കണ്ണൂർ: ആത്മകഥാ വിവാദത്തിൽ എൽ.ഡി.എഫ് മുൻ കൺവീനർ ഇ.പി. ജയരാജനോട് പാർട്ടി വിശദീകരണം ചോദിച്ചിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. ഇക്കാര്യങ്ങൾ ഇന്നലെ വ്യക്തമാക്കിയതാണ്. അദ്ദേഹം എഴുതിയതല്ല എന്ന് ജയരാജൻ പറഞ്ഞു. ഇനി എന്തിനാണ് അദ്ദേഹത്തിനോട്  വിശദീകരണം ചോദിക്കേണ്ടതെന്നും ​ഗോവിന്ദൻ ആരാഞ്ഞു. 

To advertise here,

ആത്മകഥ തയ്യാറാക്കിയ ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫ് എം. രഘുനാഥിനോട് സി.പി.എം വിശദീകരണം ചോദിച്ചതായി പുറത്തുവന്ന റിപ്പോർട്ടുകളെ സംസ്ഥാന സെക്രട്ടറി പൂർണമായും  തള്ളി. പാർട്ടി ഇങ്ങനെയൊരു പരിശോധനയിലേക്കും കടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളോടും അദ്ദേഹം പ്രതികരിച്ചു. ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിൽ പോളിങ് ശതമാനം കുറവാണ്. ഇത് ആരെ ബാധിക്കുമെന്ന് പ്രത്യേകം പറയുന്നില്ല. അത് കുറഞ്ഞ രീതിയിൽ എല്ലാവരേയും ബാധിക്കും. ചേലക്കരയിൽ വൻ ഭൂരിപക്ഷത്തോടെ യു.ആർ. പ്രദീപ് ജയിക്കും. വയനാട്ടിൽ ഇടതുപക്ഷം നില മെച്ചപ്പെടുത്തും.

പാലക്കാട്ട് ഇടതുമുന്നണിയുടെ സ്വതന്ത്രൻ ജയിക്കുമെന്നതിൽ സംശയവുമില്ല. ബി.ജെ.പിക്ക് കഴിഞ്ഞ തവണ ഇ. ശ്രീധരനിലൂടെ ലഭിച്ച വോട്ട് ഇപ്രാവശ്യം ലഭിക്കില്ല. ബി.ജെ.പി. ജയിക്കുമോ എന്ന സംശയത്തില്‍ ഒരു വിഭാഗം മതനിരപേക്ഷവാദികളുടെ വോട്ട് കഴിഞ്ഞതവണ ഷാഫി പറമ്പിലിന് ലഭിച്ചിട്ടുണ്ട്. അത് ഇത്തവണ ഉണ്ടാകില്ല. ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.