ന്യൂഡൽഹി: കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഡല്‍ഹി ഭരിക്കുന്ന ആം ആദ്മിപാര്‍ട്ടിയെ തറപറ്റിച്ച് 27 വർഷത്തിനു ശേഷം ബിജെപി അധികാരത്തിലേയ്ക്ക് എത്തുകയാണ്. വോട്ടെണ്ണ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ആകെയുള്ള 70 സീറ്റുകളില്‍ 40 സീറ്റുകളിലും ബിജെപി വിജയം ഉറപ്പിച്ചുകഴിഞ്ഞു. 20 സീറ്റുകളാണ് ആം ആദ്മി പാര്‍ട്ടിക്കുള്ളത്. അന്തിമ ഫലം ഇനിയും വന്നിട്ടില്ല. 

To advertise here,

മുന്‍മുഖ്യമന്ത്രിയുടെ ആം ആദ്മി പാര്‍ട്ടിയുടെ നേതാവുമായ അരവിന്ദ് കെജ്രിവാളും പരാജയപ്പെട്ടവരിൽ ഉൾപ്പെടുന്നു. ന്യൂഡല്‍ഹി സീറ്റില്‍ 4089 വോട്ടുകളുടെ വ്യത്യാസത്തില്‍ ബിജെപിയുടെ പര്‍വേഷ് വര്‍മയോടാണ് കെജ്രിവാള്‍ പരാജയപ്പെട്ടത്. കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിത്തിന് 4568 വോട്ടുകളാണ് ലഭിച്ചത്. 

ഇതുവരെയുള്ള കണക്കനുസരിച്ച് വിവിധ മണ്ഡലങ്ങളില്‍ വന്‍ ഭൂരിപക്ഷത്തിലാണ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. ചില മണ്ഡലത്തിലാകട്ടെ കപ്പിനും ചുണ്ടിനുമിടയില്‍ പരാജയം നേരിട്ടവരുമുണ്ട്. അത്തരം ചില മണ്ഡലങ്ങളാണ് ഇവിടെ.

ഉയര്‍ന്ന ഭൂരിപക്ഷം ലഭിച്ച മണ്ഡലങ്ങള്‍
ബദര്‍പുര്‍:
25888 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ നാരായണ്‍ ദത്ത് ശര്‍മയെ പരാജയപ്പെടുത്തി ആം ആദ്മി പാര്‍ട്ടിയുടെ രാം സിങ് നേതാജി ഈ മണ്ഡലത്തില്‍ ജയിച്ചത്. 

ബല്ലിമരണ്‍: 29823വോട്ടുകള്‍ക്ക് ബിജെപിയുടെ കമല്‍ ബഗ്രിയെ പരാജയപ്പെടുത്തി ആം ആദ്മി പാര്‍ട്ടിയുടെ ഇമ്രാന്‍ ഹുസ്സൈന്‍ ഇവിടെ വിജയിച്ചു. 

ദിയോളി: ആം ആദ്മി പാര്‍ട്ടിയുടെ പ്രേം ചൗഹാന്‍ 36680 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലോക് ജന്‍ശക്തി പാര്‍ട്ടിയുടെ ദീപക് തന്‍വാറിനെ പരാജയപ്പെടുത്തിയത്. 

നജഫ്ഗഡ് : ആം ആദ്മി പാര്‍ട്ടിയുടെ തരുണ്‍ കുമാറിനെ 29009 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപിയുടെ നീലം പഹല്‍വാന്‍ പരാജയപ്പെടുത്തി. 

ഓഖ്‌ല:ആം ആദ്മി പാര്‍ട്ടിയുടെ അമാനത്തുള്ളാ ഖാന്‍ 33225 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഓള്‍ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ സ്ഥാനാര്‍ഥിയായ ഷിഫ ഉര്‍ റഹ്‌മാന്‍ ഖാനെ പരാജയപ്പെടുത്തി. 

സീലംപുര്‍: എഎപിയുടെ ചൗധരി സുബൈര്‍ അഹമ്മദ് 42477 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപിയുടെ അനില്‍ കുമാര്‍ ശര്‍മയെ പരാജയപ്പെടുത്തി. 

മടിയ മഹല്‍: എഎപിയുടെ ആലി മുഹമ്മദ് ഇഖ്ബാല്‍ 42724 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ ദീപ്തി ഇന്ദോറയെ പരാജയപ്പെടുത്തിയത്. 

ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ലഭിച്ചവര്‍

ജംഗ്പുരാ: ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന നേതാക്കളില്‍ ഒരാളായ മനിഷ് സിസോദിയയെ വെറും 675  വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ തര്‍വീന്ദര്‍ സിങ് മര്‍വ ജംഗ് പുരയില്‍ പരാജയപ്പെടുത്തിയത്. 

മെഹറൗളി: ബിജെപിയുടെ ഗജേന്ദര്‍ സിങ് യാദവ് ആണ് ഇവിടെ വിജയിച്ചത്. 1782 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എഎപിയുടെ മഹേന്ദര്‍ ചൗധരിയെ പരാജയപ്പെടുത്തി ഗജേന്ദര്‍ സിങിന്റെ വിജയം. 

രജീന്ദര്‍ നഗര്‍: ബിജെപിയുടെ ഉമങ് ബജാജ് വെറും 1231 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എഎപിയുടെ ദുര്‍ഗേഷ് പതകിനെ പരാജയപ്പെടുത്തിയത്.

ത്രിലോക്പുരി: എഎപിയുടെ അഞ്ജന പര്‍ചയെ 392 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ഥിയായ രവി കാന്ത് പരാജയപ്പെടുത്തിയത്.

സംഗം വിഹാര്‍: ബിജെപിയുെടെ ചന്ദന്‍ കുമാര്‍ എഎപിയുടെ ദിനേഷ് മൊഹാനിയയെ പരാജയപ്പെടുത്തിയത് വെറും 344 വോട്ടുകള്‍ക്കാണ്.