ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയാണ് തിരഞ്ഞെടുപ്പ്. ഇന്നത്തെ കാലത്ത് തിരഞ്ഞെടുപ്പെന്നത് ചുവരെഴുത്തോ പോസ്റ്ററുകളോ പാർട്ടി ജാഥകളോ വീടു കയറിയുള്ള വോട്ടഭ്യർത്ഥനയോ മാത്രമല്ല. നമ്മുടെ കൈയിലിരിക്കുന്ന സ്മാർട്ട് ഫോണും സമൂഹമാധ്യമങ്ങളും തിരഞ്ഞെടുപ്പ് ജയവിജയങ്ങളെ സ്വാധീനിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയാണ് ഓരോ രാഷ്ട്രീയ പാർട്ടിയും ഓൺലൈൻ പ്രചാരണങ്ങൾക്കായി ചിലവഴിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊപ്പം പാർട്ടികളെയും സ്ഥാനാർത്ഥികളെയും ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

To advertise here,

സന്ദർഭം വ്യക്തമാക്കാതെ സംഭാഷണത്തിൽ നിന്നും ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് തെറ്റായി പ്രചരിപ്പിക്കുന്ന രീതി കാലങ്ങളായി നടക്കുന്നുണ്ട്. പഴയകാല വീഡിയോകൾ ഇപ്പോഴത്തേതെന്ന തരത്തിൽ പ്രചരിപ്പിക്കുന്നതും ഇക്കൂട്ടത്തിൽ പ്രധാനമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാർവത്രികമായതോടെ സമൂഹമാധ്യമ വ്യാജ നിർമ്മിതികളിലും ഇവയുടെ ഉപയോഗം വർധിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളുടെതെന്ന തരത്തിൽ എഐ വീഡിയോകളും ശബ്ദ സന്ദേശങ്ങളും വ്യാപകമായി. ഇത്തരത്തിൽ പ്രചരിച്ച സന്ദേശങ്ങളിൽ ചിലത് വിശകലനം ചെയ്യാം.

ഇടതു മുന്നണിയുടെ സ്ഥാനാർത്ഥി നിർണയം പരാജയമാണെന്ന് എം.വി. ഗോവിന്ദൻ തുറന്നു പറഞ്ഞു ! 

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്വന്തം മുന്നണിയുടെ സ്ഥാനാർത്ഥി നിർണ്ണയത്തെ വിമർശിച്ചു എന്ന വാദത്തോടെയൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. യുഡിഎഫിനെകതിരായ എം.വി ഗോവിന്ദന്‍റെ പ്രതികരണമായിരുന്നു എഡിറ്റ് ചെയ്ത് ഇടതുപക്ഷത്തിനെതിരെയുള്ള പ്രസ്താവനയായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. യഥാർത്ഥത്തിൽ കോൺഗ്രസ് പാളയത്തിലെ തർക്കങ്ങളെയും അവരുടെ സ്ഥാനാർത്ഥി പട്ടികയിലെ പോരായ്മകളെയുമാണ് അദ്ദേഹം പരിഹസിച്ചത്.

നടൻ ആസിഫ് അലി യുഡിഎഫിന് അനുകൂലമായി സംസാരിച്ചോ? 

ഒരു പോസ്റ്ററാണ് നടൻ ആസിഫ് അലിയുടെ പേരിൽ പ്രചരിച്ചത്.“യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ മുസ്‌ലിം ലീഗ് ഇല്ലാതാകുമെന്നും അതിനാൽ കോൺഗ്രസ് സഖ്യത്തിന് വോട്ട് ചെയ്യണം” എന്നും താരം പറഞ്ഞതായാണ് ഈ പോസ്റ്ററിൽ. എന്നാൽ ഈ പ്രചാരണം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും താൻ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പേരിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധവും ലജ്ജാകരവുമാണെന്ന് താരം ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഗൂഗിളിന്‍റെ എഐ ടൂളായ ജെമിനി ഉപയോഗിച്ചായിരുന്നു വൈറലായ വ്യാജ പോസ്റ്റർ നിർമ്മിച്ചത്.

ക്ഷേമ പെൻഷനുകൾ അനാവശ്യമാണെന്ന് ആർ ശ്രീലേഖ പ്രസ്താവിച്ചോ?

മുൻ ഡിജിപിയും ബിജെപി സ്ഥാനാർത്ഥിയുമായ ആർ. ശ്രീലേഖ ക്ഷേമ പെൻഷനുകൾക്കെതിരെ സംസാരിച്ചു എന്ന തരത്തിലായിരുന്നു പ്രചാരണം.കേരള സർക്കാർ ജനങ്ങൾക്ക് സൗജന്യങ്ങൾ നൽകേണ്ടതില്ലെന്ന് ശ്രീലേഖ പറഞ്ഞുവെന്ന അവകാശവാദത്തോടെ ഒരു ഹിന്ദി വാർത്താ ചാനലിന്റെ ലോഗോ പതിപ്പിച്ച ചിത്രമാണ് വ്യാപകമായി പ്രചരിച്ചത്.

പ്രചരിക്കുന്ന ചിത്രം ശ്രീലേഖയുടെ ഇൻസ്റ്റാഗ്രാം പേജിൽ നിന്ന് എടുത്തതാണെന്നും അതിന് നൽകിയിരിക്കുന്ന അടിക്കുറിപ്പിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. ‘സംസ്ഥാന സർക്കാറിന്‍റെ സാമ്പത്തിക നയങ്ങളെയും പെൻഷൻ കുടിശ്ശിക വരുത്തുന്നതിനെയും വിമർശിച്ചിട്ടുണ്ടെങ്കിലും, പെൻഷൻ നിർത്തലാക്കണം എന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല’ എന്ന് ശ്രീലേഖ മാതൃഭൂമി ഫാക്ട് ചെക്കിനോട് സ്ഥിരീകരിച്ചിരുന്നു. വ്യാജ പ്രചാരണത്തിനെതിരെ അവർ പോലീസിലും ഫേസ്ബുക്കിനും പരാതി നൽകിയിട്ടുമുണ്ട്.

മലബാറിലെ മുസ്ലീം വോട്ടുകൾ മതി യുഡിഎഫിന് അധികാരത്തിൽ എത്താൻ" എന്ന് കെപിഎ മജീദ് പറഞ്ഞോ?

"മലബാറിലെ മുസ്ലീം വോട്ടുകൾ മാത്രം മതി യുഡിഎഫിന് അധികാരത്തിൽ എത്താൻ" എന്ന് കെ.പി.എ. മജീദ് പറഞ്ഞതായായിരുന്നു മറ്റൊരു പ്രചാരണം. ഗുരുവായൂർ മണ്ഡലത്തിൽ 'ഹിന്ദു എംഎൽഎ' വേണമെന്ന ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്‌ണൻ്റെ വിവാദ പരാമർശത്തിന് പിന്നാലെയാണ് മജീദിന്റെ പേരിൽ ഇങ്ങനെ ഒരു പോസ്റ്റർ സമൂഹക മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ ഗൂഗിളിന്റെ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രചരിക്കുന്ന പോസ്റ്റർ നിർമ്മിച്ചിരിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. താൻ ഇത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്നും വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിച്ചതായും കെ.പി.എ. മജീദ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

‘സ്ഥാനാർഥി മുസ്തഫയെ അംഗീകരിക്കില്ല’ തൃക്കരിപ്പൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടിയോ?

തൃക്കരിപ്പൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.പി.പി. മുസ്തഫയുടെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ഏറ്റുമുട്ടിയെന്ന വാദത്തോടെ വൈറലായ വീഡിയോയാരുന്നു മറ്റൊന്ന്.യഥാർത്ഥത്തിൽ, 2026 ജനുവരിയിൽ കോഴിക്കോട് കുറ്റ്യാടി കാർണിവലിനിടെ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങളാണിത്. ഈ സംഭവത്തിന് രാഷ്ട്രീയ പശ്ചാത്തലമില്ലെന്നും, സ്ഥാനാർത്ഥി പട്ടിക പുറത്തുവരുന്നതിന് മാസങ്ങൾക്ക് മുൻപ് നടന്നതാണെന്നും മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

സീറ്റ് കിട്ടിയില്ല, പിണറായി വിജയനെതിരെ സരിൻ പൊട്ടിത്തെറിച്ചോ ? 

പി. സരിൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സരിൻ പാലക്കാട് ഇടതുപക്ഷ സ്ഥാനാർത്ഥിയായേക്കുമെന്ന സൂചനകൾ ആദ്യം പുറത്ത് വന്നിരുന്നെങ്കിലും സീറ്റ് ലഭിച്ചില്ല. ഇതിൽ പ്രകോപിതനായ അദ്ദേഹം മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ രംഗത്ത് വന്നു എന്ന തരത്തിലാണ് പ്രചാരണം നടന്നത്. യഥാർത്ഥത്തിൽ, വൈറൽ ദൃശ്യങ്ങൾ ഇപ്പോഴത്തേതല്ല മറിച്ച്, 2020-ൽ സരിൻ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന കാലത്ത് നൽകിയ പഴയ അഭിമുഖത്തിൽ നിന്നുള്ളതായിരുന്നു.