ഭോപ്പാല്‍: മധ്യപ്രദേശ് തിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് പിന്നാലെ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. പരാജയം അംഗീകരിക്കുന്നുവെന്നും ബി.ജെ.പി ജനങ്ങളിലുള്ള ഉത്തരവാദിത്വം പുലര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കമല്‍നാഥ് പറഞ്ഞു. 

To advertise here,

' മധ്യപ്രദേശിലെ ജനവിധി അംഗീകരിക്കുന്നു. പ്രതിപക്ഷം എന്ന റോളില്‍ ഞങ്ങള്‍ ജനസേവനം തുടരും. മധ്യപ്രദേശിലെ യുവജനങ്ങളുടെ ഭാവി എന്താകുമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രധാനചോദ്യം. കര്‍ഷകര്‍ക്ക് ഉയര്‍ച്ച ലഭിക്കണം. ബി.ജെ.പിയെ ഞാന്‍ അഭിനന്ദിക്കുന്നു. ജനങ്ങള്‍ അവരില്‍ അര്‍പ്പിച്ച വിശ്വാസം അവര്‍ തിരിച്ചും നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'- കമല്‍നാഥ് വ്യക്തമാക്കി. 

തനിക്ക് മധ്യപ്രദേശ് വോട്ടര്‍മാരില്‍ വിശ്വാസമുണ്ടെന്നും പരാജയം നേരിട്ടത് എന്തുകൊണ്ടാണെന്ന് വിശദമായി അന്വേഷിക്കുമെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു. 

മധ്യപ്രദേശില്‍ 230-ല്‍ 163 സീറ്റും നേടിക്കൊണ്ട് വമ്പന്‍ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി വിജയിച്ചുകയറിയത്. കോണ്‍ഗ്രസ് വെറും 66 സീറ്റുകളിലൊതുങ്ങി. കടുത്ത പോരാട്ടം പ്രതീക്ഷിച്ച മധ്യപ്രദേശില്‍ ഏകപക്ഷീയമായിരുന്നു ഫലം.