നെയ് ബോളിയാണ്. കടല പരിപ്പ് പഞ്ചസാര ചേര്‍ത്ത് വേവിച്ച് അരച്ച് ഉണ്ടാക്കുന്ന പൂര്‍ണ്ണമാണ് നെയ്യ് ബോളിയുടെ അടിസ്ഥാന ഘടകം. ഈ ബോളി തന്നെ കുറച്ച് കട്ടി കുറച്ച് തയ്യാറാക്കിയാല്‍ അത് കല്യാണങ്ങള്‍ക്ക് വിളമ്പുന്ന സദ്യ ബോളിയായി.തിരുവനന്തപുരത്തിന്റെ സ്വന്തം ബോളി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ

ആവശ്യമുള്ള സാധനങ്ങള്‍

മൈദാ മാവ്- 1 കിലോഗ്രാം
മഞ്ഞള്‍ പൊടി- 1 ടീസ്പൂണ്‍
ഏലയ്ക്കാ പൊടി- 4 ടീസ്പൂണ്‍
പഞ്ചസാര - 500 ഗ്രാം
കടല പരിപ്പ്- 600 ഗ്രാം
നെയ്യ്- 100 ഗ്രാം

തയ്യാറാക്കുന്ന വിധം

placeholder
boli
boli|photo:mathrubhumi

മൈദമാവിലേക്ക് പഞ്ചസാരയും അല്‍പം മഞ്ഞള്‍പൊടിയും ചേര്‍ത്ത് കുറച്ച് വെള്ളമൊഴിച്ച് ചപ്പാത്തി മാവിന്റെ പരുവത്തില്‍ നന്നായി കുഴച്ച് എടുക്കണം. കുഴച്ച് പരുവമായ മാവിലേക്ക് മാവ് മുങ്ങിനില്‍ക്കാന്‍ പാകത്തിലുള്ള നെയ്യ് ഉരുക്കി ചേര്‍ക്കണം. ഈ മാവ് അരമണിക്കൂര്‍ മുതല്‍ ഒരുമണിക്കൂര്‍ വരെ മൂടി വയ്ക്കണം. അതിനു ശേഷം ചപ്പാത്തി മാവിനെക്കാള്‍ അല്പം വലുപ്പത്തില്‍ ഉരുളകളാക്കി വയ്ക്കണം. മൈദമാവും അരിപ്പൊടിയും ഓരോ ടേബിള്‍ സ്പൂണ്‍ എടുത്ത് സമം ചേര്‍ത്ത് പ്ലാസ്റ്റിക്ക് ഷീറ്റിലോ ബട്ടര്‍ പേപ്പറിലോ വിതറിയ ശേഷം വേണം ഉരുളകള്‍ വച്ചാല്‍ അവ ഒട്ടി പിടിക്കില്ല.

placeholder
boli
boli|photo:mathrubhumi

കടല പരിപ്പ് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിക്കാന്‍ വയ്ക്കണം. വെന്ത് ഉടഞ്ഞ് പോകുന്നതിന് മുന്‍പ് വെള്ളം ഊറ്റിക്കളത്ത് മറ്റൊരു പാനിലേക്ക് മാറ്റണം. ഈ പാനിലേക്ക് പഞ്ചസാരയും ഏലയ്ക്ക് പൊടിച്ചതും ചേര്‍ത്ത് നന്നായി ഉടച്ച് കുറുക്കി എടുക്കണം. കുറുകിയ പൂര്‍ണ്ണം ചൂട് മാറിയ ശേഷം നന്നായി അരച്ച് കട്ടയില്ലാതെ എടുക്ക് ഉരുളകളാക്കി മാറ്റി എടുക്കണം. ഉരുളകളാക്കി മാറ്റിയ പൂര്‍ണ്ണം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മൈദ ഉരുളകളുടെ നടുക്ക് വച്ച് പൊട്ടി പോകാതെ പരത്തി എടുക്കണം. പരത്തി എടുത്ത മാവ് ചൂടായ കല്ലിലേക്ക് ഇട്ട്‌ നെയ്യ് തടവി രണ്ട് സൈഡും ചുവന്ന നിറം ആകുന്നത് വരെ ചുട്ട് എടുക്കണം.


''അതിരാവിലെയോ വൈകുന്നേരങ്ങളിലോ ബോളി ഉണ്ടാക്കുന്നത് ആണ് ഏറ്റവും നല്ലത്. നല്ല ചൂടുള്ള സമയത്ത് ബോളിക്കുള്ള മാവ് കുഴയ്ക്കുന്നത് മാവിലെ നനവ് വേഗത്തില്‍ നഷ്ടപ്പെടുന്നതിന് കാരണമായേക്കും. കടലപരിപ്പ് നന്നായി കഴുകി വൃത്തിയാക്കണം. ഇത്രയും ശ്രദ്ധിച്ചാല്‍ നല്ല രുചിയുള്ള തിരുവനന്തപുരം ബോളി റെഡി. തിരുവനന്തപുരത്തെ പ്രസിദ്ധമായ അമ്പീസ് കിച്ചണ്‍ ഓണര്‍ ബിന്ദു മഹേഷ് പറയുന്നു.''