
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലും പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിങ് തടയാൻ ‘സിദ്ധാർഥ് ആന്റി റാഗിങ് നിയമം’ കൊണ്ടുവരാൻ മന്ത്രിസഭ തീരുമാനിച്ചു. റാഗിങ്ങുമായി ബന്ധപ്പെട്ട പരാതി വിദ്യാർഥികൾക്ക് എളുപ്പത്തിൽ അറിയിക്കാനുള്ള ‘സിദ്ധാർഥ് ഡിസ്ട്രസ് ആപ്പ്’ രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പത്രസമ്മേളനത്തിൽ അറിയിച്ചു. നിയമത്തിന്റെ കരടും മൊബൈൽ ആപ്പും ഉടൻ തയ്യാറാക്കും.
പരാതിക്കാരന്റെ വിവരം രഹസ്യമാക്കും
വിദ്യാർഥികൾക്ക് റാഗിങ് സംബന്ധിച്ച പരാതി മൊബൈൽ ഫോണിലൂടെ നൽകാൻകഴിയുന്ന സംവിധാനമായിരിക്കും ‘സിദ്ധാർഥ് ഡിസ്ട്രസ് ആപ്പ്.’ കോളേജ് ആന്റി-റാഗിങ് സമിതി, സ്ഥാപന മേധാവി, സർവകലാശാല, ഉന്നതവിദ്യാഭ്യാസ വകുപ്പ്, പോലീസ് എന്നിവിടങ്ങളിലേക്ക് പരാതി ഒരേസമയം കൈമാറുന്ന സംവിധാനമാണ് ഉദ്ദേശിക്കുന്നത്. പരാതി ലഭിച്ചാൽ ഉടൻ അധികൃതർക്ക് ജാഗ്രതാനിർദേശം നൽകൽ, തുടർനടപടിയുടെ പുരോഗതി പരാതിക്കാരന് അറിയാൻകഴിയുന്ന ട്രാക്കിങ് സംവിധാനം എന്നിവയും ആപ്പിൽ ഉൾപ്പെടുത്താനാണ് ആലോചന. പരാതിക്കാരന്റെ വിവരം രഹസ്യമായി സൂക്ഷിക്കും.
2024 ഫെബ്രുവരിയിൽ വയനാട് പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാംവർഷ വിദ്യാർഥി സിദ്ധാർഥ്, സഹപാഠികളുടെ റാഗിങ്ങിനെത്തുടർന്ന് ആത്മഹത്യചെയ്ത സംഭവം സംസ്ഥാനത്തെ നടുക്കിയിരുന്നു.
നിലവിലുള്ള കേരള പ്രൊഹിബിഷൻ ഓഫ് റാഗിങ് ആക്ട്, യു.ജി.സി. റാഗിങ് വിരുദ്ധ ചട്ടം എന്നിവ ഫലപ്രദമല്ലെന്നും റാഗിങ് വിരുദ്ധനിയമം കൂടുതൽ കർശനമാക്കണമെന്നും പരാതി നൽകാനുള്ള സംവിധാനം ശക്തിപ്പെടുത്തണമെന്നും ആവശ്യം ഉയർന്നിരുന്നു.
Content Highlights: The Kerala Cabinet has decided to introduce the 'Sidharth Anti-Ragging Law' and launch the 'Sidharth Distress App' to allow college students to report ragging complaints securely and instantly.
Published: 23 Jul 2026, 10:56 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented