സവാരി വിളിച്ചിട്ട് വരാത്ത ഓട്ടോറിക്ഷകൾക്കെതിരെ പരാതിനൽകാൻ മോട്ടോർ വാഹന വകുപ്പിൻ്റെ പുതിയ നമ്പർ എന്ന വാദത്തോടെ ഒരു കുറിപ്പും ചില വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വസ്‌തുത അന്വേഷിച്ച് മാതൃഭൂമി ഫാക്ട് ചെക്കിന്റെ ടിപ് ലൈനിൽ ലഭിച്ച ഈ സന്ദേശങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

To advertise here,

 

പ്രചരിക്കുന്ന കുറിപ്പിൽ പറയുന്നത് -

‘ പരാതിപ്പെടാനുള്ള നമ്പർ 8547639011 ```ഏത് ജില്ലയിൽ നിന്നും പരാതി വാടുപ്പ് ചെയ്യാം) സ്റ്റാന്റിൽ കിടക്കുന്ന ഓട്ടോ റിക്ഷകൾ സവാരി വിളിക്കുന്നരോട് വരാൻ പറ്റില്ലെന്ന ഡ്രൈവറുടെ മറുവാക്കിന് ബ്രേക്കിട്ട് മോട്ടോർ വാഹന വകുപ്പ്. ഇനി മുതൽ യാത്രക്കാർ പറയുന്ന സ്ഥലങ്ങളിൽ കൃത്യമായി കൊണ്ടെത്തിച്ചില്ലെങ്കിൽ ഫൈൻ, ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ നടപടികളുമായാണ് മോട്ടോർ വാഹന വകുപ്പ് മുന്നോട്ടുപോകുന്നത്.

യാത്രക്കാരിൽനിന്നോ സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ പരാതി ലഭിച്ചാൽ 24 മണിക്കൂറിനകം പരിഹാരമുണ്ടാകും. അത്യാവശ്യ കാര്യങ്ങൾ ഉൾപ്പെടെയുള്ളവക്ക് യാത്രക്കാർ കുറഞ്ഞ ദൂരം വിളിച്ചാലോ തിരക്കുള്ള സ്ഥലങ്ങളിലേക്കോ ഓട്ടോ ഡ്രൈവർമാർ ഓട്ടം പോകാത്ത സാഹചര്യമാണുള്ളത്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി കടുപ്പിച്ചത്.

യാത്രക്കാർ പറയുന്ന സ്ഥലങ്ങളിൽ ഓട്ടോക്കാർ പോകാൻ മടി കാണിക്കുകയാണെങ്കിൽ ഓട്ടോറിക്ഷയുടെ നമ്പർ, പരാതി, സ്ഥലം തുടങ്ങിയവ ഉൾപ്പെടെ 8547639011 എന്ന വാട്സാപ്പ്’

മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി), ഓട്ടോ സവാരിയുമായി ബന്ധപ്പെട്ട് മുകളിൽ പറഞ്ഞ തരത്തിലുള്ള പരാതികൾ 8547639011 എന്ന നമ്പറിലൂടെ സ്വീകരിക്കും എന്ന വാദം തെറ്റാണ്. കോഴിക്കോട് ആർ.ടി.ഒ ആയ പി.ആർ സുമേഷിന്‍റെ ഔദ്യോഗിക നമ്പറാണ് ഈ സന്ദേശങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുന്നത്. അദ്ദേഹവുമായി സംസാരിച്ചതിൽ നിന്നും മുൻവർഷവും സമാനമായി വ്യാജ സന്ദേശം പ്രചരിച്ചുവെന്നും ഇതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നതായും പറഞ്ഞു. ദിവസവും കുറഞ്ഞത് പത്ത് പേരെങ്കിലും പരാതിയുമായി ഈ നമ്പറിൽ ഇപ്പോഴും ബന്ധപ്പെടുന്നുണ്ട്. സംസ്ഥാന വ്യാപകമായി പരാതികൾ സ്വീകരിച്ച് നടപടിയെടുക്കാൻ സാധിക്കില്ലെങ്കിലും കോഴിക്കോട് ജില്ലയ്ക്കകത്തുള്ള പരാതികൾ അതാത് താലൂക്ക് സബ് ആർ.ടി.ഒ ഓഫീസുകളിലോ നേരിട്ട് തനിക്കോ നൽകാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പരാതി നൽകാനാനുള്ള സംസ്ഥാന തല നമ്പർ വ്യാജമാണെന്ന് ഇതോടെ വ്യക്തമായി. മാത്രമല്ല, പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നതുപോലെ പരാതിയിന്മേൽ ഓട്ടോക്കാരിൽ നിന്ന് 7500 രൂപ പിഴയായി ഈടാക്കാമെന്ന വാദവും തെറ്റാണ്. പരാതി ലഭിച്ചാൽ ഓട്ടോ ഡ്രൈവറെയും പരാതിക്കാരനെയും വിളിച്ച് ഹിയറിംഗ് നടത്തുകയാണ് ആദ്യ നടപടി. ഉന്നയിച്ച പരാതി ശരിയാണെന്ന് കണ്ടെത്തിയാൽ ഇതിന്‍റെ ഗൗരവം

അനുസരിച്ചായിരിക്കും നടപടി സ്വീകരിക്കുക. എന്നിരുന്നാലും പരമാവധി ചുമത്താവുന്ന പിഴ 3000 രൂപമാത്രമാണെന്നും ആർ.ടി.ഒ പറഞ്ഞു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് വ്യക്തമായി.

മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുള്ള വിവരങ്ങളും ഹെൽപ്പ് ഡെസ്ക്‌ക് നമ്പറുകളും ഔദ്യോഗിക സൈറ്റിൽ നൽകിയിട്ടുണ്ട്.

https://mvd.kerala.gov.in/en/rto-enforcement