പുതുപ്പള്ളി: പുതുപ്പള്ളി മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്ക് കുതിക്കുകയാണ് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. വോട്ടെണ്ണലിന്‍റെ ഓരോ ഘട്ടത്തിലും വലിയ ലീഡ് നിലനിർത്തിക്കൊണ്ടായിരുന്നു ചാണ്ടിയുടെ മുന്നേറ്റം. ഈ നിലയിൽ തുടർന്നാൽ ചാണ്ടി ഉമ്മന്‍റെ ലീഡ് നാൽപതിനായിരത്തിലേക്ക് എത്തുമെന്നാണ് കരുതേണ്ടത്.

To advertise here,

മൂന്നാം റൗണ്ട് വോട്ടെണ്ണലില്‍ തന്നെ കഴിഞ്ഞ തവണത്തെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷമായ 9,044 എന്ന സംഖ്യ ചാണ്ടി ഉമ്മൻ മറികടന്നു. വോട്ടിങ് മെഷീനിലെ മൂന്ന് റൗണ്ട് എണ്ണിത്തീര്‍ന്നപ്പോള്‍ 17, 034 വോട്ടുകള്‍ ചാണ്ടി ഉമ്മന്‍ നേടി.

അയര്‍ക്കുന്നം പഞ്ചായത്തിലെ മുഴുവന്‍ ബൂത്തുകളിലേയും അകലക്കുന്നം പഞ്ചായത്തിലെ ആദ്യ 14 ബൂത്തിലേയും വോട്ടുകളാണ് ആദ്യ മൂന്ന് റൗണ്ടില്‍ എണ്ണിയത്. അയര്‍ക്കുന്നം പഞ്ചായത്തില്‍ കഴിഞ്ഞ തവണ 1,293 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടി നേടിയത്. അകലക്കുന്നം പഞ്ചായത്തില്‍ വോട്ടിങ് മെഷീനില്‍നിന്ന് മാത്രം ഇത്തവണ 5,487 വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ നേടിയിരുന്നു.

മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം എട്ടാം റൗണ്ടോടെതന്നെ ചാണ്ടി ഉമ്മന്‍ മറികടന്നു. മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും കൂടിയ ഭൂരിപക്ഷം 2011-ലേതാണ്. 33,255 വോട്ടുകളാണ് അത്തവണ അദ്ദേഹം നേടിയിരുന്നത്. അമ്പത് ശതമാനം വോട്ട് എണ്ണക്കഴിഞ്ഞപ്പോഴേക്കും ചാണ്ടി ഉമ്മൻ 33,000 എന്ന ഭൂരിപക്ഷം മറികടന്നിരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഒരുപക്ഷേ, സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിൽ ഒന്നിലേക്ക് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സര്‍വീസ് വോട്ടുകളും അസന്നിഹിത വോട്ടുകളുമായിരുന്നു ആദ്യം എണ്ണിയത്. ഇതില്‍ 138 സര്‍വീസ് വോട്ടുകളുടേയും 817 പോസ്റ്റല്‍ വോട്ടുകളുടേയും ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ നേടി. 2,491 അസന്നിഹതവോട്ടുകളില്‍ 980 വോട്ടുകളുടെ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍നേടി.