
ഇന്ന് ജൂലായ് 29 അന്താരാഷ്ട്ര കടുവ ദിനം, കടുവ സംരക്ഷണത്തിനായുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തുന്നതിനുള്ള വാര്‍ഷിക ആഘോഷമായാണ് ഈ ദിനം ആചരിക്കുന്നത്. കടുവകള്‍ അധിവസിക്കുന്ന കാടുകള്‍ ഉള്ള പതിമൂന്നു രാജ്യങ്ങള്‍ ഒത്തുചേര്‍ന്ന സെന്റ് പീറ്റേഴ്സ്ബര്‍ഗ് കടുവ ഉച്ചകോടിയിലാണ് ആദ്യമായി അന്താരാഷ്ട്ര കടുവ ദിനം തുടക്കം കുറിച്ചത്. കടുവകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥകള്‍ സംരക്ഷിക്കുന്നതിനുള്ള ആഗോള സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയും കടുവ സംരക്ഷണ വിഷയങ്ങളില്‍ പൊതുജന അവബോധവും പിന്തുണയും ഉയര്‍ത്തുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
ചൈനീസ് ചാന്ദ്ര പുതുവര്‍ഷപ്രകാരം ( Lunar New Year ) 2022 കടുവയുടെ വര്‍ഷമായി ആഘോഷിക്കുന്നു. 12 രാശി ചക്രപ്രകാരം പന്ത്രണ്ടു മൃഗങ്ങള്‍ ഉണ്ട്. ഓരോ വര്‍ഷവും ഓരോ മൃഗങ്ങളെ സൂചിപ്പിക്കുന്നു.
കടുവ (പന്തേര ടൈഗ്രിസ്) മാര്‍ജ്ജാര കുടുംബത്തിലെ ഇന്ന് ജിവിച്ചിരിക്കുന്നതില്‍ ഏറ്റവും വലുതും ശക്തിയേറിയതുമായ അംഗമാണ് . പൂര്‍ണ്ണവളര്‍ച്ചയെത്തിയ ആണ്‍കടുവക്ക് 200 കിലോഗ്രാമെങ്കിലും ഭാരമുണ്ടാകും 300 കിലോഗ്രാമിലധികം ഭാരമുള്ള കടുവകളും അപൂര്‍വ്വമല്ല. ഒറ്റയ്ക്ക് കഴിയുന്ന ഇവ പ്രജനന കാലത്ത് മാത്രമെ ഇണയോടൊപ്പം ജീവിക്കാറുള്ളു. മൂന്നോ നാലോ വര്‍ഷത്തില്‍ ഒരിക്കല്‍ 3-4 കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. 105-110 ദിവസമാണ് ഗര്‍ഭകാലം. പ്രസവിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമെ കുഞ്ഞുങ്ങളുടെ കണ്ണ് തുറക്കുകയുള്ളു. പ്രായപൂര്‍ത്തിയാവുന്നത് മൂന്നു വര്‍ഷംകൊണ്ടാണ്. 12 വയസ്സാണ് ഇവയുടെ ആയുര്‍ ദൈര്‍ഘ്യം.
ഇന്ത്യ, റഷ്യ, ചൈന, വിയറ്റ്‌നാം, ലാവോസ്, കംബോഡിയ, തായ്ലാന്‍ഡ്, മലേഷ്യ, മ്യാന്മാര്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, ഇന്‍ഡൊനീഷ്യ എന്നിവിടങ്ങളിലാണ് കടുവകളെ സാധാരണയായി കണ്ടുവരുന്നത്. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശിന്റെയും ദേശീയ മൃഗമാണ് റോയല്‍ ബംഗാള്‍ കടുവ (പന്തേര ടൈഗ്രിസ് ടൈഗ്രിസ്). സൈബീരിയന്‍ കടുവ (Panthera tigris altaica) ദക്ഷിണ കൊറിയയെ പ്രതിനിധീകരിക്കുന്നു. മലേഷ്യയുടെ ദേശീയ മൃഗമാണ് മലയന്‍ കടുവ (പന്തേര ടൈഗ്രിസ് ജാക്സോണി).
കടുവയുടെ ഒമ്പത് ഉപജാതികളുണ്ട്, അവയില്‍ മൂന്നെണ്ണം വംശനാശം സംഭവിച്ചു കഴിഞ്ഞു. ബംഗാള്‍ കടുവ, ഇന്‍ഡോ ചൈനീസ് കടുവ, മലയന്‍ കടുവ, സുമാത്രന്‍ കടുവ, സൈബീരിയന്‍ കടുവ, ദക്ഷിണ ചൈന കടുവ, ബാലിയന്‍ കടുവ, ജാവന്‍ കടുവ, പേര്‍ഷ്യന്‍ കടുവ എന്നിവയാണ് പ്രധാന ഉപ ഇനങ്ങള്‍.
ലോകത്തിലെ ഏറ്റവും വലിയ പൂച്ച ഇനമാണ് കടുവകള്‍. അമുര്‍ കടുവകള്‍ ( സൈബീരിയന്‍ കടുവകള്‍ ) ആണ് ഏറ്റവും വലിയ കടുവകള്‍, ഇവയിലെ ആണ്‍ വര്‍ഗത്തിന് ഏകദേശം 660 പൗണ്ട് (300 കിഗ്രാം) വരെ ഭാരവും മൂക്ക് മുതല്‍ വാലിന്റെ അറ്റം വരെ 10 അടി വരെ നീളവുമുണ്ടാകും. ലോകത്തിലെ ഏറ്റവും ചെറിയ കടുവകളായ സുമാത്രന്‍ കടുവകള്‍ ഇന്തോനേഷ്യയില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. ഇരുപതാം നൂറ്റാണ്ടില്‍ മൂന്ന് കടുവ ഉപജാതികള്‍ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായി. ബാലി ദ്വീപില്‍ കാണപ്പെട്ടിരുന്ന അവസാന ബാലിനീസ് കടുവ 1937-ല്‍ മരിച്ചു, 1950-ല്‍ കാസ്പിയന്‍ കടുവയുടെ വംശനാശം സംഭവിച്ചു. ജവാന്‍ കടുവയെ 1979-ല്‍ മൗണ്ട് ബെതിരി പ്രദേശത്ത് ആയിരുന്നു അവസാനമായി കാണപ്പെട്ടത്. 1990-ല്‍ മൗണ്ട് ഹാലിമുന്‍ സലക് നാഷണല്‍ പാര്‍ക്കില്‍ നടത്തിയ പര്യവേഷണ വേളയില്‍, ജാവന്‍ കടുവകള്‍ ഇപ്പോഴും ജീവിക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചില്ല.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷത്തെ മറ്റൊരു പ്രത്യേകത ദേശീയ മൃഗമായി കടുവയെ തിരഞ്ഞെടുത്തത്തിന്റെ 50-ാം വാര്‍ഷികം കൂടെയാണ്. 1972 ല്‍ ആണ് നമ്മുടെ ദേശീയ സമ്പത്തിന്റെ പ്രതീകമെന്ന നിലയില്‍ സിംഹത്തിന്റെ സ്ഥാനത്ത് കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിച്ചത്. ഭാരതതീയ സംസ്‌കാരത്തില്‍ കടുവകള്‍ക്ക് വളരെ പ്രധാന സ്ഥാനമാണ് ഉള്ളത്. യുഗങ്ങള്‍ മുതല്‍തന്നെ മഹത്വത്തിന്റെയും ശക്തിയുടെയും സൗന്ദര്യത്തിന്റെയും ധൈര്യത്തിന്റെയും ഉഗ്രതയുടെയും പ്രതീകമായിട്ടാണ് കടുവകളെ കണ്ടുവരുന്നത്. ലോകത്തിലെ കടുവകളുടെ ജനസംഖ്യയുടെ പകുതിയോളം ഭാരതത്തിലാണ് കാണപ്പെടുന്നത്.
കടുവകളുടെ ജനസംഖ്യയെക്കുറിച്ചും അവയുടെ സംരക്ഷകര്‍ക്കുള്ള വെല്ലുവിളികളെക്കുറിച്ചും ലോകമെമ്പാടും കൂടുതല്‍ അവബോധം ഉണ്ടാകേണ്ടിയിരിക്കുന്നു. ഒരു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഒരുലക്ഷത്തോളം കടുവകള്‍ സൈ്വരവിഹാരം നടത്തിയ ഭൂഖണ്ഡമായിരുന്നു ഏഷ്യ. ഇന്നവയുടെ എണ്ണം ഏകദേശം അയ്യായിരത്തില്‍ താഴെയാണ്. ഭാരതത്തില്‍ ഓരോ നാല് വര്‍ഷത്തിലും കാട്ടു കടുവകളുടെ എണ്ണം കണക്കാക്കുന്നു, 2006 ല്‍ 1411 ല്‍ നിന്ന് 2019 ല്‍ 2967. ആയി ഉയര്‍ന്നു. 2021-22 ലെ കണക്കെടുപ്പ് പൂര്‍ത്തിയായെങ്കിലും ഇതുവരെയും എണ്ണം പുറത്തു പ്രസിദ്ധീകരിച്ചിട്ടില്ല. മുന്‍കാലങ്ങളില്‍ നിന്നും ഗണ്യമായ വര്‍ദ്ധനവ് ആണ് ഈ വര്‍ഷം രേഖപ്പെടുത്തുന്നതെന്നു വനംവകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായി. വംശവര്‍ധനവുകള്‍ കൊണ്ട് മാത്രമല്ല ക്യാമറ ട്രാപ്പുകളും മറ്റും ഉള്‍പ്പെടുത്തി ശാസ്ത്രീയമായി നടത്തിയ സര്‍വേയുടെ കൃത്യതയും യഥാര്‍ത്ഥ എണ്ണം പുറത്തുവരാന്‍ സഹായിക്കുമെന്ന് അധികാരികള്‍ അഭിപ്രായപ്പെടുന്നു.
മനുഷ്യര്‍ കേവലം വിനോദത്തിനായി മാത്രം 1875 മുതല്‍ 1925 വരെ 50 വര്‍ഷത്തിനുള്ളില്‍ ഏകദേശം 80,000 കടുവകളെയെങ്കിലും കൊന്നിട്ടുണ്ടെന്നു ചരിത്രകാരനായ മഹേഷ് മഹേഷ് രംഗരാജന്‍ രേഖപ്പെടുത്തുന്നു. ബ്രിട്ടീഷ്, സമകാലിക ഇന്ത്യയുടെ പാരിസ്ഥിതിക ചരിത്രത്തിലും കൊളോണിയല്‍ ചരിത്രത്തിലും ഗവേഷണം നടത്തിയിട്ടുള്ള എഴുത്തുകാരനും ചരിത്രകാരനുമാണ് മഹേഷ് രംഗരാജന്‍.

ഭാരതീയ പുരാണങ്ങളിലും ഇതിഹാസങ്ങളിലും രാജകീയ വിനോദമായിരുന്നു വേട്ടയാടല്‍. കടുവയെ വേട്ടയാടുന്നത് ഇന്ത്യയില്‍ ഒരു രാജകീയ കായിക ഇനമായി കണക്കാക്കപ്പെടുന്നു, ഈ കാട്ടിലെ യജമാനനെ വേട്ടയാടുന്നതില്‍ വിജയിക്കുന്നയാളെ സമൂഹത്തിലെ വീരന്‍ മാരായിട്ടാണ് കണ്ടിരുന്നത്. കാരണം അക്കാലത്തു ഭാരതത്തില്‍ ഓരോ വര്‍ഷവും വന്യമൃഗങ്ങളുടെ ആക്രമത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വളരെ അധികമായിരുന്നു.
വിശാലമായ കടുവ വേട്ടകള്‍ തുടങ്ങുന്നത് മുഗളരുടെ കാലത്താണ്. മുഗള്‍ ചക്രവര്‍ത്തി ജലാല്‍-ഉദ്-ദിന്‍ മുഹമ്മദ് അക്ബറിന്റെ വലിയ വിനോദമായിരുന്നു നായാട്ടുകള്‍. മുഗളര്‍ക്കു പിന്‍ഗാമിയായ 1858 നും 1947 നും ഇടയില്‍ ബ്രിട്ടീഷ് രാജവംശം ഇന്ത്യയില്‍ ഭരിച്ച സമയത്ത് കടുവയെ വേട്ടയാടുന്നത് പ്രിയപ്പെട്ട ഒരു രാജകീയ കായിക ഇനമായി കണക്കാക്കപ്പെട്ടിരുന്നു. ഈ കാലഘട്ടമായിരുന്നു കടുവകളുടെ വംശനാശം വരെ സംഭവിക്കാവുന്നതരത്തില്‍ ഭാരതത്തില്‍ കടുവ നായാട്ടുകള്‍ നടത്തിയിരുന്നത്. ബ്രിട്ടീഷുകാരുടെ വരവോടുകൂടി തോക്കുകളും മറ്റു വെടിക്കോപ്പുകളും വേട്ടയാടലുകള്‍ക്കു ഉപയോഗിക്കാന്‍ തുടങ്ങിയതായിരുന്നു ഈ ദുരന്തങ്ങള്‍ക്ക് പ്രധാന കാരണം. ബ്രിട്ടീഷുകാരെ പ്രീതിപ്പെടുത്തുവാന്‍ അന്നത്തെ നാട്ടുരാജാക്കന്മാര്‍ നൂറുകണക്കിന് ആളുകളും ആനകളുമായി വേട്ടയാടാന്‍ പോയതിന്റെ ചിത്രങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ബ്രിട്ടിഷുകാര്‍ വേട്ടയാടി കൊല്ലുന്ന കടുവകളുടെ ശിരസ്സുകളും തുകലുകളും കൊട്ടാരങ്ങളും ഭവനങ്ങളും അലങ്കരിക്കാന്‍ ഉപയോഗിക്കുകയും ബ്രിട്ടനിലേക്കുകടത്തിക്കൊണ്ടു പോവുകയും ചെയ്തിരുന്നു. സമ്പന്നവര്‍ഗത്തിന്റെ വിനോദത്തിനായി ബലിയാടാക്കപ്പെട്ട വന്യജീവികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് കടുവകളായിരുന്നു. സമ്പന്നവര്‍ഗങ്ങള്‍ക്കു വേണ്ടി ആനകളും, കാണ്ടാമൃഗങ്ങളും, സിംഹങ്ങളുമടക്കം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വന്യമൃഗങ്ങളെ വേട്ടയാടാന്‍ പണത്തിനുവേണ്ടി അനുവാദം കൊടുക്കുന്ന രാജ്യങ്ങളും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആഫ്രിക്കന്‍ വന്‍കരകളില്‍ ഉണ്ടെന്നുള്ളതാണ് ഏറ്റവും അപമാനകരം.
ബിഗ് ക്യാറ്റ്‌സ് ഫാമിലിയിലെ മൂന്ന് പ്രധാന അംഗങ്ങളായ സിംഹം, കടുവ, പുള്ളിപ്പുലി, എന്നിവയെ ആതിഥേയത്വം വഹിക്കുന്ന ഏക രാജ്യം ഇന്ത്യയാണ്. ഒരു കാലത്തു ഏഷ്യന്‍ ചീറ്റകളും ദാരാളം നമ്മുടെ കാടുകളില്‍ അധിവസിച്ചിരുന്നു. ഇന്നവയുടെ വംശനാശം സംഭവിച്ച് ചില മൃഗശാലകളില്‍ മാത്രമായി ചുരുങ്ങി. 1952-ല്‍ ഇന്ത്യയില്‍ വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ട ഏഷ്യാറ്റിക് ചീറ്റ ഇറാനില്‍ മാത്രം നിലനില്‍ക്കുന്ന വംശനാശഭീഷണി നേരിടുന്ന ജീവിയാണ്. ചീറ്റകള്‍ വംശനാശം സംഭവിച്ച് 70 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ത്യന്‍ സര്‍ക്കാര്‍ അവയെ മധ്യ പ്രദേശിലെ കുനോ വന്യജീവി സങ്കേതത്തില്‍ തിരികെ എത്തിക്കാന്‍ ഒരുങ്ങുകയാണ്.
നൂറിലധികം ദേശീയ പാര്‍ക്കുകളും 50 കടുവ സംരക്ഷണ കേന്ദ്രങ്ങളും ഇന്ത്യയിലുണ്ട്. ജീവശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, ശക്തമായ ഇടപെടലുകളിലൂടെ ഇവയുടെ സംരക്ഷണവും അവയുടെ ആവാസവ്യവസ്ഥയും പഴയപടിയാക്കിയില്ലെങ്കില്‍, അടുത്ത 10-20 വര്‍ഷത്തിനുള്ളില്‍ കടുവകള്‍ വംശനാശം സംഭവിക്കും. ഒരിക്കല്‍ ഏഷ്യാറ്റിക് ചീറ്റകള്‍ക്കു സംഭവിച്ചതുപോലെ. വേട്ടയാടലിനൊപ്പം, വനനശീകരണം മൂലമുണ്ടാകുന്ന ആവാസവ്യവസ്ഥയുടെ നാശനഷ്ടമാണ് കാടിന്റെ പുത്രന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്നത്. എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പിന് പ്രകൃതി ഒരുക്കിയിട്ടുള്ള ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. പ്രകൃതിയുടെ നിലനില്‍പ്പ് വനങ്ങളുടെയും വന്യ ജീവികളുടെയും സന്തുലിതാവസ്ഥക്കു കോട്ടം ഉണ്ടാകാതെ നിലനില്‍ക്കണം അതിനു കടുവകളുടെ പ്രാധാന്യം വളരെ വലുതാണ്.
(ബിജു കാരക്കോണം, പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫര്‍)
Content Highlights: International Tiger Day Celebration, Tiger hunting history, Wild life
Published: 29 Jul 2022, 12:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented