എറണാകുളത്തെ ഇടപ്പള്ളി സിഗ്നലിന് സമീപം റോഡരികിൽ സ്ത്രീ പ്രസവിച്ചു എന്ന വാദത്തോടെ ഒരു സന്ദേശം ഇപ്പോൾ വാട്സാപ്പിൽ പ്രചരിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്നെടുത്ത രണ്ട് സക്രീൻഷോട്ടുകളാണ് പ്രചരിക്കുന്നത്. ഇതിൽ ഒന്നിൽ ഗർഭിണിയായൊരു യുവതി രാത്രിയിൽ നടപ്പാതയിലൂടെ തനിച്ച് നടന്ന് വരുന്നതായി കാണാം. രണ്ടാമത്തെ ചിത്രത്തിൽ റോഡരികിൽ ദയനീയാവസ്ഥയിൽ ഇരിക്കുന്ന ഇവർക്ക് സമീപം ചിലർ നിൽക്കുന്നതിന്റേതാണ്‌.

To advertise here,

ഉത്തർപ്രദേശിലെ ഉന്നാവോയിൽ നിന്നുള്ളതെന്ന പേരിലും ഇതേ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതിൽ പറയുന്നത്, സർക്കാർ ആശുപത്രിയിൽ ചികിത്സാച്ചെലവിനുള്ള പണം നൽകാൻ സാധിക്കാത്തതിനെ തുടർന്ന് പ്രവേശനം നിഷേധിക്കപ്പെട്ട യുവതിക്കാണ് ഈ ദാരുണാനുഭവം എന്നാണ്.

ഇതിലെ സത്യാവസ്ഥ അന്വേഷിച്ച് ഒട്ടേറെപ്പേർ മാതൃഭൂമി ഫാക്ട് ചെക്ക് ടിപ്പ് ലൈനുമായി ബന്ധപ്പെട്ടു. ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ ഈ രണ്ട് പ്രചാരണങ്ങളും വ്യാജമാണെന്ന് കണ്ടെത്തി.

അന്വേഷണം

ഇങ്ങനെയൊരു കാര്യം നടക്കുകയും അതിന്‍റെ ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തിരുന്നെങ്കിൽ തീർച്ചയായും അത് വാർത്തയായേനെ. എന്നാൽ കേരളത്തിലോ ഇന്ത്യയിലോ ഇങ്ങനെയൊരു സംഭവം നടന്നതായി വിശ്വസനീയമായ തെളിവുകളൊന്നുമില്ല. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രചരിക്കുന്ന വീഡിയോ നേപ്പാളിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി.

2026 സെപ്റ്റംബർ 10-ന് നേപ്പാളിലെ രാജ്ബിരാജിലുള്ള ഗജേന്ദ്ര നാരായൺ സിംഗ് ആശുപത്രിക്ക് പുറത്തുള്ള നടപ്പാതയിലാണ് ബബിത കുമാരി പസ്വാൻ (30) എന്ന സ്ത്രീ പ്രസവിച്ചത്. ചികിത്സാ ആവശ്യങ്ങൾക്കായുള്ള പണം നൽകാൻ സാധിക്കാത്തതിനെ തുടർന്ന് യുവതിക്ക് ആശുപത്രിയിൽ പ്രവേശനം നിഷേധിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വൈറലായതോടെ ആശുപത്രിയിലെ ആറ് ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായാണ് നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

 

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. റോഡരികിൽ സ്ത്രീ പ്രസവിക്കുന്ന ദൃശ്യങ്ങൾ ഇടപ്പള്ളിയിൽ നിന്നോ ഉത്തർപ്രദേശിൽ നിന്നുള്ളതോ അല്ല, മറിച്ച് നേപ്പാളിൽ നിന്നുള്ളതാണ്.