സാങ്കേതികതയുടെ ബാഹുല്യം സൃഷ്ടിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് അനുദിനം വര്‍ധിച്ചുവരുന്ന ഇ-മാലിന്യം. 2019-20 വരെയുള്ള കാലയളവില്‍ 22.7 ശതമാനം വരുന്ന ഇ-മാലിന്യങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ വേണ്ട വിധം കൈകാര്യം ചെയ്യപ്പെട്ടത്. ബാക്കിയുള്ളവ ഭൂമിക്ക് ദോഷകരമായി ഇപ്പോഴും ശേഷിക്കുകയാണ്‌. ഇ-മാലിന്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരടക്കം വിമര്‍ശിക്കുന്നത്.

To advertise here,

ഇപ്പോഴിതാ കേരളത്തിലാദ്യമായി ഇ-മാലിന്യ ശേഖരണത്തിനൊരു കാമ്പയിന്‍ അവതരിപ്പിക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലീന്‍ കേരള കമ്പനി. കോട്ടയത്താണ് ഈ പദ്ധതി ആദ്യമായി നടപ്പാക്കുന്നത്. 

ഇ-മാലിന്യ ശേഖരണ കാമ്പയിന്‍
ഡിസംബര്‍ 1 മുതല്‍ 31 വരെ നടപ്പാക്കുന്ന കാമ്പയിനില്‍ ഹരിത കര്‍മ സേനയായിരിക്കും വീടുകളില്‍ നിന്നും മാലിന്യം ശേഖരിക്കുക. ജില്ലയിലെ  ആറ് മുനിസിപ്പാലിറ്റികളിലും 71 പഞ്ചായത്തകളിലുമായി പദ്ധതി നടപ്പാക്കുമെന്ന് കോട്ടയം ജില്ലാ മാനേജര്‍ സഞ്ജു വര്‍ഗീസ് പ്രതികരിച്ചു.

ലക്ഷ്യം
ഇ-മാലിന്യങ്ങള്‍ പരമാവധി റീസൈക്കിള്‍ ചെയ്യുക എന്നതാണ്‌ കാമ്പയിന്‍ ലക്ഷ്യം വെയ്ക്കുന്നത്. ഇല്ലെങ്കില്‍ അവ പരിസ്ഥിതിക്ക് വിനാശകരമായി തീര്‍ന്നേക്കാമെന്നും സഞ്ജു അഭിപ്രായപ്പെടുന്നു. കൊച്ചിയില്‍ സ്ഥിതി ചെയ്യുന്ന കേരള എന്‍വിറോ ഇന്‍ഫ്രാക്ട്ച്ചര്‍ ലിമിറ്റഡിലായിരിക്കും (Kerala Enviro Infrastructure Limited) ഇവ റീസൈക്കിള്‍ ചെയ്യുക.

എന്തൊക്കെ ശേഖരിക്കും?
കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും, മൊബൈല്‍ ഫോണ്‍, ഫാന്‍, എ.സി. വാഷിങ് മെഷീന്‍ എന്നിവ ഹരിതകര്‍മ സേന ശേഖരിക്കും. പണം സ്വീകരിക്കില്ല. ഹരിതകര്‍മസേനയ്ക്ക് ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനം കൂടിയായ ക്ലീന്‍ കേരളയാകും പണം കൈമാറുക . 2013 ലാണ് ക്ലീന്‍ കേരള കമ്പനി എന്ന പരിസ്ഥിതി സംഘടനയ്ക്ക് തുടക്കമാകുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നടക്കം ഇ-മാലിന്യങ്ങള്‍ സംഘടന സ്വീകരിക്കുന്നുണ്ട്,

placeholder
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഇലക്ട്രോണിക് മാലിന്യം ശേഖരിച്ച് നീക്കം ചെയ്യാനുള്ള ക്ലീന്‍ കേരള കമ്പനിയുടെ ഇ വേസ്റ്റ്‌
കളക്ഷന്‍ ഡ്രൈവ് കോട്ടയം ജില്ലാ കളക്ടര്‍ പി.കെ ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം ജില്ലയില്‍ മാത്രം 80 ടണ്‍
കോട്ടയം ജില്ലയില്‍ മാത്രം പ്രതിവര്‍ഷം 80 ടണ്‍  ഇ-മാലിന്യമാണ്‌ പുറന്തള്ളപ്പെടുന്നതെന്ന് പരിസ്ഥിതി സംഘടനയായ ക്ലീന്‍ കേരള കമ്പനി പ്രതികരിച്ചു. ജില്ലയില്‍ 80 ടണ്‍ മാത്രമാണെങ്കില്‍ സംസ്ഥാനത്താകെയുണ്ടാകുന്ന മാലിന്യം ഊഹിക്കാവുന്നതേയുള്ളൂ... 

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍
പ്ലാസ്റ്റിക് ശേഖരണമടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ക്ലീന്‍ കേരള കമ്പനി. കോട്ടയം ജില്ലയില്‍ ഹരിതകര്‍മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനരുപയോഗത്തിനായി സ്വീകരിക്കുന്നത് ക്ലീന്‍ കേരള കമ്പനിയാണ്. അഭ്യര്‍ത്ഥന പ്രകാരവും ഇ-മാലിന്യങ്ങള്‍ വര്‍ഷത്തില്‍ എല്ലാ മാസവും സംഘടന സ്വീകരിക്കുന്നുണ്ട്. ഗവണ്‍മെന്റ് സ്ഥാപനങ്ങളിലെ അടക്കം ഇ-മാലിന്യം സ്വീകരിക്കുന്നത് സംഘടനയാണ്.

ഇ-മാലിന്യം ഇന്ത്യയില്‍
രാജ്യത്ത് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, ഹരിയാന എന്നിവിടങ്ങളിലാണ് ഇ-മാലിന്യം കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ഏറ്റവും വലിയ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. 22 സംസ്ഥാനങ്ങളിലായി 468 അംഗീകൃത കേന്ദ്രങ്ങളുണ്ടെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തു വിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളുടെ അഭാവമാണ് പലപ്പോഴും ഇ-മാലിന്യങ്ങള്‍ പെരുകുന്നതിലേക്ക് നയിക്കുന്നത്. 2018-19 കാലയളവില്‍ 21.35 ശതമാനം ഇ-മാലിന്യങ്ങള്‍ മാത്രമാണ്‌ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യപ്പെട്ടത്. 

സാങ്കേതികതയ്‌ക്കൊപ്പം വളരുന്ന മാലിന്യം
സാങ്കേതിക വിദ്യയ്‌ക്കൊപ്പം ഇ-മാലിന്യം വളരുകയാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകനായ സി.ആര്‍ നീലകണ്ഠന്‍ അഭിപ്രായപ്പെടുന്നത്. ഏതെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ഇ-മാലിന്യം കൈകാര്യം ചെയ്യാന്‍ കഴിയില്ല. ഉപേക്ഷിക്കപ്പെടുന്ന മാലിന്യത്തില്‍ നിന്നും ചിലപ്പോള്‍ ഹാനികരമായ രാസപദാര്‍ത്ഥങ്ങള്‍ പുറന്തള്ളപ്പെട്ടേക്കാം. അതിനാല്‍ ഇതിന് ശ്രദ്ധ നല്‍കേണ്ടതുണ്ട്. 

കണക്കുകള്‍ സൂചിപ്പിക്കുന്നത്
വിവിധ കാലയളവില്‍ രാജ്യത്തുടനീളമുള്ള ഇ-മാലിന്യങ്ങളില്‍ 25 ശതമാനത്തില്‍ താഴെ വരുന്നവ മാത്രമാണ് വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യപ്പെട്ടതെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ബാക്കിയുള്ളവ (78 %) പരിസ്ഥിതിക്ക് ദോഷമായി ഭൂമിയില്‍ തന്നെ നിലകൊള്ളുകയാണ്. 

പോംവഴി

ആധുനികത അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി നില്‍ക്കുകയാണ്. അതൊഴിവാക്കിയൊരു ജീവിത ശൈലി അസാധ്യമെന്ന് തന്നെ വേണമെങ്കില്‍ പറയാം. ആധുനികതയ്ക്കൊപ്പം വളരുന്ന സാങ്കേതികവിദ്യയെ പിടിച്ചുനിര്‍ത്താനാവില്ല. പകരം അതുവഴിയുണ്ടാകുന്ന ഇ-മാലിന്യങ്ങളെ വേണ്ടവിധം കൈകാര്യം  ചെയ്യാനുള്ള പദ്ധതികളാണുണ്ടാവേണ്ടത്. ഇ-മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള കേന്ദ്രങ്ങള്‍ വരുന്നതിനൊപ്പം, ഇ-മാലിന്യങ്ങളുടെ ഉത്തരവാദിത്തം അതാത് കമ്പനികള്‍ തന്നെ ഏറ്റെടുക്കേണ്ട ഒരു സാഹചര്യവും ഉണ്ടാകേണ്ടതുണ്ട്.