ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന 18-ാമത് ബ്രിക്സ് (BRICS) ഉച്ചകോടിയുമായി ബന്ധപ്പെടുത്തി ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘ലോകനേതാക്കൾ ഒന്നിച്ചെടുത്ത ചരിത്രപരമായ സെൽഫി’ എന്ന പേരിലാണ് ചിത്രം എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നത്. "ന്യൂ ഇന്ത്യയുടെ ആഗോള നേതൃത്വത്തിന്റെ കഥ പറയുന്ന ചിത്രം" എന്ന വാദത്തോടെയും ഇതേ ചിത്രം സോഷ്യൽ മീഡിയ ഉപയോക്താക്കൾ പങ്കുവെക്കുന്നുണ്ട്. എന്നാൽ, ഈ ചിത്രത്തിൻ്റെ സത്യാവസ്ഥ മറ്റൊന്നാണെന്ന് വസ്തുതാ പരിശോധനയിൽ കണ്ടെത്തി.

To advertise here,

അന്വേഷണം

'BRICS Summit 2026'എന്നെഴുതിയ ബാനറിന് മുന്നിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചുറ്റുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂലാ ഡ സിൽവ, യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, തുർക്കി പ്രസിഡന്റ് റജപ് തയ്യിപ് എർദോഗൻ എന്നീ എട്ട് ലോകനേതാക്കൾ നിൽക്കുന്നതായി കാണാം. വ്ളാദിമിർ പുട്ടിനെടുത്ത സെൽഫി എന്ന തരത്തിലാണ് ഈ ചിത്രം.

നിലവിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇറാൻ, യു.എ.ഇ, സൗദി അറേബ്യ, ഇന്തോനേഷ്യ എന്നീ 11 രാജ്യങ്ങളാണ് ബ്രിക്സിലെ പൂർണ്ണ അംഗങ്ങൾ. തുർക്കി ബ്രിക്സിൽ അംഗരാജ്യമല്ലെന്ന് മാത്രമല്ല, ഉച്ചകോടിയിൽ ക്ഷണിതാക്കളായെത്തിയ നേതാക്കളുടെ പട്ടികയിലും തുർക്കി പ്രസിഡന്റ് എർദോഗാന്റെ പേരില്ല. മാത്രമല്ല, ഇറാൻ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മുഖവും പ്രചരിക്കുന്ന സെൽഫിയിൽ കാണാം. 2024-ൽ അസർബൈജാനിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ റെയ്സി കൊല്ലപ്പെട്ടിരുന്നു. ഇറാന്‍റെ ഇപ്പോഴത്തെ പ്രസിഡൻറ് മസൂദ് പെസെഷ്കിയാനാണ്. അദ്ദേഹമായിരുന്നു രാജ്യത്തെ പ്രതിനിധീകരിച്ച് ബ്രിക്സിൽ പങ്കെടുത്തത്. എർദോഗൻ്റെയും, ഇബ്രാഹിം റെയ്‌സിയുടെയും മുഖങ്ങൾ വൈറൽ ചിത്രത്തിൽ കാണുന്നതിനാൽ തന്നെ ഇത് എഐ നിർമ്മിതമാകാനാണ് സാധ്യത.

https://www.aljazeera.com/news/2024/5/20/ebrahim-raisi-irans-president-dies-in-helicopter-crash-aged-63

തുടർന്ന് എഐ ഡിറ്റക്ഷൻ ടൂളുപയോഗിച്ച് ചിത്രം പരിശോധിച്ചു. ഇത് 99.9 ശതമാനവും എഐ നിർമ്മിതമാണെന്ന ഫലമാണ് ലഭിച്ചത്.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. പ്രചരിക്കുന്ന ചിത്രം എഐ നിർമ്മിതം.