ന്യൂഡൽഹി: നീറ്റ് പി.ജി. പ്രവേശന സംവിധാനത്തിൽ വിശദമായ ആഭ്യന്തര ഓഡിറ്റ് നടത്തുന്നതിനായി ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിൽ ഉന്നതതല സമിതിയെ നിയോഗിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

To advertise here,

നീറ്റ് പി.ജി. 2025 കട്ട് ഓഫ് പെർസെന്റൈൽ കുത്തനെ കുറച്ച നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് അഡീഷണൽ സോളിസിറ്റർ ജനറൽ (എ.എസ്.ജി.) ഐശ്വര്യ ഭാട്ടി ഇക്കാര്യം ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചത്. കഴിഞ്ഞ ജൂലൈ 23-നാണ് ഡി.ജി.എച്ച്.സി. തലവനായി 12 അംഗ സമിതിക്ക് സർക്കാർ രൂപം നൽകിയത്.

നിലവിലുള്ള നീറ്റ് പ്രവേശന രീതിയിലെ പോരായ്മകൾ കണ്ടെത്തുക, ഓഡിറ്റിങ്ങിനുള്ള കൃത്യമായ മാനദണ്ഡങ്ങൾ രൂപീകരിക്കുക, പ്രായോഗികമായ പരിഹാരങ്ങൾ നിർദേശിക്കുക എന്നിവയാണ് സമിതിയുടെ ചുമതലകൾ. റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് സുപ്രീം കോടതി എട്ടാഴ്ചത്തെ സമയം അനുവദിച്ചു. കൂടാതെ, നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതി എന്നിവയിൽ നിന്നുള്ള പ്രതിനിധികളെയും സമിതിയിൽ ഉൾപ്പെടുത്താൻ കോടതി നിർദേശിച്ചിട്ടുണ്ട്.

നീറ്റ് പി.ജി. പ്രവേശനത്തിനുള്ള കട്ട് ഓഫ് മാർക്ക് വലിയ തോതിൽ കുറച്ചത് ബിരുദാനന്തര മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.

നീറ്റ് പി.ജി. 2025-26 മൂന്നാം റൗണ്ട് കൗൺസിലിങ്ങിനായുള്ള യോഗ്യതാ കട്ട് ഓഫ് പെർസെന്റൈൽ കുറച്ചുകൊണ്ട് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് ജനുവരി 13-ന് പുറപ്പെടുവിച്ച വിജ്ഞാപനമാണ് ഹർജിക്കാർ ചോദ്യം ചെയ്തത്.

ജനറൽ/ഇ.ഡബ്യു.എസ്. വിഭാഗങ്ങളുടെ കട്ട് ഓഫ് സ്‌കോർ 276-ൽ നിന്ന് 103 ആയി കുറച്ചു.

  • ജനറൽ പി.ഡബ്യു.ബി.ഡി. വിഭാഗത്തിന്റെ സ്‌കോർ 255-ൽ നിന്ന് 90 ആയി താഴ്ത്തി.

  • SC/ST/OBC വിഭാഗങ്ങളുടെ കട്ട് ഓഫ് സ്‌കോർ 235-ൽ നിന്ന് മൈനസ് 40 (-40) ലേക്ക് കുറച്ചു.

മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, ഇത്രയും വലിയ തോതിൽ കട്ട് ഓഫ് കുറച്ചതിന്റെ കൃത്യമായ കാരണം വ്യക്തമാക്കാൻ ഫെബ്രുവരിയിൽ കേന്ദ്രത്തോടും ബെഞ്ചിനോടും ആവശ്യപ്പെട്ടിരുന്നു.