സ്ഥാനാർത്ഥി പ്രഖ്യാപനവും വിമത നീക്കവും വിലപേശലുകളുമായി കേരളം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പാവേശത്തിലേക്ക് കടക്കുകയാണ്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ തൃക്കരിപ്പൂർ മണ്ഡലത്തിൽ ഇത്തവണ പോരാട്ടം പ്രവചനാതീതമാവുകയാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വി.പി.പി. മുസ്തഫ പ്രചാരണരംഗത്ത് സജീവമാകുമ്പോൾ, അപ്രതീക്ഷിത വെല്ലുവിളിയുമായി യു.ഡി.എഫ് നിരയിൽ സന്ദീപ് വാര്യർ എത്തിയതോടെ മത്സരത്തിന് ചൂടേറി. ഇതിനിടയിൽ, മുസ്തഫയുടെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് തൃക്കരിപ്പൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി എന്ന അവകാശവാദത്തോടെ ഒരു വീഡിയോ എക്സിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
 

To advertise here,

എന്നാൽ മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

അന്വേഷണം

പ്രചരിക്കുന്ന വീഡിയോയിൽ നിന്നും കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. എക്സിന് പുറമേ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം തുടങ്ങി പ്ലാറ്റ്ഫോമിലും ഇതേ വീഡിയോ സമാന അവകാശവാദത്തോടെ പ്രചരിക്കുന്നതായി കണ്ടെത്തി. ഇങ്ങനെയൊരു സംഭവം തൃക്കരിപ്പൂരിൽ നടന്നിരുന്നോ എന്ന് തുടർന്നന്വേഷിച്ചു. സ്ഥാനാർത്ഥിയുടെ പേരിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയൊരു സംഭവം അവിടെ ഉണ്ടായിട്ടില്ല. ദൃശ്യങ്ങൾ ചിത്രീകരിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമാക്കുന്ന സൂചനകളൊന്നും തന്നെ അതിൽ ഇല്ലായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രചരിക്കുന്ന പോസ്റ്റുകളിൽ ഒന്നിന്‍റെ കമൻ്റ് ബോക്ക്സിൽ ചിലർ ഇത് തൃക്കരിപ്പൂരിൽ നിന്നുള്ളതല്ല മറിച്ച് കോഴിക്കോട് കുറ്റ്യാടിയിൽ നിന്നുള്ളതാണെന്ന് രേഖപ്പെടുത്തിയതായി കണ്ടു. വിവരങ്ങൾക്കായി മാതൃഭൂമിയുടെ പ്രാദേശിക ലേഖകനുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്ന വീഡിയോ കോഴിക്കോട് കുറ്റ്യാടിയിൽ നിന്നുള്ളത് തന്നെയാണെന്ന് അദ്ദേഹം സ്ഥരീകരിച്ചു. കുറ്റ്യാടി നടോൽ ശ്രീമുത്തപ്പ ക്ഷേത്രത്തോത്സവത്തോട് അനുബന്ധിച്ച് നടന്ന തിറഉത്സവത്തിനിടെയുണ്ടായ സംഭവത്തിൻ്റെ ദൃശ്യങ്ങളാണിത്. ജനുവരി 1 മുതൽ 7 വരെയായിരുന്നു ഉത്സവം ( കുറ്റ്യാടി കാർണിവൽ). സംഭവത്തിൽ രാഷ്ടീയ പശ്ചാത്തലമില്ലെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.

2026 മാർച്ച് പകുതിയോടെയാണ് നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നത്‌. പ്രചരിക്കുന്ന വീഡിയോയാകട്ടെ 2026 ജനുവരിയിൽ നടന്ന സംഭവത്തിൻ്റേതാണ്. ഇതിൽ നിന്നും നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്ന് ഉറപ്പായി.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. ജനുവരിയിൽ കോഴിക്കോട് കുറ്റ്യാടി കാർണിവലിനിടെ യുവാക്കൾ ഏറ്റുമുട്ടിയതിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ തെറ്റായി പ്രചരിക്കുന്നത്. ഈ സംഭവത്തിന് രാഷ്ട്രീയ പശ്ചാത്തലമില്ല.