ന്യൂഡല്‍ഹി: കേരളത്തില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പ്രതിസന്ധിയും ഇല്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. ആവശ്യമായ ജീവനക്കാരുടെ സേവനം ലഭ്യമാണെന്നും കമ്മിഷന്‍ സത്യവാങ്മൂലത്തിലൂടെ സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം SIR പ്രവര്‍ത്തനങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തങ്ങളെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കണമെന്നും സംസ്ഥാന കമ്മിഷന്‍ ആവശ്യപ്പെട്ടു.

To advertise here,

കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പും, SIR ഉം ഒരുമിച്ച് നടത്തുന്നത് ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാരും, രാഷ്ട്രീയ പാര്‍ട്ടികളും സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാട്. ഇതേ തുടര്‍ന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് സുപ്രീംകോടതി ആരാഞ്ഞത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സെക്രട്ടറി പ്രകാശ് ബി.എസ് ആണ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. അഭിഭാഷകന്‍ എം ആര്‍ രമേശ് ബാബു വഴിയാണ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

ഈ സത്യവാങ്മൂലത്തിലാണ് നിലവില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി പുരോഗമിക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തത്തനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വിലയിരുത്തുന്നുണ്ട്. ജീവനക്കാരുടെ കുറവ് സംബന്ധിച്ച് ജില്ലാ ഇലക്ട്രല്‍ ഓഫീസര്‍മാര്‍ ആരും പരാതി പറഞ്ഞിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിട്ടുളളവരെ എസ്‌ഐആറുമായി ബന്ധപ്പെട്ട പ്രവര്‍ത്തത്തനങ്ങളില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയെ അറിയിച്ചു.

ജീവനക്കാര്‍ ഉള്‍പ്പടെ തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും സംസ്ഥാന ചീഫ് സെക്രട്ടറി വാഗ്ദാനം ചെയ്തിട്ടുണ്ട്. ക്രമസമാധാന പാലനത്തിന് ആവശ്യമായ എല്ലാ സഹായവും സംസ്ഥാന പോലീസ് മേധാവി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.