കോലഞ്ചേരി: 1937-ലെ ചരിത്രമുറങ്ങുന്ന അച്ചടി പോസ്റ്ററുകൾ കൗതുകമാകുന്നു. വർണാഭമായ പോസ്റ്ററുകളും ബാനറുകളും വാട്‌സാപ്പ് സന്ദേശങ്ങളും ഫോൺവിളികളും നിറയുന്ന ഇന്നത്തെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ 1937-ലെ പറവൂർ മൂവാറ്റുപുഴ ദേവികുളം മണ്ഡലത്തിൽനിന്ന്‌ തിരുവിതാംകൂർ ശ്രീചിത്ര സ്റ്റേറ്റ് കൗൺസിലിലേക്ക് മത്സരിച്ച അഡ്വ. എൻ.വി. ചാക്കോയുടെ അച്ചടിച്ച തിരഞ്ഞെടുപ്പ് പോസ്റ്റർ ചരിത്രസ്മരണകളുണർത്തുന്നു.

To advertise here,

നോട്ടീസുകൾ മുഖേനയുള്ള അഭ്യർഥനയും ഫോട്ടോ പോലും പതിക്കാത്ത പോസ്റ്ററും മാത്രമായിരുന്നു അന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണ മാധ്യമങ്ങൾ. എറണാകുളം ജില്ലയിൽനിന്നുള്ള ആദ്യ ബിഎൽ ബിരുദധാരിയായ എൻ.വി. ചാക്കോ മഹാ ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 1939-ൽ 19 സ്റ്റേറ്റ് കോൺഗ്രസ് നിയമസഭാംഗങ്ങളെ അയോഗ്യരാക്കാക്കിയതിൽ അഡ്വ. എൻ.വി. ചാക്കോയും ഉണ്ടായിരുന്നു.

മൂന്നുതവണ ജയിൽവാസം അനുഭവിച്ച ചാക്കോ 1951 വരെ നിയമസഭാ സാമാജികനായിരുന്നു. സർ സിപിയെ നിയമസഭയിൽ നായെന്നും തോട്ടിപ്പണിക്കാരനെന്നും വിളിച്ച നിർഭയനായിരുന്ന സ്വാതന്ത്ര്യസമര പോരാളിയുടേതാണ് കേരളത്തിൽത്തന്നെ അച്ചടിച്ച ഈ പോസ്റ്റർ.