ആയിരം വര്‍ഷത്തോളം പഴക്കമുള്ള വിത്തില്‍നിന്നും പ്രത്യേകയിനം മരത്തിന് പുതുജീവന്‍ നല്‍കി ശാസ്ത്രജ്ഞര്‍. 1980-കളുടെ അവസാനത്തില്‍ ചാവുകടലിനടുത്തുള്ള ജൂഡിയന്‍ മരുഭൂമിയില്‍ നടത്തിയ പുരാവസ്തു ഖനനത്തിലാണ് ഗവേഷകര്‍ക്ക് ഈ വിത്ത് കിട്ടിയത്.

To advertise here,

എ.ഡി. 993-1202-നിടയില്‍ രൂപപ്പെട്ടതാണ് ഈ വിത്ത് എന്നാണ് കരുതുന്നത്. രണ്ട് സെന്റിമീറ്റര്‍ വലിപ്പമുണ്ടായിരുന്ന വിത്ത് ജൂഡിയന്‍ മരുഭൂമിയിലെ ഒരു ഗുഹയില്‍നിന്നുമാണ് ഗവേഷകര്‍ക്ക് ലഭിച്ചത്. കമ്യൂണിക്കേഷന്‍സ് ബയോളജി എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

14 വര്‍ഷത്തോളം പരിപാലിച്ചാണ് ശാസ്ത്രജ്ഞര്‍ മരത്തെ വളര്‍ത്തിയത്. 2010-ലാണ് വിത്ത് നട്ടത്. മരത്തിന് ഇപ്പോള്‍ 10 അടി ഉയരമുണ്ട്.

വംശനാശം സംഭവിക്കുന്നതിന് മുന്നേ, പലസ്തീനിലും ജോര്‍ദാനിലും ഇന്നത്തെ ഇസ്രയേലിന്റെ ചാവുകടലിനോട് ചേര്‍ന്ന് കിടക്കുന്ന ഭാഗങ്ങളിലുമാകാം ഈ മരം വളര്‍ന്നിരുന്നത് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഷേബാ എന്ന് പേരിട്ടിരിക്കുന്ന ഈ മരം ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ളതാണ് എന്നും അവര്‍ വാദിക്കുന്നു.

ഷേബാ മരത്തിന്റെ ഇലകള്‍ക്ക് ശക്തിയേറിയ ഔഷധഗുണങ്ങളുണ്ട് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. രാസപരീക്ഷണങ്ങള്‍ നടത്തിയതില്‍നിന്നും ഷേബാ മരത്തിന്റെ ഇലകളില്‍ നീര്‍വീക്കം തടയാനും കാന്‍സറിനെ പ്രതിരോധിക്കാനും ശേഷിയുള്ള രാസസംയുക്തങ്ങളുടെ സാനിധ്യം കണ്ടെത്തിയെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. ഈ മരത്തിന്റെ തൊലിയില്‍ ഗ്ലൈക്കോലിപിഡ് സംയുക്തങ്ങള്‍ ഉള്ളതായും തിരിച്ചറിഞ്ഞിട്ടുണ്ട്.

placeholder
sheba tree in different stages of growing | image credit: researchgate.net
ഷേബാ മരം വിത്തായിരുന്നപ്പോള്‍ മുതല്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ | image credit: researchgate.net

ബൈബിളില്‍ സോരി (tsori) എന്ന് പരാമര്‍ശിച്ചിട്ടുള്ള രോഗശാന്തി നല്‍കുന്ന മരക്കറ ഷേബാ മരവും ഉത്പാദിപ്പിക്കുമെന്നും ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. മാത്രമല്ല, ബൈബിളില്‍ 'ബാം ഓഫ് ഗീലാഡ്' (Balm of Gilead) എന്ന സുഗന്ധമുള്ള മരക്കറ ഉത്പാദിപ്പിക്കുന്ന കോമിഫോറ സ്പീഷീസുമായും ഷേബാ മരത്തിന് ബന്ധമുണ്ടെന്നും ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.