ന്യൂഡൽഹി: 2025-26 അധ്യയന വർഷത്തിൽ രാജ്യത്തുടനീളം 58 എൻജിനീയറിങ്, ടെക്‌നിക്കൽ കോളേജുകൾ അടച്ചുപൂട്ടിയതായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ (എ.ഐ.സി.ടി.ഇ)). വിദ്യാർഥികളുടെ കുറവ്, ആവശ്യത്തിന് അധ്യാപകരില്ലാത്ത അവസ്ഥ, അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾ, പ്രവർത്തന മാനദണ്ഡങ്ങൾ പാലിക്കാതിരിക്കൽ എന്നിവയാണ് കോളേജുകൾ പൂട്ടാൻ കാരണമായതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

അടച്ചുപൂട്ടിയ കോളേജുകളിൽ ഭൂരിഭാഗവും ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലുമാണ്. ഇരു സംസ്ഥാനങ്ങളിലും 12 കോളേജുകൾ വീതം പൂട്ടിയിട്ടുണ്ട്. മധ്യപ്രദേശിൽ എട്ടും, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നാല് വീതവും കോളേജുകൾക്ക് പൂട്ടുവീണു. ആന്ധ്രാപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്ന് വീതവും ഗുജറാത്ത്, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ രണ്ട് വീതവും ഹരിയാന, ഒഡീഷ, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഓരോ കോളേജുകൾ വീതവുമാണ് അടച്ചുപൂട്ടിയത്. പൂട്ടിയ 58 സ്ഥാപനങ്ങളിൽ മൂന്നെണ്ണം സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്നവയും ബാക്കിയുള്ളവ സ്വകാര്യ ധനസഹായത്തോടെ പ്രവർത്തിക്കുന്നവയുമാണ്.

ഇവ കൂടാതെ രാജ്യത്തെ വിവിധ ടെക്‌നിക്കൽ-എൻജിനീയറിങ് കോളേജുകളിലായി നിലവിലുണ്ടായിരുന്ന 950-ലധികം കോഴ്‌സുകളും ഇതോടൊപ്പം നിർത്തലാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നിലവിലുള്ള വിദ്യാർഥികൾക്ക് ആശങ്ക വേണ്ട

പ്രോഗ്രസീവ് ക്ലോഷർ രീതിയിലാണ് ഈ കോളേജുകൾ പൂട്ടിയിരിക്കുന്നത്. ഇതനുസരിച്ച് ഈ അധ്യയന വർഷം മുതൽ പുതിയ വിദ്യാർഥികൾക്ക് ഒന്നാം വർഷത്തിലേക്ക് പ്രവേശനം നൽകില്ല. എന്നാൽ നിലവിൽ ഈ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ കോഴ്‌സുകൾ പൂർത്തിയാക്കാനും ബിരുദം നേടാനും യാതൊരു തടസ്സവുമുണ്ടാകില്ലെന്ന് എ.ഐ.സി.ടി.ഇ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.