ചേർത്തല: സംസ്ഥാനത്ത്‌ എൽ.ഡി.എഫ്. തകർന്നടിഞ്ഞഘട്ടത്തിലും പിടിച്ചുനിന്നെങ്കിലും തിരിച്ചടിയുണ്ടായ ഇടങ്ങളിൽ ശക്തമായ നടപടിക്കു സി.പി.എം. നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് സംഘടനാതലത്തിൽ മാറ്റങ്ങൾ വേണ്ടിടത്തു നടത്താനാണ് തീരുമാനം. തിരഞ്ഞെടുപ്പുസംബന്ധിച്ച് ഏരിയ കമ്മിറ്റികളിൽനിന്നു ജില്ലാനേതൃത്വം വിവരങ്ങൾ തേടിയിട്ടുണ്ട്. പ്രാഥമികമായി പരിശോധിച്ച് വീഴ്ചകൾ കണ്ടെത്തിയ കമ്മിറ്റികളിൽ അടിയന്തര ഇടപെടലുകൾനടത്തി അഴിച്ചുപണികൾ വേണ്ടിടത്ത്‌ നടത്താനും ഏരിയ കമ്മിറ്റികൾക്കു നിർദേശം വന്നിട്ടുണ്ട്.

To advertise here,

ഇതിന്റെ അടിസ്ഥാനത്തിൽ ലോക്കൽ കമ്മിറ്റി നേതൃത്വങ്ങളിലടക്കം മാറ്റങ്ങളുണ്ടാകും. ഏരിയ കമ്മിറ്റികൾക്കെതിരേയുണ്ടായ പരാതികൾ ഫലം അവലോകനം ചെയ്തശേഷം പരിശോധിക്കുമെന്നാണു വിവരം. മൂന്നു നഗരസഭകളിൽ ചേർത്തല മാത്രമായൊതുങ്ങുകയും കഴിഞ്ഞതവണ വിജയിച്ച നാല്‌ ബ്ലോക്ക് പഞ്ചായത്തുകളും 15 ഗ്രാമപ്പഞ്ചായത്തുകളും നഷ്ടപ്പെട്ടു. ജില്ലാ പഞ്ചായത്തിൽ ആറ്‌ ഡിവിഷനുകളിലുണ്ടായ തോൽവിയും പരിശോധിക്കുന്നുണ്ട്. നഗരസഭകളിൽ കായകുളം, മാവേലിക്കര എന്നിവ നഷ്ടപ്പെട്ടതിൽ സംസ്ഥാനനേതൃത്വവും അതൃപ്തി അറിയിച്ചതായാണ് വിവരം.

Also Read: സിപിഎം പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് സിപിഎമ്മുകാര്‍; മര്‍ദനം പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചുവെന്ന് ആരോപിച്ച് | വീഡിയോ

ജില്ലയിലുണ്ടായ തിരിച്ചടിക്കുപിന്നിൽ വിഭാഗീയമായ നീക്കങ്ങളുണ്ടായിട്ടുണ്ടെന്ന്‌ നിരവധി പരാതികൾ നേതൃത്വത്തിനു മുന്നിലെത്തിയിട്ടുണ്ട്. ഫലം പരിശോധിക്കുന്നതിനായി പ്രത്യേക അവലോകനയോഗങ്ങൾ അടുത്തയാഴ്ചയേ നടക്കുകയുള്ളൂവെന്നാണ് വിവരം. അതിനുമുൻപായാണ് പ്രാഥമികമായി ഏരിയ കമ്മിറ്റികളിൽനിന്നു വിവരങ്ങൾതേടി നടപടിയെടുക്കുന്നത്.

അരൂരിലും ചേർത്തലയിലും കായംകുളത്തും ജില്ലാ കമ്മിറ്റിയംഗങ്ങളടക്കം പരാജയപ്പെട്ടിട്ടുണ്ട്. ഇതിലെല്ലാം പരിശോധനയുണ്ടാകുമെന്നാണ് നേതാക്കൾ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപായി സംഘടനാപ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് പാർട്ടിയെ ശക്തമാക്കാനാണ് നിർദേശം.